വാഷിങ്ടൺ: ആത്മീയമൂല്യമുള്ള ശബരിമലയിലെ സ്വർണ്ണപ്പാളികളും മറ്റും കടത്തിക്കൊണ്ടുപോയത് വിദേശത്തേക്കാണെന്നും മറ്റും ആരോപണങ്ങൾ നിലനിൽക്കെ ഒരു നല്ലവാർത്ത.
തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് കടത്തിക്കൊണ്ടുപോയ മൂന്ന് പുരാതന വെങ്കല വിഗ്രഹങ്ങൾ അമേരിക്കയിലെ മ്യൂസിയം തിരികെ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാഷിങ്ടൺ ഡിസിയിലെ സ്മിത്‌സോണിയന്റെ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട്, വിശുദ്ധ ക്ഷേത്ര സജ്ജീകരണങ്ങളിൽ നിന്ന് കള്ളകക്കടത്ത് നടത്തി കൊണ്ടുപോയതെന്ന് ഗവേഷണ-അന്വേഷണങ്ങളിൽ സ്ഥിരീകരിച്ച ഈ പുരാവസ്തുക്കൾ ഭാരത സർക്കാരിന് തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചു.
ഈ വിഗ്രഹങ്ങളുടെ ഉത്ഭവവും ഉറവിടവും കണ്ടെത്താൻ നടത്തിയ അന്വേഷണ രീതികൾ ശബരിമലയിലെ ആദ്ധ്യാത്മിക അമൂല്യവസ്തുക്കളെക്കുറിച്ചുള്ള അന്വേഷണത്തിന് വഴികാട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നാൽ വെങ്കലത്തിൽ നിർമ്മിച്ച ഒരു വിഗ്രഹം കുറച്ചുകാലത്തേക്ക് മ്യൂസിയത്തിൽ സൂക്ഷിക്കാൻ അനുമതി നൽകുമെന്ന് മ്യൂസിയം അധികൃതർ പറയുന്നു. വിഗ്രഹത്തിന്റെ നിർമ്മാണം, കടത്തിക്കൊണ്ടുപോകൽ, ഒടുവിൽ തിരികെ നൽകൽ എന്നിവയുടെ മുഴുവൻ ചരിത്രവും മ്യൂസിയം പങ്കുവെക്കും.
ചോള, വിജയനഗര കാലഘട്ടങ്ങളിലെ പുരാതന വെങ്കല വിഗ്രഹങ്ങളാണ് ഇവയിൽ പലതും. കൊല്ലവർഷം 990 ൽ ചോള കാലഘട്ടത്തിലെ പ്രസിദ്ധമായ ‘ശിവ നടരാജൻ’, 12ാം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലെ ‘സോമസ്‌കന്ദ’, 16ാം നൂറ്റാണ്ടിലെ വിജയനഗര കാലഘട്ടത്തിലെ ‘സുന്ദരർ സംന്യാസിയും ഭാര്യ പറവൈയും’ എന്നിവയും വിഗ്രഹങ്ങളിലുണ്ട്. ഈ വെങ്കല വിഗ്രഹങ്ങൾ ദക്ഷിണേന്ത്യൻ ലോഹ വാർപ്പു പാരമ്പര്യങ്ങളുടെ പരകോടിയെ പ്രതിനിധീകരിക്കുന്നു, അവ യഥാർത്ഥത്തിൽ ക്ഷേത്ര ഘോഷയാത്രകളിൽ ഉപയോഗിക്കുന്ന വിഗ്രഹങ്ങളായിരുന്നു. നടരാജ വിഗ്രഹമാണ് മ്യൂസിയത്തിൽ കുറച്ചുകാലം സൂക്ഷിക്കുക. ‘ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ, ഹിമാലയങ്ങൾ എന്നിവയിലെ അറിവിന്റെ കല’ എന്ന പേരിൽ നടക്കുന്ന പ്രദർശനത്തിൽ ഇവ പ്രദർശിപ്പിക്കും. മ്യൂസിയവും ഭാരത എംബസിയും തമ്മിലുള്ള അന്തിമ ക്രമീകരണങ്ങൾ നിലവിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.
മ്യൂസിയത്തിന്റെ പ്രൊവനൻസ് ടീം, ക്യൂറേറ്റർമാർ, ഫ്രഞ്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പോണ്ടിച്ചേരിയുടെ ഫോട്ടോ ആർക്കൈവ്‌സ് ഉൾപ്പെടെയുള്ള ആഗോള സഹകാരികൾ എന്നിവരാണ് ഈ വിഗ്രഹങ്ങളുടെ വീണ്ടെടുപ്പ് സാധ്യമാക്കിയത്. ദക്ഷിണേഷ്യൻ ശേഖരത്തിന്റെ വിശദമായ അവലോകനത്തിന്റെ ഭാഗമായി, മ്യൂസിയം ഇടപാട് ചരിത്രങ്ങൾ പരിശോധിച്ചു, 2023ൽ ഒരു വഴിത്തിരിവിലെത്തി. 1956 നും 1959 നും ഇടയിൽ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് എടുത്തിട്ടുള്ള ഫോട്ടോകളിൽ ഈ വെങ്കലവിഗ്രഹങ്ങളുടെ ചിത്രം ഉണ്ടെന്ന് ഗവേഷകർ സ്ഥിരീകരിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) പിന്നീട് തെളിവുകൾ അവലോകനം ചെയ്യുകയും വിഗ്രഹങ്ങൾ കള്ളക്കടത്തുകയായിരുന്നുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
മ്യൂസിയം ഏറ്റെടുക്കൽ രേഖകളിൽ കണ്ടെത്തിയ വ്യാജ രേഖകൾ ഈ വിഷയത്തിൽ നിർണ്ണായകമാണ്.
ശിവ നടരാജ വിഗ്രഹം തഞ്ചാവൂർ ജില്ലയിലെ തിരുട്ടുറൈപ്പുണ്ടി താലൂക്കിലെ ശ്രീ ഭവ ഔഷധേശ്വര ക്ഷേത്രത്തിൽ നിന്നാണ് എന്ന് കണ്ടെത്തി. 1957ൽ എടുത്ത ചിത്രത്തിൽനിന്ന് അത് സ്ഥിരീകരിച്ചു. 2002ൽ ഡോറിസ് വീനർ ഗാലറിയിൽ നിന്നാണ് മ്യൂസിയം ഇത് ഏറ്റെടുത്തത്. വിൽപ്പനയെ പിന്തുണയ്‌ക്കാൻ ഉപയോഗിച്ച വ്യാജ രേഖകൾ ഗവേഷകർ പിന്നീട് കണ്ടെത്തി. 1,000 വസ്തുക്കളുടെ സമ്മാനത്തിന്റെ ഭാഗമായി ‘സോമസ്‌കന്ദ’വും ‘സംന്യാസിയും പറവൈയും 1987ൽ മ്യൂസിയത്തിന്റെ ശേഖരത്തിൽ എത്തി. മന്നാർകുടി, കല്ലകുറുച്ചി താലൂക്കുകളിലെ ക്ഷേത്രങ്ങളിൽ അവയുടെ സാന്നിധ്യം ഫോട്ടോഗ്രാഫിക് ആർക്കൈവുകൾ സ്ഥിരീകരിച്ചിരുന്നു.
മ്യൂസിയം ധാർമ്മിക ഉത്തരവാദിത്വമാണ് ഈ വിഷയത്തിൽ ഉറപ്പിക്കുന്നതെന്ന് മ്യൂസിയം ഡയറക്ടർ ചേസ് റോബിൻസൺ പറഞ്ഞു, ‘നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട് സാംസ്‌കാരിക പൈതൃകം ഉത്തരവാദിത്വത്തോടെ പരിപാലിക്കുന്നതിനും ഞങ്ങളുടെ ശേഖരത്തിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്,’ അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്യുന്നു. ഓരോ വസ്തുവിന്റെയും സങ്കീർണ്ണമായ ചരിത്രം പൂർണ്ണമായി മനസ്സിലാക്കുക എന്നതാണ് മ്യൂസിയം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1923 ൽ തുറന്ന സ്മിത്‌സോണിയന്റെ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട് യുഎസിലെ ഏറ്റവും പഴക്കം ചെന്ന ദേശീയ കലാ മ്യൂസിയമാണ്, കൂടാതെ ലോകത്തിലെ മുൻനിര ഏഷ്യൻ കലകളുടെ ശേഖരങ്ങളിലൊന്നും ഇവിടെയുണ്ട്.
















