കാര്‍ഷിക മേഖലയെ ആധുനികവത്കരിക്കുന്നതിനും മികച്ച ലോജിസ്റ്റിക്സ് സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക അടിസ്ഥാന സൗകര്യ ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. ഈ സംരംഭം ഇതുവരെ 1.25 ലക്ഷം കോടിയിലധികം രൂപയുടെ സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ചു. ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഗ്രാമീണ മേഖലയിലെ തൊഴിലിനും വികസനത്തിനുമായി വികസിത് ഭാരത് ജി റാം ജി എന്ന പേരില്‍ ഒരു നിയമം ആവിഷ്‌കരിച്ചു. ഈ പുതിയ നിയമം ഗ്രാമങ്ങളില്‍ 125 ദിവസത്തെ തൊഴില്‍ ഉറപ്പാക്കും. അതോടൊപ്പം അഴിമതിയും ചോര്‍ച്ചയും തടയാനും സഹായിക്കും. കര്‍ഷകര്‍ക്കും കന്നുകാലി വളര്‍ത്തുന്നവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പുതിയ സൗകര്യങ്ങള്‍ സൃഷ്ടിക്കും.
കൃഷി, കന്നുകാലി വളര്‍ത്തല്‍ തുടങ്ങിയ മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തെ സര്‍ക്കാര്‍ ശക്തിപ്പെടുത്തി വരികയാണ്. ഇന്ന്, ത്രിഭുവന്‍ സഹകാരി സര്‍വ്വകലാശാലയിലൂടെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്ക് പഠിക്കാനും മുന്നേറാനുമുള്ള അവസരങ്ങള്‍ ലഭിക്കുന്നു. കൂടാതെ, 10,000-ത്തിലധികം എഫ്പിഒ കളിലൂടെ കാര്‍ഷിക മേഖലയെ ശാക്തീകരിക്കുന്നു.
എല്ലാ പൗരന്മാര്‍ക്കും പുരോഗതിക്കായി തുല്യ അവസരങ്ങള്‍ നല്കുന്നതിലൂടെ മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാകൂ. അതിനാല്‍, സ്ത്രീകള്‍ നയിക്കുന്ന വികസനം
എന്ന മന്ത്രവുമായാണ് രാജ്യം ഇന്ന് മുന്നോട്ട് പോകുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. മറ്റ് പദ്ധതികളുടേയും കേന്ദ്രബിന്ദുവായി സ്ത്രീകളെ പ്രതിഷ്ഠിച്ചിരിക്കുന്നു. പ്രധാനമന്ത്രി ആവാസ് യോജന മുതല്‍ ജല്‍ ജീവന്‍ മിഷന്‍ വരെ, ഓരോ പദ്ധതിയിലും വനിതാ ഗുണഭോക്താക്കള്‍ക്ക് ഉയര്‍ന്ന മുന്‍ഗണന നല്കിയിട്ടുണ്ട്. ദേശീയ വികസനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി, 10 കോടി സ്ത്രീകളെ സ്വയംസഹായ സംഘങ്ങളുമായി ബന്ധിപ്പിച്ചു. ഇന്ന് രാജ്യത്തെ ‘ലഖ്പതി ദീദി’മാരുടെ എണ്ണം രണ്ട് കോടിയിലധികമാണ്. മൂന്ന് കോടി സ്ത്രീകളെ ലഖ്പതി ദീദിമാരായി ശാക്തീകരിക്കുക എന്ന ലക്ഷ്യം ഉടന്‍ കൈവരിക്കും. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളില്‍ ”നമോ ഡ്രോണ്‍ ദീദി” പദ്ധതി സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമാണ്. വിദഗ്ധ പരിശീലനം ലഭിച്ച ഈ ഡ്രോണ്‍ ദീദിമാര്‍ ആധുനിക സാങ്കേതികവിദ്യയിലൂടെ കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു.
സ്ത്രീകളുടെ സാമ്പത്തിക പുരോഗതിയോടൊപ്പം അവരുടെ പോഷകാഹാരം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2025 സെപ്തംംബറില്‍ ആരംഭിച്ച ”സ്വസ്ഥ് നാരി, സശക്ത് പരിവാര്‍” യജ്ഞത്തിന്റെ ഭാഗമായി ഏകദേശം ഏഴ് കോടി സ്ത്രീകളുടെ ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി. രോഗങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കാന്‍ ഈ യജ്ഞം സ്ത്രീകളെ സഹായിച്ചു.
ശ്രീ ഗുരു തേഗ് ബഹാദുര്‍ നമ്മെ പഠിപ്പിച്ചത് ഇപ്രകാരമാണ് ”ഭയ് കഹു കോ ദേത് നൈ, നൈ ഭയ് മാനത് ആന്‍” അതായത്, നാം മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കാനോ മറ്റുള്ളവരുടെ ഭയത്തിന് കീഴില്‍ ജീവിക്കാനോ പാടില്ല.
ഈ നിര്‍ഭയത്വത്തിന്റെ കരുത്തില്‍ മാത്രമേ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കൂ. അധികാരം ഉത്തരവാദിത്വത്തോടും വിവേകത്തോടും കൂടി എങ്ങനെ ഉപയോഗിക്കാമെന്ന് ഭാരതം തെളിയിച്ചു കഴിഞ്ഞു. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വേളയില്‍ ഭാരത പ്രതിരോധ സേനയുടെ വീര്യത്തിനും കരുത്തിനും ലോകം സാക്ഷ്യം വഹിച്ചു. സ്വന്തം വിഭവങ്ങള്‍ ഉപയോഗിച്ച് നമ്മുടെ രാജ്യം ഭീകരരുടെ താവളങ്ങള്‍ തകര്‍ത്തു. ഭാരതത്തിനെതിരായ ഏതൊരു ഭീകരാക്രമണത്തിനും ശക്തവും നിര്‍ണ്ണായകവുമായ മറുപടി നല്‍കുമെന്ന ശക്തമായ സന്ദേശം കേന്ദ്രം നല്‍കിക്കഴിഞ്ഞു. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതും ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ‘സുദര്‍ശന്‍ ചക്ര ദൗത്യം’ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
മാവോയിസ്റ്റ് ഭീകരതയ്‌ക്കെതിരെയും സുരക്ഷാസേന നിര്‍ണ്ണായകമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. വര്‍ഷങ്ങളായി രാജ്യത്തെ 126 ജില്ലകളില്‍ അരക്ഷിതാവസ്ഥയുടെയും ഭയത്തിന്റെയും അവിശ്വാസത്തിന്റെയും അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്. മാവോയിസ്റ്റ് പ്രത്യയശാസ്ത്രം പല തലമുറകളുടെയും ഭാവി ഇരുട്ടിലേക്ക് തള്ളിവിട്ടു. നമ്മുടെ യുവാക്കളും ഗോത്രവര്‍ഗ്ഗക്കാരും ദളിത് സഹോദരീസഹോദരന്മാരുമാണ് ഇതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാവോയിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന രണ്ടായിരത്തോളം വ്യക്തികള്‍ കീഴടങ്ങി.
മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ നടക്കുന്ന മാറ്റങ്ങള്‍ക്ക് രാജ്യം മുഴുവന്‍ സാക്ഷ്യം വഹിക്കുന്നു. 25 വര്‍ഷത്തിന് ശേഷം ബിജാപുരിലെ ഗ്രാമത്തില്‍ ബസ് എത്തിയപ്പോള്‍ ഗ്രാമവാസികള്‍ അത് ആഘോഷിച്ചു. ബസ്തര്‍ ഒളിമ്പിക്സില്‍ യുവാക്കള്‍ ആവേശത്തോടെ പങ്കെടുക്കുന്നു. ആയുധം ഉപേക്ഷിച്ചവര്‍ ഇപ്പോള്‍ ജഗ്ദല്‍പുരിലെ ‘പന്ദും കഫേ’യില്‍ സേവനം അനുഷ്ഠിക്കുന്നു.
പിഎല്‍ഐ പദ്ധതിക്ക് കീഴില്‍ ഇതുവരെ ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ, 17 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ഉല്‍പ്പാദനവും നടന്നു കഴിഞ്ഞു. ഭാരതത്തിന്റെ ഇലക്ട്രോണിക്സ് മേഖല അഭൂതപൂര്‍വമായ വേഗത്തിലാണ് വികസിക്കുന്നത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇലക്ട്രോണിക്സ് ഉല്‍പ്പാദനം ആറിരട്ടി വര്‍ദ്ധിച്ചു. ഇന്ന് അത് 11 ലക്ഷം കോടി രൂപ എന്ന നിലയില്‍ എത്തിയിരിക്കുന്നു. 2025-ല്‍ ഭാരതത്തിന്റെ പ്രതിരോധ ഉല്‍പ്പാദനം 1.5 ലക്ഷം കോടി രൂപ കടന്നു. പ്രതിരോധ കയറ്റുമതിയും 23,000 കോടി രൂപ എന്ന റെക്കോര്‍ഡ് മറികടന്നു. ‘ഓപ്പറേഷന്‍ സിന്ദൂറി’നു ശേഷം, ‘മെയ്ഡ്-ഇന്‍-ഇന്ത്യ’ പ്രതിരോധ പ്ലാറ്റ്‌ഫോമുകളിലുള്ള വിശ്വാസം കൂടുതല്‍ ശക്തമായിരിക്കുകയാണ്. ആഗോള നിക്ഷേപത്തിലും കയറ്റുമതിയിലുമുള്ള ഭാരതത്തിന്റെ വിഹിതം ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഭാരതത്തിന് ഏകദേശം 750 ശതകോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചു.
(തുടരും)
















