പത്തനംതിട്ട: വിചാരണ തടവുകാരനായി 90 ദിവസം ജയില്‍ വാസം പൂര്‍ത്തിയാക്കിയ ശബരിമല സ്വര്‍ണക്കൊള്ള കേസ് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചാല്‍ ഉടന്‍ ഇ ഡി ചോദ്യം ചെയ്യും. അറസ്റ്റിനും സാധ്യത ഏറെ. പ്രധാനമായും പോറ്റിയുടെ അനധികൃത സ്വത്ത് സമ്പാദനമാണ് ഇഡി വിഷയം. വട്ടിപ്പലിശയ്‌ക്ക് പണം നല്കി നിരവധി പേരുടെ സ്വത്തുക്കള്‍ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും പോറ്റി പ്രമാണം ചമച്ച് സ്വന്തമാക്കി. ഇതു സംബന്ധിച്ച് നിരവധി സിവില്‍ കേസുകള്‍ വിവിധ കോടതികളിലുണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം പിന്നീട് ഒത്തുതീര്‍പ്പാക്കി.
ക്ഷേത്ര പൂജാരി മാത്രമായ പോറ്റി കുറഞ്ഞ കാലയളവില്‍ ഇത്രയേറെ സ്വത്തുക്കള്‍ എങ്ങനെ സ്വന്തമാക്കിയെന്ന ചോദ്യമാണ് ഇ ഡി ഉന്നയിക്കുക. മണി ലെന്‍ഡേഴ്‌സ് ആക്ട് അനുസരിച്ചുള്ള സര്‍ക്കാര്‍ ലൈസന്‍സില്ലാതെ പലിശയ്‌ക്ക് പണം നല്കുന്നത് നിയമ വിരുദ്ധമാണ്. ലൈസന്‍സുള്ള മണി ലെന്‍ഡര്‍മാര്‍ക്കും വാണിജ്യബാങ്കുകള്‍ ഈടാക്കുന്നതിനെക്കാള്‍ രണ്ടു ശതമാനം അധിക പലിശ ഈടാക്കാനേ അനുവാദമുള്ളൂ. നേരത്തേ ഇക്കാര്യങ്ങള്‍ കാട്ടി പോറ്റിക്കെതിരേ മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്യാന്‍ എസ്‌ഐടി ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് നീക്കം ഉപേക്ഷിക്കാനുണ്ടായ കാരണം ദുരൂഹമാണ്.
വീണ്ടും കസ്റ്റഡിയില്‍ എടുത്താല്‍ അത് പോറ്റിയെ ചൊടിപ്പിച്ചേക്കാമെന്നും സ്വര്‍ണക്കൊള്ളയില്‍ മന്ത്രിമാരുടെ പേരുകള്‍ അയാള്‍ വെളിപ്പെടുത്തിയേക്കാമെന്നും സര്‍ക്കാരിനു ഭയമുണ്ട്. അതിനാല്‍ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് ഈ നീക്കം ഉപേക്ഷിച്ചതെന്നാണ് സൂചന. സര്‍ക്കാര്‍ സമ്മര്‍ദത്തെ തുടര്‍ന്ന് എസ്‌ഐടി അറസ്റ്റ് രേഖപ്പെടുത്താന്‍ മടിച്ച മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ഇ ഡി ചോദ്യം ചെയ്യും. ഒപ്പം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിലേക്കും ഇ ഡി അന്വേഷണം എത്താന്‍ സാധ്യതയുണ്ട്.
എസ്‌ഐടി അന്വേഷണത്തില്‍ കാര്യമായ വിശ്വാസം ഇ ഡിക്കില്ല. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളില്‍ നിന്ന് എസ്‌ഐടിയെടുത്ത മൊഴിപ്പകര്‍പ്പും അനുബന്ധ രേഖകളും നേരത്തേ ഇ ഡി ആവശ്യപ്പെട്ടിരുന്നു. അവ കൈമാറാന്‍ തയാറാണെന്ന് എസ്പി ശശിധരന്‍ സമ്മതിച്ചതുമാണ്. എന്നാല്‍ ഇവ ഇ ഡി ഇതുവരെ ഏറ്റുവാങ്ങാത്തത് ഇതിനാലാണെന്നാണ് സൂചന. സ്വന്തം നിലയ്‌ക്ക് പ്രതികളെ ചോദ്യം ചെയ്യാനും അതിനനുസരിച്ച് തെളിവുകള്‍ ശേഖരിക്കാനുമാണ് ഇ ഡി നീക്കമെന്നറിയുന്നു.
















