ഒരു കാലഘട്ടത്തില്‍ മലയാള സിനിമാ സംഗീതത്തെ കീബോര്‍ഡിലും മാന്‍ഡലിന്‍ തന്ത്രികളിലും തളച്ചിട്ട എസ്.പി. വെങ്കിടേഷ് എന്ന വിസ്മയം ഇല്ലാതാകുന്നില്ല, നമ്മള്‍ മൂളുന്ന ഈണമായി നമുക്കിടയില്‍ തന്നെയുണ്ട്. മലയാളത്തിന്റെ വെള്ളിത്തിരയില്‍ മെലഡിയുടേയും പശ്ചാത്തല സംഗീതത്തിന്റെയും മാന്ത്രിക വിസ്മയം തീര്‍ത്ത വെങ്കിടേഷ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ജനഹൃദയങ്ങളുടെ മനസില്‍ മുഴങ്ങുക വയലിന്‍ തന്ത്രികളുടെ നനുത്ത ഒരു ഈണമായിരിക്കും.
1986 ല്‍ തമ്പി കണ്ണന്താനത്തിന്റെ ‘രാജാവിന്റെ മകന്‍’ എന്ന ചിത്രത്തിലൂടെ ‘വിണ്ണിലെ ഗന്ധര്‍വ വീണകള്‍ പാടി’ മലയാളി മനസുകളില്‍ ഇടംനേടിയ സംഗീതത്തിന്റെ രാജാവ്. ആ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ‘വിന്‍സെന്റ് ഗോമസ്’ എന്ന നായക കഥാപാത്രത്തിന്റെ വീര്യം പ്രേക്ഷകര്‍ അനുഭവിച്ചത് അദ്ദേഹം നല്‍കിയ പശ്ചാത്തല സംഗീതത്തിലൂടെയാണ്. തിരക്കഥയുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹത്തിന്റെ സംഗീതം.
പ്രിയദര്‍ശന്റെ എവര്‍ഗ്രീന്‍ ഹിറ്റായ കിലുക്കത്തില്‍ സംഗീത സംവിധായകനായി എത്തിയപ്പോള്‍ വെങ്കിടേഷ് സമ്മാനിച്ചത് കാലത്തെ അതിജീവിക്കുന്ന ഒരുപിടി സൂപ്പര്‍ഹിറ്റുകളായിരുന്നു. ‘കിലുകില്‍ പമ്പരം’ എന്ന താരാട്ടും, ‘മീനവേനലിലും’, ‘ഊട്ടിപട്ടണവും’ എല്ലാം ഇന്നും സംഗീതപ്രേമികള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഈണങ്ങളാണ്. മിന്നാരത്തിലെ ‘ചിങ്കാര കിന്നാരം’ എന്ന താരാട്ട് പാട്ടും ‘നിലാവേ മായുമോ’ എന്ന മെലഡിയുമെല്ലാം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതും വെങ്കിടേഷാണ്.
സ്ഫടികത്തിലെ ‘ഓര്‍മകള്‍ ഓര്‍മകള്‍ ഓടക്കുഴലൂതി’യെത്തിയതും ‘ഏഴിമലപൂഞ്ചോല’, ‘പരുമല ചെരുവിലെ’ എന്നീ ഗാനങ്ങള്‍ പിറന്നതും അദ്ദേഹത്തിലൂടെയാണ്. സ്ഫടികത്തിലെ ആടുതോമയുടെ ക്ഷോഭങ്ങള്‍ക്കും ധ്രുവത്തിലെയും കൗരവറിലെയും വൈകാരിക നിമിഷങ്ങള്‍ക്കും അദ്ദേഹം നല്‍കിയ സംഗീതസാന്നിധ്യം, ആ ചിത്രങ്ങളെ കാലാതീതമാക്കുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ചു.
മാന്‍ഡലിന്‍ എന്ന സംഗീതോപകരണത്തിന്റെ സാധ്യതകളെ ഇത്രയേറെ മനോഹരമായി വിനിയോഗിച്ച മറ്റൊരു സംഗീത സംവിധായകന്‍ മലയാളത്തില്‍ ഇല്ലെന്നുതന്നെ പറയാം. മാന്‍ഡലിന്‍ വിദ്വാനായിരുന്ന അച്ഛന്‍ പഴനിയില്‍ നിന്ന് പകര്‍ന്നുകിട്ടിയ സംഗീത പാരമ്പര്യത്തെ, ആധുനിക സിനിമയുടെ സാങ്കേതികതയുമായി അദ്ദേഹം വിളക്കിച്ചേര്‍ത്തു. ആക്ഷന്‍ സിനിമകളുടെ ദ്രുതതാളങ്ങള്‍ക്കിടയിലും, ആത്മാവിനെ തൊടുന്ന മെലഡികള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ‘ഇന്ദ്രജാല’ത്തിലെ ‘കുഞ്ഞിക്കിളിയേ കൂടെവിടെ’ എന്ന ഗാനത്തിലെ നൊമ്പരവും, ‘ധ്രുവ’ത്തിലെ ‘തുമ്പിപ്പെണ്ണേ’, ‘കറുകവയല്‍ കുരുവി’ എന്നീ ഗാനങ്ങളിലെ പ്രണയവും മലയാളിയുടെ സാംസ്‌കാരിക സ്മൃതികളില്‍ മായാതെ കിടക്കുന്നു.
ജോണി വാക്കര്‍ എന്ന പടത്തിലെ ‘ശാന്തമീ രാത്രിയില്‍’ എന്ന ഫാസ്റ്റ് നമ്പര്‍ തുടങ്ങി അദ്ദേഹം സംഗീതത്തിലൂടെ ജനഹൃദയങ്ങളില്‍ ഉണ്ടാക്കിയ ഓളം ചെറുതല്ല.
ബഹളങ്ങള്‍ക്കിടയില്‍ സംഗീതം നഷ്ടപ്പെട്ടുപോകുന്ന വര്‍ത്തമാനകാലത്ത്, എസ്.പി. വെങ്കിടേഷിന്റെ വിയോഗം ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. സംഗീതം എന്നത് കേവലം വിനോദോപാധി മാത്രമല്ലെന്നും, അത് മനുഷ്യന്റെ ഉള്ളിലെ വികാരങ്ങളെ ശുദ്ധീകരിക്കാനും സാന്ത്വനിപ്പിക്കാനും ഉതകുന്നതാകണമെന്നുമുള്ള വലിയൊരു പാഠം അദ്ദേഹം ബാക്കിയാക്കുന്നു. അദ്ദേഹം ഈണം നല്‍കിയ ഗാനങ്ങളിലൂടെയും, ആവേശം പകരുന്ന പശ്ചാത്തല സംഗീതത്തിലൂടെയും എസ്.പി. വെങ്കിടേഷ് എന്ന നാദവിസ്മയം ജനഹൃദയത്തിലെന്നും ജീവിക്കും.
















