തിരുവനന്തപുരം: തെരഞ്ഞെടുപ്പടുക്കുന്ന കേരളത്തിൽ വികസനം മുഖ്യ ചർച്ചാ വിഷയമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ പ്രതിസ്ഥാനത്താവുകയും ചെയ്തിരിക്കുന്നു. മുഖ്യമന്ത്രിയുടെ റാപ്പിഡ് റയിൽ പദ്ധതി മണ്ടത്തരമാണെന്നും ആരാണിതൊക്കെ പറഞ്ഞ് ധരിപ്പിക്കുന്നതെന്നറിയില്ല എന്നും ശ്രീധരൻ തുറന്നു പറഞ്ഞു.
‘മരണാസന്നനായ കാരണവർ എഴുതിയ സ്വപ്ന വിൽപ്പത്രംപോലെ’ എന്ന് വിമർശകർ വിശേഷിപ്പിക്കുന്ന ബജറ്റിലെ പ്രഖ്യാപനം യഥാർത്ഥ വികസനത്തിന് ലക്ഷ്യമിട്ടുള്ളതല്ലെന്നാണ് വിമർശനം. കേരളത്തിന്റെ ഗതാഗത മേഖലയെ തുരങ്കംവെക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് പറയാതെ പറഞ്ഞ് വികസനവാദിയായ മെട്രോമാൻ നടത്തിയ പരാമർശങ്ങൾ പിണറായി വിജയന്റെയും സർക്കാരിന്റെയും കപട മുഖം തുറന്നുകാട്ടുന്നതായി.
പിണറായിയുടെ വികസന നിലപാടുകളിലെ കാപട്യം ഇ. ശ്രീധരൻ തുറന്നുകാട്ടുന്നു. കേരളത്തിന് ഏറെ ഗുണകരമായ നിലമ്പൂർ-നഞ്ചൻകോട് റയിൽപാത തള്ളിക്കളഞ്ഞതും സിൽവർ ലൈൻ പാതയുടെ പേരിൽ കേന്ദ്രത്തിൽനിന്ന് വാങ്ങിയ 100 കോടി രൂപയുടെ ദുരുപയോഗവും മെട്രോമാൻ ഇ. ശ്രീധരൻ ചൂണ്ടിക്കാട്ടുന്നു.
ലോകംകണ്ട പ്രഗത്ഭനായ ഇ. ശ്രീധരന്റെ വികസന പദ്ധതികളോട് പിണറായി വിജയന്റെ വ്യക്തിപരമായ നിലപാടും സർക്കാരിന്റെ ഔദ്യോഗിക നിലപാടും എന്നും വിവാദമുണ്ടാക്കുന്നതാണ്. കൊച്ചി മെട്രോ വിഷയത്തിൽ ഏറെ പരിഹാസ്യമായ നിലപാടാണ് പിണറായി മുമ്പ് കൈക്കൊണ്ടിട്ടുള്ളത്. അന്ന് റയിൽവേകാര്യ ചുമതലകൂടി വഹിച്ചിരുന്ന മുൻമന്ത്രി ജി. സുധാകരൻ മെട്രോ ശ്രീധരനെ വ്യക്തിപരമായി പോലും ആക്ഷേപിക്കുകയുണ്ടായി.
ഇപ്പോൾ, കേരളത്തിൽ ‘കെ റയിൽവരും കേട്ടോ’ എന്നു വീരവാദം പറഞ്ഞ മുഖ്യമന്ത്രി പിണറായി ‘മഞ്ഞക്കുറ്റി വിപ്ലവ’ത്തെക്കുറിച്ച് പറയുന്നേയില്ല. കേന്ദ്ര ബജറ്റിന് മുമ്പ് കേരളത്തിന് ഒരു ‘ഹൈസ്പീഡ് പാത’ എന്ന ഇ. ശ്രീധരന്റെ പദ്ധതി നിർദ്ദേശത്തിന് കേന്ദ്രം പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പടുത്തപ്പോൾ, ഇത് അവസരമാക്കി ‘സ്വന്തം പദ്ധതി’യാക്കാൻ മുഖ്യമന്ത്രി നടത്തിയ പരിശ്രമം പാളി. അതിനെ തുടർന്നാണ് ഇ. ശ്രീധരന്റെ പദ്ധതിയെക്കുറിച്ച് റയിൽവേ മന്ത്രിക്ക് അറിയില്ല എന്ന് പിണറായി പരിഹസിച്ചത്.
എന്നാൽ, മുഖ്യമന്ത്രിയുടെ നിലപാട് വികസനത്തോടുള്ള സമീപനമായി വിലയിരുത്തുകയാണ് സാധാരണക്കാർ.
മുഖ്യമന്ത്രിക്ക് ചുട്ട മറുപടി നൽകിയ ഇ. ശ്രീധരൻ, കേന്ദ്ര റയിൽമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഹൈസ്പീഡ് റയിൽപദ്ധതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതായി അറിയിച്ചു. അതിവേഗം വിശദ റിപ്പോർട്ട് നൽകാമെന്നാണ് ശ്രീധരൻ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് ഉറപ്പുകൊടുത്തത്. ആ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ഡിഎംആർസിയുടെ ഓഫീസ് പൊന്നാനിയിൽ തുറക്കാൻ തീരുമാനിച്ചതായി ശ്രീധരൻ അറിയിച്ചു.
അതിവേഗ റയിൽ പദ്ധതിക്ക് 2010ൽ ജപ്പാൻ വിദഗ്‌ദ്ധർ പഠന റിപ്പോർട്ട് നൽകി. 2016ൽ പദ്ധതിയുടെ വിശദമായ റിപ്പോർട്ട് (ഡിപിആർ) തയാറാക്കിയത് ഇ. ശ്രീധരനായിരുന്നു. എന്നാൽ വലിയ ചെലവ് വരുമെന്നു പറഞ്ഞ് പിണറായി സർക്കാർ പിന്മാറി. പകരം കെ റയിൽ പദ്ധതി കൊണ്ടുവന്നു.
കെ റയിൽ പദ്ധതിയുടെ ഓരോ ഘട്ടത്തിലും പിഴവുകൾ മുഖ്യമന്ത്രിക്ക് കത്തുകളിലൂടെ ശ്രീധരൻ ചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടു. എന്നാൽ പദ്ധതി മാറ്റത്തെക്കുറിച്ച് കേന്ദ്ര റയിൽവേ മന്ത്രാലയത്തിന് കത്തയാക്കാമെന്ന് പറഞ്ഞെങ്കിലും 10 മാസം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ നടപടിയൊന്നും സ്വീകരിച്ചില്ല.
തുടർന്ന് ഇ. ശ്രീധരൻ കേന്ദ്ര റയിൽവേ മന്ത്രിയെ കണ്ട് പദ്ധതിയുടെ അനിവാര്യത ബോധ്യപ്പെടുത്തി. കേന്ദ്രം സമ്മതിച്ചു.
കെ റയിലിനായി 100 കോടി രൂപയോളം ചെലവാക്കി റിപ്പോർട്ട് തയ്യാറാക്കി. എന്നാൽ പുതിയ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ ഏകദേശം 12 കോടി രൂപ മതിയാകും.
സംസ്ഥാനത്തിന്റെ റാപ്പിഡ് റയിൽ പദ്ധതിയെക്കാൾ അതിവേഗ റയിൽവേയാണ് കേരളത്തിന് അനുയോജ്യം. , ഇവ തമ്മിൽ വേഗതയിൽ വലിയ വ്യത്യാസമുണ്ട്. അതിവേഗ റയിൽവേയുടെ ശരാശരി വേഗത മണിക്കൂറിൽ 200 കിലോമീറ്ററിന് മുകളിലാണ്. റാപ്പിഡ് റെയിലിന്റേത് 75 കിലോമീറ്റർ മാത്രം.
















