പത്തനംതിട്ട: കട്ടിളപ്പാളിക്കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ ജയില്‍ മോചിതനായ ശബരിമല സ്വര്‍ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യവ്യവസ്ഥകള്‍ അതികര്‍ശനം. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നേരിട്ട് ഹാജരാകണമെന്നതാണ് പ്രധാന വ്യവസ്ഥ. ഇത് പോറ്റിയെ തിരുവനന്തപുരത്ത് തളച്ചിടും. സാക്ഷികളെ നേരില്‍ക്കണ്ട് സ്വാധീനിക്കുന്നത് തടയാനും കഴിയും. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നതാണ് മറ്റൊന്ന്.
തെളിവ് സന്നിധാനത്ത് ശേഷിക്കുന്നുണ്ടെങ്കില്‍ അത് നശിപ്പിക്കാതിരിക്കാനും ജയിലിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെയും ജയില്‍ മോചിതനായ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിനെയും നേരിട്ട് ബന്ധപ്പെടാതിരിക്കാനാണിത്. തിരുവാഭരണ കമ്മിഷണര്‍ ഓഫീസും മറ്റ് പ്രധാന ദേവസ്വം ഓഫീസുകളും ആറന്മുളയിലും പത്തനംതിട്ടയിലുമുണ്ട്. ഈ ഓഫീസുകളില്‍ നിന്ന് പോറ്റിയെ അകറ്റി നിര്‍ത്താനും കഴിയും. പോറ്റിയുടെ ഫോണുകള്‍ ഇപ്പോള്‍ എസ്‌ഐടി പക്കലാണ്. അതിനാല്‍ സ്വന്തം ഫോണിലൂടെ സാക്ഷികളേയോ മറ്റ് ഉന്നതരേയോ ബന്ധപ്പെടാനാകില്ല. പോറ്റിയുടെ അടുത്ത ബന്ധുക്കളുടെ ഫോണുകളും നിരീക്ഷണത്തിലാണ്.
വ്യവസ്ഥകള്‍ കര്‍ശനമായ സ്ഥിതിക്ക് വെഞ്ഞാറമൂട് പുളിമാത്തെ വസതിയില്‍ത്തന്നെ പോറ്റി തങ്ങാനാണ് സാധ്യത. സ്‌പെഷല്‍ ബ്രാഞ്ചിന്റെ പ്രത്യേക നിരീക്ഷണം പോറ്റിക്കുമേലുണ്ടാകും. എന്നാല്‍ പോറ്റിയെ കാണാനെത്തുന്നവരെ വിലക്കാനാകില്ല. പക്ഷേ അവരെ നിരീക്ഷിക്കാനും വിവരങ്ങള്‍ ശേഖരിക്കാനുമാകും.
ഒക്ടോബര്‍ 17ന് പോറ്റിയെ അറസ്റ്റ് ചെയ്ത് റാന്നി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലുള്ള അഞ്ച് പേര്‍ ചേര്‍ന്നാണ് തന്നെ ചതിച്ചതെന്ന് പോറ്റി പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്ന് എസ്‌ഐടി അന്വേഷിച്ചിട്ടില്ല. പോറ്റി പണം പലിശയ്‌ക്ക് കൊടുത്തവരുടെ വിവരങ്ങളടങ്ങിയ ഡയറിയുണ്ട്. ഇതിലുള്ളവരെ എസ്‌ഐടി ചോദ്യം ചെയ്തിട്ടില്ല. 2019ന് ശേഷം 30 കോടിയിലധികം രൂപയുടെ ക്രയവിക്രയങ്ങള്‍ പോറ്റി നടത്തിയതായാണ് വിവരം. ആരുമായിട്ടായിരുന്നു ഇവയെന്നും വെളിവായിട്ടില്ല.
പോറ്റിയുടെ സാമ്പത്തിക സ്രോതസുകളെപ്പറ്റി അന്വേഷിക്കുകയാണെന്നും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലും ബെല്ലാരിയിലും അന്വേഷണം തുടരുന്നെന്നും ജാമ്യത്തെ എതിര്‍ത്ത് എസ്‌ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.
















