കൊല്ലം: കേരള കോൺഗ്രസ് (എം) മുൻ പ്രസിഡന്റും നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയുമായ എൻ.എം രാജുവിന്റെ സ്ഥാപനത്തിലും വീട്ടിലും റെയ്ഡ്. ശബരിമല മുൻതന്ത്രി കണ്ഠരര് രാജീവരര് പണം നിക്ഷേപിച്ചെന്ന് ശബരിമല പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സംശയിക്കുന്ന സ്ഥാപനമാണിത്. ഇവിടെ ഏകദേശം രണ്ടരക്കോടി രൂപയോളം രൂപ തന്ത്രി നിക്ഷേപിച്ചിട്ടുണ്ടെന്നാണ് എസ്ഐടി സംശയിക്കുന്നത്.
നിക്ഷേപ തട്ടിപ്പിലും അതിലൂടെ നടന്ന കള്ളപ്പണ ഇടപാടിലുമാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. തന്ത്രി നിക്ഷേപിച്ച പണത്തിന്റെ ഉറവിടം, നിക്ഷേപിച്ച രീതി തുടങ്ങിയ കാര്യങ്ങളിൽ വിശദവിവരങ്ങൾ ശേഖരിക്കും. സ്വർണക്കൊള്ളക്കേസുമായി ഈ ഇടപാടുകൾക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നും ഇഡി പരിശോധിക്കുന്നുണ്ട്.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയായ എൻ.എം രാജുവിനെ പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി നടത്തിയ ചോദ്യം ചെയ്യലിലാണ് നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. 152 ശാഖകളുണ്ടായിരുന്ന ഈ സ്ഥാപനം പിന്നീട് പൂട്ടിപ്പോവുകയും നിക്ഷേപകർക്ക് പണം നഷ്‌ടമാവുകയും ചെയ്‌തിരുന്നു. എന്നാൽ, പണം നഷ്‌ടപ്പെട്ട മറ്റ് നിക്ഷേപകർ പരാതിയുമായിപ്പോയിട്ടും തന്ത്രി പരാതി നൽകാത്തതാണ് കൂടുതൽ സംശയത്തിന് ഇടയാക്കിയത്.
















