തിരുവനന്തപുരം: നഗരത്തിലെ തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വൻകിട പുനരധിവാസ പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 ഏക്കർ സ്ഥലത്ത് അത്യാധുനിക ഷെൽട്ടറുകൾ നിർമ്മിച്ച് എണ്ണായിരത്തോളം നായ്‌ക്കളെ സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു. പദ്ധതി നടപ്പിലാക്കാൻ നഗരസഭ കേന്ദ്രമന്ത്രി ജോർജ് കുര്യനുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്.
കൂടാതെ, ഇത് നടപ്പിലാക്കുന്നതിന് സി.എസ്.ആർ ഫണ്ടിംഗ് ലഭ്യമാകാനുള്ള സാധ്യതയും പരിഗണിക്കുകയാണെന്ന് മേയർ പറഞ്ഞു. 12 ഏക്കർ സ്ഥലത്ത് രണ്ട് അല്ലെങ്കിൽ മൂന്ന് വൻ ഷെൽട്ടറുകൾ സ്ഥാപിക്കുമ്പോൾ നഗരത്തിലെ തെരുവ് നായ ശല്യം കുറയ്‌ക്കാൻ സാധിക്കുമെന്നും, നായ്‌ക്കളുടെ ആരോഗ്യപരിപാലനവും ജനസുരക്ഷയും ഉറപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.പദ്ധതിയുടെ ആദ്യഘട്ടത്തിൽ നഗരസഭ 50 തെരുവ് നായ്‌ക്കളെ പിടികൂടി ഷെൽട്ടറിലേക്ക് മാറ്റിയിട്ടുണ്ട്.
അനിമൽ വെൽഫെയർ ബോർഡിന്റെ കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത് നടപ്പിലാക്കിയത്. വന്ധ്യംകരണം, പേവിഷ പ്രതിരോധ വാക്സിൻ, ചെള്ള് പ്രതിരോധ കുത്തിവയ്‌പ്പ് എന്നിവ നൽകി നായ്‌ക്കളെ പുതിയ സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.നഗരത്തിൽ ആകെ ഏകദേശം 90,000 തെരുവ് നായ്‌ക്കളുള്ളതായി കണക്കുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നായ്‌ക്കളെ ഷെൽട്ടറുകളിൽ എത്തിക്കുമെന്നും, തുടർന്ന് നഗരത്തിലെ തെരുവ് നായ പ്രശ്നം കുറയ്‌ക്കുമെന്നും മേയർ അറിയിച്ചു.
















