കൊച്ചി: ഹിന്ദു സംഘടനകൾ നടത്തിയ നീണ്ട പോരാട്ടങ്ങൾക്ക് ഒടുവിൽ ക്ഷേത്ര വിശ്വാസികൾക്ക് നീതി. പ്രശസ്തമായ വയനാട് പുൽപ്പള്ളി സീതാ ലവകുശ ക്ഷേത്രത്തിന്റെ 73 സെൻ്റ് സ്ഥലം ഗ്രാമപഞ്ചായത്ത് വക ബസ് സ്റ്റാൻഡ് വികസനത്തിന് പാട്ടത്തിന് നൽകിയ മലബാർ ദേവസ്വം ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി ദേവസ്വം ബെഞ്ച് റദ്ദാക്കി.
മലബാർ ദേവസ്വം ബോർഡിന്റെ ധിക്കാരത്തിന് കനത്ത തിരിച്ചടിയാണ് ഈ വിധിയിലൂടെ ലഭിച്ചിരിക്കുന്നത്. 33 വർഷത്തേക്ക് സെൻ്റിന് മാസം 600 രൂപ നിരക്കിലാണ് ദേവസ്വം ബോർഡ് പാട്ടത്തിന് നൽകിയത്. ഭൂമി പാട്ടത്തിന് നൽകിയ നടപടി നിയമപരമല്ലെന്നും കോടതി വിലയിരുത്തി. ക്ഷേത്ര സ്വത്തുകളുടെ സംരക്ഷണത്തിൽ കാണിക്കേണ്ട ഉത്തരവാദിത്വത്തെ കുറിച്ചും കോടതി ദേവസ്വം ബോർഡിനെ ഓർമിപ്പിച്ചു.
കേരളത്തിൽ സീതാദേവിയും ലവ – കുശൻമാരും പ്രധാന പ്രതിഷ്ഠയായിട്ടുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം. രാമായണ മഹാകാവ്യവുമായി ബന്ധപ്പെട്ടുള്ള നിരവധി സ്ഥലങ്ങൾ പുൽപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമുണ്ട്. ഏകദേശം 22000 ഏക്കറോളം സ്ഥലം ക്ഷേത്രത്തിന് ഒരു കാലത്ത് സ്വന്തമായുണ്ടായിരുന്നു. വീരകേരളവർമ്മ പഴശ്ശിരാജയുടെ വീരചരമത്തിനു ശേഷം ബ്രിട്ടീഷുകാരിൽ നിന്നും ക്ഷേത്രഭരണം ഏറ്റെടുത്തവരുടെ ഭരണം മൂലം ക്ഷേത്രഭൂമി ചുരുങ്ങാൻ ഇടയാക്കി.
















