ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയിരുന്ന 50 ശതമാനം താരിഫ് 18 ശതമാനമായി കുറച്ചത് സാധാരണ വ്യാപാര തീരുമാനം മാത്രമല്ല. മാസങ്ങള്‍ നീണ്ട അമേരിക്കയുടെ സമ്മര്‍ദ്ദ നയതന്ത്രത്തിന് മുന്നില്‍ തലകുനിക്കാതെ ഉറച്ച നിലപാടെടുത്ത ഭാരതത്തിന്റെ പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയത്തിന്റെ ഔദ്യോഗിക അംഗീകാരമാണിത്.
റഷ്യന്‍ എണ്ണ വാങ്ങുന്നു എന്ന പേരില്‍ ഭാരതത്തിനെതിരെ അമേരിക്ക ആദ്യം 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തി. പിന്നീട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അത് 50 ശതമാനമായി ഉയര്‍ത്തി. ലക്ഷ്യം വ്യക്തമായിരുന്നു, ഭാരതത്തെ ഊര്‍ജ നയത്തിലും വ്യാപാര നയത്തിലും അമേരിക്കന്‍ ഇച്ഛയ്‌ക്ക് വിധേയമാക്കുക.
എന്നാല്‍ ഭാരതം വഴങ്ങിയില്ല. ട്രംപിന്റെ താരിഫ് ഭീഷണിക്ക് മുന്നില്‍ റഷ്യന്‍ എണ്ണ വാങ്ങല്‍ നിര്‍ത്തിയില്ലെന്ന് മാത്രമല്ല, അത് കൂടുതല്‍ ശക്തമാക്കി. അതിനൊപ്പം തന്നെ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിന്റെ ഫലമായാണ് യൂറോപ്യന്‍ യൂണിയനുമായി 93-95 ശതമാനം ഉത്പന്നങ്ങള്‍ക്ക് തീരുവയില്ലാത്ത ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറില്‍ ഭാരതം ഒപ്പുവെച്ചത്. ഭാരതത്തെ ഒറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് ഇതോടെ യുഎസിന് ബോധ്യമായി. യൂറോപ്യന്‍ യൂണിയനുമായി ഭാരതം ഒപ്പുവെച്ച കരാര്‍ അമേരിക്കന്‍ വിപണിക്ക് തന്നെ വലിയ മുന്നറിയിപ്പായി. ഇതോടെയാണ്, ഭാരതത്തിനെതിരെ 500 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്ന ട്രംപ് നിലപാട് മാറ്റാന്‍ നിര്‍ബന്ധിതനായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ഫോണില്‍ വിളിച്ചാണ് താരിഫ് കുറയ്‌ക്കാനുള്ള തീരുമാനം ട്രംപ് അറിയിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചതും. ഭാരതം റഷ്യന്‍ എണ്ണ വാങ്ങല്‍ നിര്‍ത്തുമെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും, മോദിയോ കേന്ദ്ര സര്‍ക്കാരോ അത്തരമൊരു വാഗ്ദാനം നടത്തിയിട്ടില്ല. അതായത്, ഭാരതം ഒന്നും അടിയറവയ്‌ക്കാതെയാണ് ഈ ഡീല്‍ നേടിയെടുത്തത്. അമേരിക്കയുടെ പ്രധാന ആവശ്യം ഭാരതത്തിന്റെ കാര്‍ഷിക-ക്ഷീര വിപണിയിലേക്ക് പ്രവേശിക്കണമെന്നതായിരുന്നു. എന്നാല്‍ കര്‍ഷകരുടെ ജീവിതം പണയം വെച്ച് ഒരു കരാറിനും മോദി സര്‍ക്കാര്‍ തയ്യാറായില്ല. കാര്‍ഷിക മേഖലയിലേക്ക് യുഎസിന് പ്രവേശനം നിഷേധിച്ച നിലപാട്, കര്‍ഷകവിരുദ്ധ കരാറുകള്‍ക്ക് ഭാരതം തയ്യാറല്ലെന്ന വ്യക്തമായ പ്രഖ്യാപനമാണ്. യുകെ, യൂറോപ്യ
ന്‍ യൂണിയന്‍, ന്യൂസിലാന്‍ഡ് എന്നിവരുമായുള്ള കരാറുകളില്‍ സ്വീകരിച്ച അതേ നിലപാട് ഇവിടെയും ഭാരതം ആവര്‍ത്തിച്ചു.
ഈ താരിഫ് കുറവ് ഭാരതത്തിന് നല്‍കുന്ന നേട്ടങ്ങള്‍ ചെറുതല്ല. യുഎസ്- ഭാരത വ്യാപാരം നിലവില്‍ 220 ബില്യണ്‍ ഡോളറാണ്. തീരുവ കുറച്ചതോടെ ഇത് ഇനിയും ഉയരും. 2027 ഓടെ യൂറോപ്യന്‍ വിപണിയും പൂര്‍ണമായി തുറക്കുന്നതോടെ ഭാരതത്തിന്റെ കയറ്റുമതി രംഗം വലിയ മുന്നേറ്റം കാണും. വസ്ത്ര വ്യവസായം, രത്‌നാഭരണങ്ങള്‍, രാസവസ്തുക്കള്‍, എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ലെതര്‍, കടല്‍ ഉത്പന്നങ്ങള്‍, മത്സ്യം തുടങ്ങിയ മേഖലകളില്‍ എല്ലാം ഇതിന്റെ ഗുണഫലം പ്രകടമാകും. കയറ്റുമതി വര്‍ധിക്കും, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇതിനകം 6.8 ശതമാനം വളര്‍ച്ച കാണിക്കുന്ന ജിഡിപി ഇനിയും ഉയരും.
ഭീഷണിക്ക് മുന്നില്‍ തലകുനിക്കാതെ ചര്‍ച്ച ചെയ്താല്‍, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റേയും നിലപാട് മാറ്റാന്‍ ഭാരതത്തിന് കഴിയും എന്നതാണ് ഭാരതം- യുഎസ് താരിഫ് യുദ്ധത്തിന്റെ അന്തിമ പാഠം.
ഇത് ഒരു വ്യാപാര ഡീല്‍ മാത്രമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയുടേയും ചാണക്യസമാനമായ നയതന്ത്ര ബുദ്ധിയുടെയും വിജയം കൂടിയാണ്. ഭാരതം ഇനി തീരുമാനങ്ങള്‍ സ്വീകരിക്കുന്ന രാജ്യമല്ല. ലോകവ്യാപാരത്തിന്റെ ഗതി നിര്‍ണയിക്കുന്ന രാഷ്‌ട്രശക്തി കൂടിയാണ്.
















