പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായി പ്രധാന സാക്ഷിയായ ചലച്ചിത്ര നടന്‍ ജയറാമില്‍ നിന്ന് എസ്‌ഐടി വീണ്ടും മൊഴിയെടുത്തു. ചെന്നൈയിലെ ജയറാമിന്റെ വീട്ടില്‍ എത്തിയായിരുന്നു മൊഴിയെടുക്കല്‍.
ഉണ്ണിക്കൃഷ്ണന്‍ പോറ്റി ക്ഷണിച്ചതിനാലാണ് അയ്യപ്പഭക്തന്‍ എന്ന നിലയില്‍ ചെന്നൈ അമ്പത്തൂരിലുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സ് ഓഫീസില്‍ എത്തി സ്വര്‍ണം പൂശിയ കട്ടിളപ്പാളികള്‍ ആദ്യം കണ്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ജയറാം പറഞ്ഞു. എല്ലാ പണികളും തീര്‍ത്ത് ശബരിമല ശ്രീകോവില്‍ വാതലിനെ അനുസ്മരിപ്പിക്കും വിധം കമ്പനിയുടെ ഉള്ളിലുള്ള ഒരു കതകിന് മുന്നില്‍ കട്ടിളപ്പാളികള്‍ പ്രഭയും ദശാവതാരം ആലേഖനം ചെയ്ത പാളിയും അടക്കം ഘടിപ്പിച്ച നിലയിലാണ് കണ്ടത്. അസുലഭ ഭാഗ്യമായി കരുതി പ്രശസ്ത ഗായകന്‍ വീരമണി രാജുവും എത്തിയിരുന്നു. അദ്ദേഹം അയ്യപ്പഭക്തിഗാനവും ആലപിച്ചു. പോറ്റിക്കൊപ്പം സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഉണ്ടായിരുന്നതായും ജയറാം മൊഴി നല്‍കി.
ദ്വാരപാലക പാളികള്‍ ശബരിമലയിലേക്ക് തിരികെ കൊണ്ടുപോകും വഴി വീട്ടില്‍ ഇറക്കി പൂജ ചെയ്യണമെന്ന് പോറ്റിയോട് അഭ്യര്‍ത്ഥിച്ചത് താനാണെന്നും ജയറാം പറഞ്ഞു. മാരുതി ഒമ്‌നി വാനിലായിരുന്നു പാളികള്‍ പായ്‌ക്ക് ചെയ്ത രീതിയില്‍ വീട്ടില്‍ എത്തിച്ചത്. എല്ലാ പാളികളും അഴിച്ചെടുക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഒരു പാളി മാത്രമാണ് പൂജാമുറിയില്‍ എത്തിച്ചത്. ചെറിയ ഒരു നോട്ടു മാത്രമാണ് ദക്ഷിണയായി നല്‍കിയത്. പൂജയില്‍ പങ്കെടുക്കാന്‍ വീരമണി രാജുവും മകനും എത്തിയിരുന്നു. ഇതെല്ലാം അയ്യപ്പ സ്വാമിയോടുള്ള ഭക്തികൊണ്ടാണ് ചെയ്തത്. ശബരിമലയിലെ പാളികള്‍ തന്റെ വീട്ടില്‍ എത്തിച്ച് പൂജ നടത്തി എന്നത് ജന്മസാഫല്യമായി കരുതി. ആചാരലംഘനമാകുമെന്നോ നിയമവിരുദ്ധമാണോ എന്നൊന്നും അപ്പോള്‍ ചിന്തിച്ചിരുന്നില്ല. അമ്പത് തവണ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ട്. കുടുംബസമേതം ഒരു തവണ എത്തി. പത്തു വര്‍ഷത്തിലേറെയായി ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാം. എന്നാല്‍ ശബരിമല പാളികളുടെ മറവില്‍ ഇത്ര വലിയ തട്ടിപ്പുണ്ടായിരുന്നു എന്നത് അറിയില്ലായിരുന്നെന്നും ജയറാം പറഞ്ഞു.
ശബരിമല പാളികളുമായി ബന്ധപ്പെട്ട് മൂന്നു പരിപാടികളിലാണ് ജയറാം പങ്കെടുത്തത്. കോട്ടയം ഇളംപള്ളി ക്ഷേത്രത്തില്‍ വാതില്‍ പാളികളുമായി നടത്തിയ ഘോഷയാത്രയിലാണ് ആദ്യം പങ്കെടുത്തത്. പിന്നീട് കട്ടിളപ്പാളികള്‍ സ്വര്‍ണം പൂശിയ ശേഷം സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നടത്തിയ പൂജയിലും ദ്വാരപാലക പാളികള്‍ വീട്ടില്‍ എത്തിച്ച് നടത്തിയ പൂജയിലും പങ്കെടുത്തു.
















