മുംബൈ: എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് മുംബൈ വിമാനത്താവളത്തിൽ പരിഭ്രാന്തി പരന്നു. സംഭവസമയത്ത് രണ്ട് വിമാനങ്ങളും യാത്രക്കാരെ വഹിച്ചുകൊണ്ടിരുന്നു. വിമാനത്താവള റൺവേയിലാണ് സംഭവം.
മുംബൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം AI 2732 ടാക്സിവേയിൽ പാർക്ക് ചെയ്തിരിക്കുമ്പോഴാണ് സംഭവം. അതേസമയം ഹൈദരാബാദിൽ നിന്ന് മുംബൈയിൽ ഇറങ്ങിയ ഇൻഡിഗോ വിമാനം 6E 791 ടാക്സിവേയ്‌ക്ക് സമീപം കടന്നുപോകുകയായിരുന്നു. തുടർന്ന് രണ്ട് വിമാനങ്ങളുടെയും ചിറകുകൾ കൂട്ടിയിടിച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ സംഭവത്തെക്കുറിച്ച് രണ്ട് വിമാനക്കമ്പനികളും ഔദ്യോഗിക പ്രസ്താവനകൾ പുറപ്പെടുവിച്ചു.
“ടാക്സിവേയിൽ പറന്നുയരാൻ കാത്തിരിക്കുമ്പോൾ ഞങ്ങളുടെ വിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സാങ്കേതിക പരിശോധനയ്‌ക്കായി വിമാനം നിലത്തിറക്കിയിരിക്കുന്നു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്, അവരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിന് ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ട്.” -എയർ ഇന്ത്യ വക്താവ് പറഞ്ഞു.
ലാൻഡിംഗിന് ശേഷം ടാക്സി ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ഇൻഡിഗോ എയർലൈൻസും പ്രസ്താവനയിൽ സ്ഥിരീകരിച്ചു. “സുരക്ഷാ പ്രോട്ടോക്കോളുകൾ അനുസരിച്ച്, അധികാരികളെ അറിയിച്ചിട്ടുണ്ട്, വിഷയം അന്വേഷിച്ചുവരികയാണ്. യാത്രക്കാരുടെ സുരക്ഷയാണ് ഞങ്ങളുടെ മുൻഗണന” – കമ്പനി പറഞ്ഞു.
അതേ സമയം തന്നെ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും വിമാനത്താവളത്തിലെ യാത്രക്കാരുടെ സുരക്ഷയിൽ ഉണ്ടായ വീഴ്ചയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് മുംബൈ വിമാനത്താവളം.
















