തിരുവനന്തപുരം: രാഷ്‌ട്രവും രാഷ്‌ട്രീയവും തമ്മിൽ നോക്കുമ്പോൾ രാഷ്‌ട്രപക്ഷത്തായിരിക്കും നിലപാടെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. കോൺഗ്രസ്സ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയേയും സംയുക്തമായി കണ്ട് ചർച്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് പാർട്ടി ഔദ്യോഗികമായി അഭിപ്രായം പറഞ്ഞിട്ടുള്ള, പറയുന്ന വിഷയങ്ങളിൽ ഞാൻ അഭിപ്രായം പറയാറില്ല. ഞാൻ അഭിപ്രായം പറയുന്ന വേളകളിൽ അത് എന്റെ അഭിപ്രായമാണെന്ന് ഞാൻ പറയാറുണ്ട്. അത് എന്റെ എക്കാലത്തേയും നിലപാടാണ്. വികസന കാര്യങ്ങളിൽ ഞാൻ സർക്കാർ ചെയ്യുന്നത് നല്ലതാണെങ്കിൽ അതിനെ സ്വാഗതം ചെയ്യും. അത് നരേന്ദ്ര മോദിയെയോ ബിജെപിയേയോ അല്ല, മറിച്ച് രാഷ്‌ട്രത്തിന്റെ താൽപര്യം മുൻനിർത്തിയാണ്. രാഷ്‌ട്രമാണ് പ്രധാനം എന്നാണ് എന്റെ നിലപാട്. പ്രത്യേകിച്ച് വിദേശകാര്യങ്ങളിൽ. അത് തുടരും.
രാഹുൽഗാന്ധി എന്റെ നേതാവാണ്. അദ്ദേഹം അഭിപ്രായം പറഞ്ഞ ഒരു വിഷയത്തിലും ഞാൻ വിരുദ്ധാഭിപ്രായം പറഞ്ഞിട്ടില്ല. പറയാറില്ല.
കോൺഗ്രസ് പാർട്ടിയിൽ ഇന്നലെവരെയുണ്ടായിരുന്ന പ്രശ്‌നങ്ങൾ കഴിഞ്ഞു. അത് പറഞ്ഞു, ചർച്ച ചെയ്തു. കോൺഗ്രസ്സിനൊപ്പം ഉണ്ടാകും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടാകും, തരൂർ പറഞ്ഞു.
















