ഗുവാഹത്തി : അനധികൃത ഭൂമി കയ്യേറ്റങ്ങൾക്കെതിരായ അസം സർക്കാരിന്റെ പോരാട്ടം തുടരുന്നു. ഫെബ്രുവരി 3 ന് അസം-മിസോറാം സംസ്ഥാന അതിർത്തിയിലെ വനഭൂമി സ്വതന്ത്രമാക്കുന്നതിനുള്ള ഒഴിപ്പിക്കൽ നീക്കം നടന്നു. അനധികൃത കുടിയേറ്റക്കാരിൽ ഭൂരിഭാഗവും മുൻകൂർ കൈയേറ്റം ഉപേക്ഷിച്ചതിനാൽ നീക്കം സമാധാനപരമായി പൂർത്തിയായി. കയ്യേറ്റ വിരുദ്ധ നീക്കത്തിനിടെ 912 ഏക്കറിലധികം വന ഭൂമി അധികാരികൾ മോചിപ്പിച്ചു.
ഹൈലകണ്ടി ജില്ലയിൽ ഐഐടി ഗുവാഹത്തി കാമ്പസിനേക്കാൾ വലിയ 912 ഏക്കർ ഭൂമി അനധികൃത കയ്യേറ്റത്തിൽ നിന്ന് മോചിപ്പിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. സംസ്ഥാനത്തെ ഓരോ ഇഞ്ച് ഭൂമിയും കയ്യേറ്റക്കാരിൽ നിന്ന് മോചിപ്പിക്കാനുള്ള തന്റെ സർക്കാരിന്റെ ദൃഢനിശ്ചയം മുഖ്യമന്ത്രി ശർമ്മ ആവർത്തിച്ചു പറഞ്ഞു.
“ഹൈലകണ്ടിയിൽ ഗുവാഹത്തി ഐഐടി കാമ്പസിനേക്കാൾ വലിയ 912 ഏക്കർ സ്ഥലം മോചിപ്പിച്ചു. ഇന്നലെ മുതൽ ഞങ്ങളുടെ ബുൾഡോസറുകൾ എത്തിയതോടെ, ഞങ്ങളുടെ ഭൂമിയുടെ ഓരോ ഇഞ്ചും കയ്യേറ്റക്കാരിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിച്ചു. ഇത് ഞങ്ങളുടെ നിലനിൽപ്പിന്റെ ചോദ്യമാണ്, ഞങ്ങൾ വിജയികളാകും,” – അദ്ദേഹം പറഞ്ഞു.
ഹൈലകണ്ടിയിലെ കയ്യേറ്റ നീക്കം ഡാംചേര വനഗ്രാമത്തിലെ ഘർമോറ ഇന്നർ ലൈൻ റിസർവ് വനത്തെ ലക്ഷ്യമിട്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവിടെ അനധികൃതമായി കുടിയേറിയവർ വീടുകൾ പണിയുകയും, വെറ്റിലത്തോട്ടങ്ങൾ ഉൾപ്പെടെയുള്ള വിളകൾ കൃഷി ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഫെബ്രുവരി 2 ന് കയ്യേറ്റ വിരുദ്ധ നടപടിയുടെ 50% നടത്തിയെങ്കിലും 1, 2, 3, 4 സെക്ടറുകളിലായി ചൊവ്വാഴ്ച ബാക്കിയുള്ളവ പൂർത്തിയായതായി ഹൈലകണ്ടിയിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) അഖിൽ ദത്ത പറഞ്ഞു. എല്ലാ അനധികൃത വീടുകളും ഇന്നർ ലൈൻ റിസർവ്ഡ് ഫോറസ്റ്റ്, ഗർമുറ റേഞ്ചിന് കീഴിലാണെന്നും അവിടെ വാണിജ്യ, വനേതര പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ടെന്നും ഓഫീസർ എടുത്തുപറഞ്ഞു.
കൂടാതെ വെറ്റില, കാപ്പി, തേയില അല്ലെങ്കിൽ റബ്ബർ തോട്ടങ്ങളെല്ലാം വനേതര വാണിജ്യ പ്രവർത്തനങ്ങളിൽ പെടുന്നു. അത്തരം ആവശ്യങ്ങൾക്ക് സംരക്ഷിത വനങ്ങൾ അനുവദനീയമല്ല. ഈ പ്രവർത്തനങ്ങൾ 1980 ലെ വന സംരക്ഷണ നിയമം ലംഘിക്കുന്നു, നിയമം പാലിക്കുന്നതിനാണ് ഒഴിപ്പിക്കൽ നടത്തുന്നതെന്നും ഡിഎഫ്ഒ കൂട്ടിച്ചേർത്തു.
















