തിരുവനന്തപുരം: സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ വഖഫ് ബോർഡ് അംഗമായി നാമനിർദേശം ചെയ്തു. അഡ്വ.എം കെ സക്കീറിനെ ചെയർമാനായും നാമനിർദേശം ചെയ്തു. സർക്കാർ പുറത്തിറക്കിയ നോമിനേഷൻ ലിസ്റ്റിൽ ഉമർ ഫൈസി മുക്കവും രാജ്യസഭാ എം പി എ എ റഹീമും ഉള്‍പ്പെടെ ഒൻപത് ആളുകളുടെ പേരാണുള്ളത്. വഖഫ് ബോർഡിലെ അമുസ്ലിം അംഗങ്ങളെ നോമിനേറ്റ് ചെയ്തിട്ടില്ല.
കേന്ദ്ര നിയമത്തിലെ വിവാദ വ്യവസ്ഥകൾ കാരണം നീണ്ടുപോയ വഖഫ് ബോർഡിന്റെ പുനഃസംഘടനയാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. ഭേദഗതി ചെയ്ത കേന്ദ്ര വഖഫ് നിയമപ്രകാരമാണ് പുനഃസംഘടന.സമസ്തയിൽ ലീഗ് വിരുദ്ധ പക്ഷക്കാരനായി ആരോപിക്കപ്പെടുന്നയാളാണ് ഉമർ ഫൈസി മുക്കം. എന്നാൽ കഴിഞ്ഞ ദിവസം നടന്ന സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിൽ തനിക്കെതിരെയുള്ള ഈ ആരോപണത്തിൽ അദ്ദേഹം പ്രതികരണം നടത്തിയിരുന്നു.
താൻ സഖാവാണെന്ന ആരോപണത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. ഒരു മുഅ്മിന്(വിശ്വാസി) സഖാവാകാൻ കഴിയില്ല എന്നായിരുന്നു ഉമർഫൈസിയുടെ പ്രതികരണം. പാണക്കാട് കുടുംബം തണലാണ്. മുസ്ലിംകളെ നയിക്കുന്നത് പാണക്കാട് തങ്ങളാണെന്നും സാദിഖലി ശിഹാബ് തങ്ങൾ അടക്കം പങ്കെടുത്ത വേദിയിൽ അദ്ദേഹം പറഞ്ഞിരുന്നു.















