2026-ന്റെ തുടക്കത്തില്‍ മലപ്പുറം ജില്ലയിലെ തിരുനാവായയില്‍ ഭാരതപ്പുഴയുടെ ചരിത്രപ്രസിദ്ധമായ മണപ്പുറം ജനസാഗരങ്ങളാല്‍ സജീവമായി. വിസ്മൃതിയിലാണ്ടുപോയ മാമാങ്കം (മഹാമാഘം അഥവാ കുംഭമേള മാതൃകയിലുള്ള സംഗമം), 2026 ജനുവരി 18 മുതല്‍ ഫെബ്രുവരി 3 വരെ പുനര്‍ജനിച്ചപ്പോള്‍ അത് കേവലമൊരു ഉത്സവം എന്നതിലുപരി കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെയും സാമുദായിക സൗഹാര്‍ദ്ദത്തിന്റെയും സാമ്പത്തിക സാധ്യതകളുടെയും വിളംബരമായി മാറി.
കേരളോല്പത്തി, ‘കണ്ടരു മേനോന്‍ പടപ്പാട്ട്’ തുടങ്ങിയ തദ്ദേശീയ ചരിത്രരേഖകളില്‍ മാമാങ്കത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. മതപരമായ ആഘോഷം എന്നതിലുപരി വ്യാപാരം, കല, വൈജ്ഞാനിക ചര്‍ച്ചകള്‍ എന്നിവയുടെ സംഗമഭൂമിയായിരുന്നു പഴയകാലത്ത് മാമാങ്കം. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ ഈ ആചാരം നിലച്ചെങ്കിലും കേരളത്തിന്റെ സാംസ്‌കാരിക ബോധത്തില്‍ അതിന്റെ അലയൊലികള്‍ ബാക്കിയുണ്ടായിരുന്നു.
ഭരണഘടനയുടെ 51A(f) അനുച്ഛേദം നമ്മുടെ സംസ്‌കാരത്തിന്റെ സമ്പന്നമായ പൈതൃകത്തെ വിലമതിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നത് ഓരോ പൗരന്റെയും കര്‍ത്തവ്യമായി രേഖപ്പെടുത്തുന്നു. നൂറ്റാണ്ടുകളിലൂടെ വിവിധ വിശ്വാസങ്ങളും ആചാരങ്ങളും ചേര്‍ന്ന് രൂപപ്പെടുത്തിയ ഭാരതീയ പൈതൃകം കാത്തുസൂക്ഷിക്കുക എന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. പൈതൃക സംരക്ഷണം കേവലം പഴയകാലത്തോടുള്ള അഭിനിവേശമല്ല, മറിച്ച് സംസ്‌കാരത്തെ മ്യൂസിയങ്ങളില്‍ തളച്ചിടാതെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കലാണ്.
ഇന്തോനേഷ്യയും ന്യൂസിലന്‍ഡും നമുക്ക് ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. വ്യത്യസ്ത വിശ്വാസങ്ങളില്‍ നിലകൊള്ളുമ്പോഴും ഇന്തോനേഷ്യ തങ്ങളുടെ തനത് കലകളെയും രാമായണവുമായി ബന്ധപ്പെട്ട ആചാരങ്ങളേയും നെഞ്ചോട് ചേര്‍ക്കുന്നു. ന്യൂസിലന്‍ഡ് തങ്ങളുടെ ‘മാവോറി’ പൈതൃകത്തെ ഭരണകൂടത്തിലും കായികരംഗത്തും അഭിമാനപൂര്‍വ്വം ഉള്‍ച്ചേര്‍ക്കുന്നു. പുരോഗതി എന്നാല്‍ സാംസ്‌കാരികമായ വിസ്മൃതിയോ പാശ്ചാത്യ അനുകരണമോ അല്ലെന്ന് മാമാങ്കം കേരളത്തെ ഓര്‍മ്മിപ്പിക്കുന്നു.
സാംസ്‌കാരികമായ പുനരുജ്ജീവനങ്ങളെ ‘ഇരുണ്ട കാലത്തേക്കുള്ള മടക്കം’ എന്ന് വിശേഷിപ്പിക്കുന്നവര്‍ ഒന്ന് മനസിലാക്കണം; ചരിത്രത്തിലെ ഇരുണ്ട തെറ്റുകളോ, അനാചാരങ്ങളോ, ജാതി വിവേചനമോ അല്ല നാം ഏറ്റെടുക്കുന്നത്. ചാവേറുകളുടെ യുദ്ധവീര്യമല്ല, മറിച്ച് നമ്മുടെ ഉത്സവങ്ങളും കലകളും പുഴയോര ചടങ്ങുകളും പകരുന്ന സാമൂഹിക ഐക്യമാണ് ഇന്ന് പ്രസക്തം. പഴയ കാലത്തെ അനാചാരങ്ങളും പിഴവുകളും തിരുത്തി അവയെ ധാര്‍മികമായി നവീകരിക്കുകയാണ് വേണ്ടത്; അല്ലാതെ സാംസ്‌കാരികമായ അംഗച്ഛേദം വരുത്തുകയല്ല.
‘പറയിപെറ്റ പന്തിരുകുലം’ എന്ന ഐതിഹ്യം പോലെ കേരളത്തിന്റെ പൈതൃകം തന്നെ വൈവിധ്യങ്ങളാല്‍ നെയ്തെടുത്തതാണ്. വരരുചി എന്ന ഉജ്ജയിനിയിലെ പണ്ഡിതനും പഞ്ചമി എന്ന പറയ സമുദായത്തിലെ സ്ത്രീക്കും ജനിച്ച മക്കള്‍ പന്ത്രണ്ട് സമുദായങ്ങളുടെ പിതാമഹന്മാരായി മാറിയ കഥ, നമ്മുടെ ഡിഎന്‍എയില്‍ തന്നെ ഐക്യമുണ്ടെന്ന് ഓര്‍മിപ്പിക്കുന്നു. ആ കാലഘട്ടത്തിനനുസരിച്ച് രൂപപ്പെട്ട നമ്മുടെ ഐതിഹ്യങ്ങള്‍ പോലും കാലത്തിന് മുന്‍പേ സഞ്ചരിച്ചവയാണ്.
മലപ്പുറത്തെ മാമാങ്കം ലോകത്തിന് നല്‍കിയ സന്ദേശം, വിശ്വാസത്തെ സമാധാനപരമായും ആധുനികമായും സംഘടിപ്പിക്കാം എന്നതാണ്. ജില്ലാ ഭരണകൂടത്തിന്റെ സുരക്ഷാ നിര്‍ദേശങ്ങളും കോടതിയുടെ മേല്‍നോട്ടവും പാലിച്ച്, കൃത്യമായ ആസൂത്രണത്തിലൂടെയാണ് ഈ മഹോത്സവം നടന്നത്. ആധുനിക ഭാരതത്തില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ നിയമവാഴ്ചയ്‌ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ വിനിയോഗിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഇത്.
ഏകദേശം 20 ലക്ഷത്തോളം ഭക്തജനങ്ങളാണ് ഈ മഹാമഘത്തില്‍ അണിനിരന്നത്. ദിവസവും ശരാശരി മൂന്നു മുതല്‍ അഞ്ചു ലക്ഷം വരെ ആളുകളെത്തിയപ്പോള്‍, സമാപന ഞായറാഴ്ച ജനപങ്കാളിത്തം ഏഴു ലക്ഷമായി ഉയര്‍ന്നു. പതിനഞ്ചിലധികം രാജ്യങ്ങളില്‍ നിന്നായെത്തിയ തീര്‍ത്ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കിയത് 12,000 സന്നദ്ധസേവകരും ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരും അടങ്ങുന്ന വിപുലമായ നിരയാണ്. അഞ്ഞൂറോളം നാടന്‍ കലാകാരന്മാരും നൂറുകണക്കിന് സന്യാസിവര്യന്മാരും മഹാമാഘത്തിന് മാറ്റുകൂട്ടി. മുപ്പത് ലക്ഷം പേര്‍ക്കാണ് ഉത്സവത്തോടനുബന്ധിച്ച് അന്നപ്രസാദം വിളമ്പിയത്. ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ ഒരുകോടിയിലധികം ആളുകളിലേക്ക് ആഘോഷങ്ങള്‍ തത്സമയം എത്തി. അയ്യായിരത്തോളം ചെറുകിട സംരംഭങ്ങള്‍ക്കും 20 അടിയന്തര മെഡിക്കല്‍ കേന്ദ്രങ്ങള്‍ക്കും വേദിയൊരുക്കി.
നിളാനദിയോടുള്ള ഭക്തിയും ആദരവും അതിന്റെ സംരക്ഷണവുമായി കൈകോര്‍ത്തു പോകണമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് മഹോത്സവത്തിന്റെ ഓരോ ചടങ്ങും ക്രമീകരിച്ചത്. പുഴയോരത്തെ പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്‌ക്കും കോട്ടം തട്ടാത്ത രീതിയിലുള്ള സുരക്ഷാ-പരിസ്ഥിതി ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കി. ശുചിത്വ പരിപാലനം, താല്‍ക്കാലിക നിര്‍മ്മാണങ്ങള്‍ക്കുള്ള നിയന്ത്രണം, തിരക്ക് നിയന്ത്രിക്കാനുള്ള പ്രത്യേക സംവിധാനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സാമ്പത്തിക ഉണര്‍വ്വും സാമുദായിക സൗഹാര്‍ദ്ദവും
മഹാമാഘമഹോത്സവം പോലുള്ള വലിയ സംഗമങ്ങള്‍ പ്രാദേശിക സമ്പദ്വ്യവസ്ഥയെ എത്രത്തോളം സ്വാധീനിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. തവനൂര്‍- തിരുനാവായ മേഖലയിലെ ചെറുകിട വ്യാപാരികള്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ഹോംസ്റ്റേ ഉടമകള്‍ക്കും വലിയ ആശ്വാസമായി. മുസ്ലിം വ്യാപാരികളും ഡ്രൈവര്‍മാരും ഭൂവുടമകളും ഈ ഉത്സവത്തിന്റെ അവിഭാജ്യ ഭാഗമായിരുന്നു. കാര്‍ പാര്‍ക്കിങ് മുതല്‍ കുലുക്കി സര്‍ബത്ത് വരെ അവിടെ ഒരുപോലെ നിരന്നു. എല്ലാവര്‍ക്കും സാമ്പത്തിക ഗുണവും സുരക്ഷയും ഉണ്ടെന്ന ബോധ്യത്തില്‍ നിന്നാണ് യഥാര്‍ത്ഥ സൗഹാര്‍ദ്ദം ജനിക്കുന്നത്. സാമ്പത്തികമായ പരസ്പരാശ്രിതത്വം സൗഹാര്‍ദ്ദത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനമാണ്. ഒരാളുടെ ഉന്നമനത്തിന് മറ്റൊരാളുടെ സഹകരണം വേണമെന്ന തിരിച്ചറിവ് വിഭാഗീയതയെ ഇല്ലാതാക്കുന്നു.
സാംസ്‌കാരികമായ ഉയിര്‍ത്തെഴുന്നേല്‍പ്പുകളെ അടിസ്ഥാന സൗകര്യ വികസനം പോലെ തന്നെ ഗൗരവത്തോടെ കാണണം. ഭരണകൂടത്തിന് മാത്രം നല്‍കാന്‍ കഴിയാത്ത വിശ്വാസവും അഭിമാനവും സുരക്ഷിതബോധവും ഇത്തരം ജനകീയ കൂട്ടായ്‌മകള്‍ക്ക് നല്‍കാന്‍ സാധിക്കും. മാമാങ്കം 2026 കേരളത്തിന് ഒരു പാഠമാണ്; വിശ്വാസത്തില്‍ വേരൂന്നിയതും എന്നാല്‍ ആധുനിക നിയമങ്ങള്‍ പാലിക്കുന്നതുമായ വലിയ ഉത്സവങ്ങള്‍ എങ്ങനെ നാടിന്റെ പുരോഗതിക്കും ഐക്യത്തിനും കാരണമാകുന്നു എന്ന വലിയ പാഠം.
സ്വന്തം സാംസ്‌കാരിക പൈതൃകത്തെ ആഘോഷിക്കാന്‍ കേരളം ഒരിക്കലും മടിക്കരുത്, അത് അഭിമാനപൂര്‍വ്വം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കണം. ഐക്യത്തിന്റെയും നന്മയുടെയും കഥകള്‍ കൂടുതല്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
















