വയനാട്:മുട്ടില്‍ മരംമുറി കേസ് പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങളുടെ അപ്പീല്‍ തള്ളിക്കൊണ്ടുള്ള കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. പ്രതികള്‍ ഉന്നയിച്ച വാദങ്ങളൊന്നും നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.
പിടിച്ചെടുത്ത തടികള്‍ സര്‍ക്കാരിന്റേതല്ലെന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞില്ല.പിടിച്ചെടുക്കുന്ന ഉത്പന്നങ്ങള്‍ വനവിഭവമാണോ എന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന് നിയമപരമായ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.
നാട്ടിലെ നിയമങ്ങളെ സര്‍ക്കാര്‍ ഉത്തരവുകള്‍ കൊണ്ടോ സര്‍ക്കുലറുകള്‍ കൊണ്ടോ മറികടക്കാന്‍ കഴിയില്ല. നിലവില്‍ ചീഫ് സെക്രട്ടറിയായ അന്നത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് ഇറക്കിയ വിവാദ സര്‍ക്കുലര്‍ ഉപയോഗപ്പെടുത്തിയാണ് പ്രതികള്‍ മരംമുറിച്ചത്. എന്നാല്‍ ഇത്തരം സര്‍ക്കുലറുകള്‍ക്ക് നിയമപരമായ സാധുതയേക്കാള്‍ മുകളില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.
‘സൂര്യ ടിംബേഴ്സ്’എന്ന പേരില്‍ തടിക്കച്ചവടം നടത്താന്‍ തങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടെന്ന് പ്രതികള്‍ വാദിച്ചു. എന്നാല്‍ ഇതിനാവശ്യമായ വനംവകുപ്പിന്റെ പ്രോപ്പര്‍ട്ടി മാര്‍ക്ക് രജിസ്ട്രേഷനോ മറ്റ് ഔദ്യോഗിക രേഖകളോ ഹാജരാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.ഈ പശ്ചാത്തലത്തില്‍ ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ ഡിഎഫ്ഒയുടെ നടപടി നിയമപരമാണെന്ന് കോടതി പറഞ്ഞു.മുന്‍കാല കോടതി വിധിന്യായങ്ങള്‍ക്ക് അനുസൃതവുമാണ് അത്.
തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ഡിഎഫ്ഒ നോട്ടീസ് നല്‍കിയില്ലെന്ന പ്രതികളുടെ വാദവും കോടതി തള്ളി.പലതവണ നോട്ടീസ് നല്‍കിയിട്ടും പ്രതികള്‍ ഹിയറിംഗിന് ഹാജരാവുകയോ മറുപടി നല്‍കുകയോ ചെയ്തില്ലെന്ന് കോടതി നിരീക്ഷിച്ചു.
















