ന്യൂദൽഹി: ഇസ്ലാമിക അധിനിവേശക്കാരൻ മൊഹമ്മദ് ഘസ്‌നിയെക്കുറിച്ചുള്ള മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ പരാമർശത്തെ ബിജെപി ശക്തമായി വിമർശിച്ചു. ഭാരത ചരിത്രത്തിലെ അധിനിവേശക്കാരനായ വിദേശ ആക്രമണകാരിയായ മൊഹമ്മദ് ഘസ്‌നിയെ ഭാരതീയനെന്ന് വിശേഷിപ്പിച്ചും വിശദീകരിച്ചും വെള്ളപൂശുകയായിരുന്നു മുൻ ഉപരാഷ്‌ട്രപതിയായ അൻസാരി.
മൊഹമ്മദ് ഗസ്‌നിയെക്കുറിച്ച് ഹമീദ് അൻസാരി പറഞ്ഞത് ഇതാണ്: ”നമ്മുടെ ചരിത്ര പുസ്തകങ്ങളിൽ വിദേശ ആക്രമണകാരികളായി ചിത്രീകരിക്കുന്ന ആളുകൾ, അത് ലോധിയായാലും ഗസ്‌നിയായാലും, എല്ലാവരും ഇന്ത്യൻ കൊള്ളക്കാരായിരുന്നുവെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. അവർ പുറത്തുനിന്ന് വന്നവരല്ല. രാഷ്‌ട്രീയമായി, അവർ ഇതോ അതോ ഒക്കെ നശിപ്പിച്ചുവെന്ന് പറയാൻ സൗകര്യമുണ്ട്, പക്ഷേ അവരെല്ലാം ഇന്ത്യക്കാരായിരുന്നു,” എന്നാണ് അൻസാരി ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ഹമീദ് അൻസാരിയുടെ പരാമർശങ്ങളുടെ വീഡിയോ ക്ലിപ്പ് പങ്കിട്ടുകൊണ്ട്, പ്രസിദ്ധ ക്ഷേത്രമായ സോമനാഥ് ക്ഷേത്രം തകർക്കുകയും അതിന്റെ നാശത്തിനും അവഹേളനത്തിനും മുന്നിൽ നിൽക്കുകയും ചെയ്തയാളെക്കുറിച്ചാണ് ചരിത്രത്തിലില്ലാത്ത കഥയിലൂടെ ഹമീദ് അൻസാരി പ്രശംസിച്ചതെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല ആരോപിച്ചു.
ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളെ വെള്ളപൂശാൻ കോൺഗ്രസ് പാർട്ടി നിരന്തരം ശ്രമിക്കുന്നണ്ട്, ഇതിലൂടെ രാഷ്‌ട്രത്തിനെതിരെ പ്രവർത്തിക്കുന്ന വ്യക്തികളെ സംരക്ഷിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുകയാണ്.
‘കോൺഗ്രസ് സംവിധാനങ്ങൾ എപ്പോഴും ഹിന്ദു വിദ്വേഷികളെ പ്രശംസിക്കുന്നു. ഹിന്ദുക്കളെ ആക്രമിക്കുന്നവരെയോ അവർക്കെതിരെ അതിക്രമങ്ങൾ നടത്തുന്നവരെയോ കോൺഗ്രസ് സംഘടിതമായി എപ്പോഴും വെള്ളപൂശുന്നു. ഇപ്പോൾ, ഹമീദ് അൻസാരി പറയുന്നത് മൊഹമ്മദ് ഘസ്‌നി ക്രൂരനായ വ്യക്തിയായിരുന്നില്ലെന്നും അയാൾ ഇന്ത്യക്കാരനാണെന്നുമാണ്. ഇത് അവരുടെ മാനസികാവസ്ഥയിലെ ഹിന്ദു വിദ്വേഷത്തെയാണ് കാണിക്കുന്നത്,’ പൂനവാല പറഞ്ഞു.
മറ്റൊരു ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി, അൻസാരിയുടെ ഈ പരാമർശങ്ങളെ വിശേഷിപ്പിച്ചത്, ഇത് ‘രോഗിയുടെ മാനസികാവസ്ഥ’യും വിദേശ ആക്രമണകാരികളോടും കൊള്ളക്കാരോടും ഉള്ള അനാവശ്യമായ വാത്സല്യവും പ്രതിഫലിപ്പിക്കുന്നുവെന്നാണ്.












