തിരുവനന്തപുരം: സകലകാല റെക്കോർഡുകളും ഭേദിച്ച സ്വർണം മുന്നോട്ട്. ഇന്ന് സ്വർണവില ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. ഇതോടുകൂടി ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില ചരിത്രത്തിലാദ്യമായി 1,31,000 കടന്നു. സർവ്വകാല റെക്കോർഡിലാണ് വെള്ളിയുടെയും സ്വർണത്തിന്റെയും വില.
ഇന്നലെ മാത്രം 3760 രൂപയുടെ വർദ്ധനവാണ് ഒരു പവൻ സ്വർണത്തിന് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ ചരിത്ര നിരക്ക്. സ്വർണവില 1.50 ലക്ഷം തൊടുമോ എന്നാണ് ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവരുടെ ആശങ്ക
1,31,160 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. 16,395 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. ഇന്നലെയും ഇന്നുമായി 12,000 രൂപയുടെ വർദ്ധനവാണ് ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഉണ്ടായതെന്നും ശ്രദ്ധേയമാണ്.
ഈ ഒരു രീതി തുടരുകയാണെങ്കിൽ സാധാരണക്കാരന് സ്വർണം എന്നത് കൈയ്യെത്താ ദൂരത്തുള്ള ഒന്നായി മാറും. പെട്ടെന്നുണ്ടാകുന്ന ഈ റെക്കോർഡ് കുതിപ്പ് വിവാഹ വിപണിയെ ശരിക്കും ബാധിക്കും.
അന്താരാഷ്‌ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്‌ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്‌ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഉണ്ടായ ഇടിവും ഇന്ത്യയിൽ സ്വർണവില ഉയരാൻ കാരണമായി. ലോക വിപണി, രൂപയുടെ മൂല്യം, നികുതികൾ, ആവശ്യകത, ആഗോള അനിശ്ചിതത്വം എന്നീ ഘടകങ്ങളുടെ കൂട്ടായ ഫലമാണ് കേരളത്തിൽ സ്വർണവില ഉയരാൻ കാരണം.















