തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് തലവൻ സി.ജെ. റോയിയുടെ ആത്മഹത്യ സംഭവത്തിൽ വഴിത്തിരിവ്. ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന ആക്ഷേപങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാകുന്നു.
വെള്ളിയാഴ്ചയാണ് റോയ് വെടിവെച്ച് ആത്മഹത്യ ചെയ്തത്. എന്നാൽ അന്ന് ഇങ്കംടാക്‌സ് റെയ്ഡിനോ മൊഴിയെടുക്കാനോ റോയിയെ സമീപിച്ചിരുന്നില്ല. വ്യാഴാഴ്ച ഇങ്കം ടാക്‌സ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി, റോയിയുടെ മൊഴിയെടുത്തിരുന്നു. ഇതുകൂടാതെ അന്വേഷണത്തിൽ സമ്മർദ്ദമൊന്നും ഉണ്ടായില്ലെന്ന് റോയ് രേഖാമൂലം എഴുതി ഒപ്പിട്ട് നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് കൈകൊടുത്താണ് റോയ് മടക്കി അയച്ചത്. പിറ്റേന്നാണ് റോയ് ഓഫീസിൽ വെടിവെച്ച് മരിച്ചത്.
സംഭവം ചുരുക്കത്തിൽ:
– കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനായ സി.ജെ. റോയ് (57) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ ലാങ്‌ഫോർഡ് ടൗൺ ഓഫീസിൽ വെച്ച് തന്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് നെഞ്ചിൽ വെടിവച്ചു മരിക്കുകയായിരുന്നു.
– കൊച്ചിയിൽ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥർ സ്വത്ത് പൊരുത്തക്കേടുകൾ സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനാണ് റോയിയെ കണ്ടത്.
– ഓഫീസ് മുറിയിൽ കയറി അകത്തുനിന്ന് മുറി പൂട്ടി സ്വയം വെടിയുതിർത്ത അദ്ദേഹത്തെ നാരായണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോൾ തന്നെ മരിച്ചതായി പ്രഖ്യാപിച്ചു.
-2025 ഡിസംബറിൽ ആരംഭിച്ച റെയ്ഡുകളിൽ നിന്നുള്ള കടുത്ത സമ്മർദ്ദമാണ് ഇതിന് കാരണമെന്ന് അദ്ദേഹത്തിന്റെ സഹോദരൻ കുറ്റപ്പെടുത്തി.
-കേരള സംഘത്തിന്റെ പങ്കിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു. സിഐഡി അന്വേഷണത്തിന് സമിതി ഉണ്ടാക്കി.
ഇങ്കം ടാക്‌സ് വിശദീകരിക്കുന്നു:
– പരിശോധന നിയമപരമാണ്.
– സംഭവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായി സഹകരിക്കും.
– വ്യാഴാഴ്ചയാണ് റോയിയുടെ മൊഴി രേഖപ്പെടുത്തിയത്.
– സമ്മർദ്ദമില്ലെന്ന് റോയി എഴുതി നൽകിയിട്ടുണ്ട്.
– വെള്ളിയാഴ്ച ചോദ്യം ചെയ്തിട്ടില്ല. കാണുകയും ചെയ്തിട്ടില്ല. ചോദ്യം ചെയ്തത് മറ്റൊരു സാക്ഷിയുടെ സാന്നിദ്ധ്യത്തിലാണ്.
അപഹാസ്യരായി നേതാക്കൾ:
– റോയിയുടെ ദാരുണ അന്ത്യത്തെ രാഷ്‌ട്രീയമായി മുതലെടുക്കാൻ സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി.
– എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ഒരുപടികൂടിക്കടന്ന് ബിജെപി പറയുന്നതുകേൾക്കാത്ത വ്യവസായികളെ ഐടി ഉദ്യോഗസ്ഥരെക്കൊണ്ട് പിടിപ്പിക്കുന്നതാണ് രീതി, അതാണ് റോയിയുടെ അന്ത്യത്തിന് കാരണമെന്ന് തട്ടിവിട്ടു.
– കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ പറഞ്ഞത് ഐടി റെയ്ഡിന്റെ പേരിൽ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ല എന്നും വിശദമായ അന്വേഷണം നടത്തണമെന്നുമാണ്.
















