പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക നയതന്ത്രത്തിലെ ചരിത്രപരമായ നാഴികക്കല്ലാണ് ഭാരതം-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാരകരാര്‍. ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും രാജ്യത്തെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും വിശാലമായ അവസരങ്ങളൊരുക്കുകയും ചെയ്യുന്ന കരാര്‍ ആഗോള സമ്പദ്‌വ്യവസ്ഥയുടെ നാലിലൊന്ന് വഹിക്കുന്ന ഏകദേശം 200 കോടി ജനങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിക്ക് വഴിയൊരുക്കുന്നു.
ലോകത്തെ രണ്ടാമത്തെയും നാലാമത്തെയും വലിയ സമ്പദ്വ്യവസ്ഥകള്‍ തമ്മിലെ ഈ കരാര്‍ ഇതുവരെ ഒപ്പുവെച്ചതില്‍ ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നാണ്. കേവലമൊരു വ്യാപാര കരാറിനപ്പുറം, നിര്‍മിതബുദ്ധി, പ്രതിരോധം, അര്‍ധചാലകങ്ങള്‍ തുടങ്ങി നിര്‍ണായക മേഖലകളില്‍ സഹകരണം വളര്‍ത്തുന്ന സമഗ്രപങ്കാളിത്തത്തെ കരാര്‍ പ്രതിനിധീകരിക്കുന്നു. ഭാരതത്തിലെ ഓരോ മേഖലയ്‌ക്കും ഓരോ പൗരനും, പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങള്‍ക്കും ഈ സ്വതന്ത്ര വ്യാപാരകരാര്‍ ഗുണം ചെയ്യും. നിയമാധിഷ്ഠിത വ്യാപാരവും സാമ്പത്തിക നയങ്ങളിലെ സ്ഥിരതയും ഉറപ്പാക്കുന്ന കരാര്‍, രാജ്യത്ത് ആഭ്യന്തര-വിദേശ നിക്ഷേപങ്ങളെ കൂടുതലായി ആകര്‍ഷിക്കും. ചെറുകിട വ്യാപാര സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും തൊഴിലാളികള്‍ക്കും ഇത് നിരവധി അവസരങ്ങള്‍ സൃഷ്ടിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ പ്രഖ്യാപനത്തെ മദര്‍ ഓഫ് ഓള്‍ ഡീല്‍സ് എന്ന് വിശേഷിപ്പിച്ച് ലോകം കൈയടിക്കുന്നു. ഇത് ആഗോളതലത്തില്‍ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്ന ഈ സമയത്ത് സ്ഥിരതയ്‌ക്ക് കരുത്തേകുന്നു. പൊതുവിപണികള്‍ക്കും പ്രവചനാതീതമല്ലാത്ത വ്യാപാര സാഹചര്യങ്ങള്‍ക്കും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയ്‌ക്കും പ്രതിജ്ഞാബദ്ധരായ വിശ്വസ്ത പങ്കാളികളായി ഭാരതത്തെയും യൂറോപ്യന്‍ യൂണിയനെയും ഈ കരാര്‍ സ്ഥാപിക്കുന്നു.
യൂറോപ്യന്‍ യൂണിയനിലേക്ക് ഭാരതം നടത്തുന്ന കയറ്റുമതിയില്‍ 99 ശതമാനത്തിലധികം ഉല്പന്നങ്ങള്‍ക്കും വ്യാപാരമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതം അഭൂതപൂര്‍വമായ വിപണി ലഭ്യത ഉറപ്പാക്കിയത് മെയ്‌ക്ക് ഇന്‍ ഇന്ത്യ’ എന്ന ആശയത്തിന് വലിയ ഉത്തേജനം പകരുന്നു. വസ്ത്രനിര്‍മാണം, തുകല്‍ ഉല്പന്നങ്ങള്‍, പാദരക്ഷകള്‍, സമുദ്രോല്പന്നങ്ങള്‍, രത്നങ്ങളും ആഭരണങ്ങളും, കരകൗശല വസ്തുക്കള്‍, എഞ്ചിനീയറിങ് ഉല്പന്നങ്ങള്‍, വാഹനങ്ങള്‍ തുടങ്ങി തൊഴില്‍സാധ്യതയേറിയ മേഖലകള്‍ക്ക് ഈ കരാര്‍ നിര്‍ണായക കരുത്തേകുന്നു.
ഏകദേശം 33 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഭാരത കയറ്റുമതിയുടെ 10 ശതമാനം വരെ തീരുവകള്‍ കരാര്‍ ഇല്ലാതാക്കുന്നു. തൊഴിലാളികളെയും കരകൗശല വിദഗ്ധരെയും സ്ത്രീകളെയും യുവാക്കളെയും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെയും ശാക്തീകരിക്കുന്നതിനൊപ്പം ഈ കരാര്‍ ഭാരത വ്യാപാരസംരംഭങ്ങളെ ആഗോള മൂല്യശൃംഖലയുമായി കൂടുതല്‍ ആഴത്തില്‍ ബന്ധിപ്പിക്കുകയും ആഗോള വ്യാപാരത്തിലെ പ്രധാന വിതരണക്കാരെന്ന നിലയില്‍ ഭാരതത്തിന്റെ പങ്കിനെ ശക്തിപ്പെടുത്തുന്നു.
കൂടാതെ, വ്യാപാര സംരംഭകരുടെയും പ്രൊഫഷണലുകളുടെയും തൊഴില്‍പരമായ സഞ്ചാരം കൂടുതല്‍ സുഗമമാക്കുന്നതിനൊപ്പം, വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ, സാമ്പത്തികസേവനങ്ങള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയ സേവന മേഖലകളില്‍ പുതിയ അവസരങ്ങളും കരാറിലൂടെ തുറക്കുന്നു. മൂല്യമേറിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കരാറിലെ ഈ വാഗ്ദാനങ്ങള്‍ പ്രതിഭകള്‍ക്കും നൂതനാശയങ്ങള്‍ക്കും സുസ്ഥിരസാമ്പത്തിക വളര്‍ച്ചയ്‌ക്കും വേണ്ടി നിലകൊള്ളുന്ന ആഗോള കേന്ദ്രമെന്ന നിലയില്‍ ഭാരതത്തിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നു.
പാവപ്പെട്ടവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ മോദി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച വിശാല തന്ത്രത്തിന്റെ ഭാഗമാണ് വ്യാപാര കരാറുകള്‍. വിപ്ലവകരമായ പരിഷ്‌കാരങ്ങളിലൂടെയും വിവേകപൂര്‍ണമായ സാമ്പത്തിക നിര്‍വഹണത്തിലൂടെയും ആദ്യഘട്ടത്തില്‍ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുകയും തുടര്‍ന്ന് വികസിതവും പരസ്പരപൂരകവുമായ സമ്പദ്വ്യവസ്ഥകളുമായി ഇരുപക്ഷത്തിനും ഗുണകരമായ കരാറുകളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. കൃഷി, ക്ഷീരമേഖല തുടങ്ങി പ്രാധാന്യമേറിയ മേഖലകളെ സംരക്ഷിച്ചുകൊണ്ട് തൊഴില്‍സാധ്യതയേറിയ മേഖലകളുടെ വളര്‍ച്ചയ്‌ക്ക് അത്യന്താപേക്ഷിതമായ വിപണികള്‍ പ്രയോജനപ്പെടുത്താന്‍ ഈ സമീപനം ഭാരതത്തെ പ്രാപ്തമാക്കുന്നു.
വികസിത രാജ്യങ്ങളുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെടുന്നതിലൂടെ ഭാരതത്തിലെ വ്യവസായ മേഖലയ്‌ക്ക് ആരോഗ്യകരമായ മത്സരം നേരിടാന്‍ സാഹചര്യമൊരുങ്ങുകയും ലോകോത്തര ഉല്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുകയും ചെയ്യുന്നു. വിവേകരഹിതമായി രാജ്യത്തെ വിപണികള്‍ തുറന്നുകൊടുത്ത യുപിഎ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി ഘട്ടം ഘട്ടമായി തീരുവ കുറയ്‌ക്കുന്ന രീതിയിലാണ് മോദി സര്‍ക്കാര്‍ കരാറുകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നത്. ഇത് ഉചിതമായ നയപിന്തുണയോടെ ഉല്പന്നങ്ങളുടെ ഗുണനിലവാരവും മത്സരശേഷിയും മെച്ചപ്പെടുത്താന്‍ വ്യവസായ മേഖലയ്‌ക്ക് ആവശ്യമായ സമയം നല്‍കുന്നു.
മത്സരാധിഷ്ഠിത വിലയില്‍ നിലവാരമേറിയ ഉല്പന്നങ്ങള്‍ ലഭ്യമാക്കുകയെന്നത് 2047-ല്‍ വികസിതഭാരതം എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ കേന്ദ്രബിന്ദുവാണ്. പോയവാരം ഈ പ്രതിബദ്ധത ആവര്‍ത്തിച്ച പ്രധാനമന്ത്രി പറഞ്ഞു: വരൂ, ഈ വര്‍ഷം നമുക്ക് പൂര്‍ണ പരിശ്രമത്തോടെ ഗുണമേന്മയ്‌ക്ക് മുന്‍ഗണന നല്‍കാം. ഗുണമേന്മ, ഗുണമേന്മ, ഗുണമേന്മ മാത്രം എന്നതാകട്ടെ നമ്മുടെ ഏകമന്ത്രം. ഇന്നലെത്തേതിനേക്കാള്‍ മികച്ച ഗുണമേന്മ ഇന്ന് നാം ഉറപ്പാക്കണം. ഉല്പാദിപ്പിക്കുന്ന എല്ലാത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് നമുക്ക് ദൃഢനിശ്ചയം ചെയ്യാം.’
ഭാരതത്തെ വികസിത രാഷ്‌ട്രമാക്കി മാറ്റുകയെന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടുമായി പൂര്‍ണമായി ചേര്‍ന്നു നില്‍ക്കുന്ന ഭാരതം-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാ
ര കരാര്‍ ആഗോളതലത്തില്‍ ഊര്‍ജസ്വലതയും വിശ്വാസ്യതയും ദീര്‍ഘവീക്ഷണവുമുള്ള പങ്കാളിയായി ഭാരതത്തെ മാറ്റുന്നു. ഒപ്പം, ഇരുമേഖലകളിലും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പ്രതിരോധശേഷിയുള്ളതും ഭാവിസജ്ജവുമായ വളര്‍ച്ചയ്‌ക്ക് അടിത്തറയിടുകയും ചെയ്യുന്നു. വസ്ത്രങ്ങള്‍, പാദരക്ഷകള്‍, രത്നങ്ങളും ആഭരണങ്ങളും, കരകൗശല വസ്തുക്കള്‍ തുടങ്ങി ഭാരതത്തിന്റെ പ്രധാന തൊഴില്‍ദായക മേഖലകളുമായി മത്സരിക്കാത്ത വികസിത രാജ്യങ്ങളുമായി മാത്രമാണ് മോദി സര്‍ക്കാര്‍ വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഭാരതത്തിന് ലഭിച്ചതിലേറെ വിട്ടുവീഴ്ചകള്‍ ചെയ്യുകയും തുല്യസമ്പദ്‌വ്യവസ്ഥകളുമായി കരാറുകളിലേര്‍പ്പെടാന്‍ തിടുക്കം കൂട്ടുകയും ചെയ്ത യുപിഎ ഭരണകാലത്തെ നടപടികളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണിത്.
വ്യാപാരകരാറുകളില്‍ ഒപ്പുവെയ്‌ക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട പങ്കാളികളുമായി യുപിഎ സര്‍ക്കാര്‍ അര്‍ത്ഥപൂര്‍ണമായ കൂടിയാലോചനകള്‍ നടത്തിയതിന് തെളിവുകളില്ല. ഇതിന് വിപരീതമായി സാമ്പത്തിക വിദഗ്ധര്‍, വ്യവസായ സ്ഥാപനങ്ങള്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, മന്ത്രാലയങ്ങള്‍ എന്നിവരുമായി കൃത്യമായ കൂടിയാലോചനകള്‍ നടത്തിയശേഷം മാത്രമാണ് മോദി സര്‍ക്കാര്‍ സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഒപ്പുവെയ്‌ക്കുന്നത്. ഇതിന്റെ ഫലമായി മോദി സര്‍ക്കാര്‍ ഒപ്പുവെച്ച ഓരോ കരാറും വ്യാവസായിക മേഖലകളില്‍ നിന്ന് വ്യാപക പ്രശംസ പിടിച്ചുപറ്റി. ഓരോ കരാറും ഇരുപക്ഷത്തിനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും തൊഴില്‍സാധ്യതയേറിയ രാജ്യത്തെ വിവിധ മേഖലകള്‍ക്ക് ആഗോളതലത്തില്‍ കൂടുതല്‍ സാധ്യതകള്‍ തുറന്നുനല്‍കുകയും ചെയ്തു. 2047-ഓടെ ഭാരതത്തെ വികസിത രാഷ്‌ട്രമാക്കി മാറ്റുന്നതിലേക്ക് നടത്തുന്ന പ്രയാണത്തിന് ഈ കരാറുകള്‍ വേഗം പകരുന്നു.
യുപിഎ ഭരണകാലത്ത് സാമ്പത്തിക വളര്‍ച്ച കുറഞ്ഞതും പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടര്‍ന്നതും വ്യാപാര രംഗത്തെ മനോഭാവം നിരാശാജനകമായതും മൂലം യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ വികസിത രാജ്യങ്ങള്‍ക്ക് ഭാരതത്തിനുമേല്‍ താല്പര്യം നഷ്ടപ്പെട്ടിരുന്നു. വളര്‍ച്ച ത്വരിതപ്പെടുത്താനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുന്ന, ഇരുപക്ഷത്തിനും നേട്ടമുണ്ടാക്കുന്നതുമായ വ്യാപാര കരാറുകളിലേര്‍പ്പെടാന്‍ ഭാരതത്തിന് വിലപ്പെട്ട അവസരങ്ങള്‍ അന്ന് നഷ്ടമായി.
ഭാരതം- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറും മോദി സര്‍ക്കാര്‍ നടപ്പാക്കിയ മറ്റ് വ്യാപാര കരാറുകളും ഉദാസീനവും സുശക്തവുമായ നേതൃത്വങ്ങള്‍ തമ്മിലെ വ്യത്യാസം അടിവരയിടുന്നു. മുന്‍ഭരണകൂടങ്ങള്‍ മടിച്ചുനില്‍ക്കുകയും വിട്ടുവീഴ്ചകളിലേര്‍പ്പെടുകയും ചെയ്തെങ്കില്‍ വിപണികള്‍ വിപുലീകരിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഭാരതത്തിന്റെ അടിസ്ഥാന താല്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന പരിവര്‍ത്തനാത്മക കരാറാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. കരുത്തുറ്റ നേതൃത്വത്തിലൂടെയും തന്ത്രപരമായ വ്യക്തതകളിലൂടെയും പുത്തന്‍ അവസരങ്ങള്‍ തുറക്കാനും ഐശ്വര്യത്തിന്റെ പാതയിലേക്ക് രാജ്യത്തെ നയിക്കാനും സാധിക്കുമെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഭാരതം – യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍.
















