ന്യൂദൽഹി: അമേരിക്കയുമായുള്ള വ്യാപാര കരാറിൽ കൃഷി, ക്ഷീരോൽപാദനം തുടങ്ങിയ മേഖലകളിലെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞുവെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. കരാർ വീക്ഷിത് ഭാരത്, ആത്മനിർഭർ ഭാരത് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ എംപിമാരുടെ ബഹളത്തിനിടയിൽ, ലോക്‌സഭയിൽ നടന്ന പ്രസ്താവനയിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
ഒരു വർഷത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് കരാർ യാഥാർഥ്യമായത്. തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഇരുപക്ഷത്തിന് താത്പര്യമുണ്ടാകുക സ്വാഭാവികമാണെന്നും പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു. കരാർ ചെറുകിട, ഇടത്തരം വ്യാപാരികൾക്കും, എം.എസ്.എം.ഇകൾക്കും, വ്യവസായികൾക്കും, വിദഗ്ധ തൊഴിലാളികൾക്കും, വ്യവസായങ്ങൾക്കും പുതിയ അവസരങ്ങൾ നൽകും. നൂതന സാങ്കേതികവിദ്യകൾ ലഭ്യമാക്കുന്നത് എളുപ്പമാക്കുമെന്നും കേന്ദ്ര വാണിജ്യ മന്ത്രി ലോക്‌സഭയിൽ പറഞ്ഞു.
ഫെബ്രുവരി രണ്ടിന് പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉഭയകക്ഷി, അന്താരാഷ്‌ട്ര പ്രാധാന്യമുള്ള നിരവധി വിഷയങ്ങളിൽ ടെലിഫോണിൽ സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് ട്രംപ് തീരുവ 18% ആയി കുറയ്‌ക്കുമെന്ന് പ്രഖ്യാപിച്ചത്. ഇത് ഇന്ത്യയുമായി മത്സരിക്കുന്ന പല രാജ്യങ്ങൾക്കുമുള്ള തീരുവയേക്കാൾ കുറവാണെന്നും ഗോയൽ വ്യക്തമാക്കി.
















