അങ്കാര :ഇത്രയും നാള്‍ അമേരിക്കയ്‌ക്ക് വേണ്ടി ഇറാനില്‍ ചാരപ്രവര്‍ത്തനം നടത്തുകയായിരുന്നു തുര്‍ക്കി. കാഴ്ചയില്‍ ഇറാനികളുടേത് പോലുള്ള തുര്‍ക്കിക്കാര്‍ ഇസ്രയേലിന് എതിരായ യുദ്ധത്തില്‍ അതീവരഹസ്യങ്ങളാണ് അന്ന് അമേരിക്കയ്‌ക്ക് ചോര്‍ത്തിക്കൊടുത്തത്. ഇത് ഇറാനില്‍ കൃത്യതയോടെയുള്ള ആക്രമണം നടത്താന്‍ ഇസ്രയേലിനും യുഎസിനും സഹായകരമായിരുന്നു.
ഇപ്പോഴിതാ ഇതിനെതിരെ തുര്‍ക്കിക്കും എര്‍ദോഗാനും തിരിച്ചു പണികിട്ടി. ഇറാന്റെ നേതൃത്വത്തിലുള്ള സംഘം തുര്‍ക്കിയില്‍ ചാരപ്രവര്‍ത്തനം നടത്തുന്നുവെന്ന വിവരമറിഞ്ഞ് എര്‍ദോഗാന്‍ ഞെട്ടിയിരിക്കുകയാണ്. തുര്‍ക്കിയില്‍ ചാരപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഒരു ഇറാന്‍ പൗരന്‍ ഉള്‍പ്പെടെ ആറ് പേരെ തുര്‍ക്കി അറസ്റ്റ് ചെയ്തിരിക്കുകയാണ്.
അറസ്റ്റിലായ ചാരന്മാര്‍ തുർക്കിയിലെ സൈനിക താവളങ്ങളെയും മറ്റ് നിര്‍ണ്ണായകപ്രാധാന്യമുള്ള പ്രതിരോധകേന്ദ്രങ്ങലെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ചതായി ആരോപിക്കപ്പെടുന്നു. തുര്‍ക്കിയുടെ തെക്കന്‍ പ്രവിശ്യയായ അഡാനയിലെ തന്ത്രപ്രധാനമായ ഇന്‍സര്‍ലിക് വ്യോമബേസിനെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ചാരന്മാര്‍ ചോര്‍ത്തിയിട്ടുണ്ട്. ഈ വിവരങ്ങള്‍ ഇവര്‍ ഇറാനിലെ സൈനികവിഭാഗമായ ഐആര്‍ജിസിയ്‌ക്ക് (ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ) ചോര്‍ത്തി നല്‍കിയിട്ടുമുണ്ട്. തെക്കൻ തുർക്കിയെയിലെ നാറ്റോയുടേതാണ് ഇൻസിർലിക് വ്യോമതാവളം. തുര്‍ക്കിയിലും തുര്‍ക്കിയുടേതായി മറ്റു രാജ്യങ്ങളിലും ഉള്ള ഉന്നത പ്രതിരോധ കേന്ദ്രങ്ങളെക്കുറിച്ചും ചാരന്മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട്.
തുര്‍ക്കി സർക്കാർ നടത്തുന്ന അനഡോലു എന്ന ഏജൻസിയാണ് ഇക്കാര്യം ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്. തുർക്കിയുടെ നാഷണൽ ഇന്‍റലിജൻസ് ഓർഗനൈസേഷനും അഞ്ച് പ്രവിശ്യകളിലായി ഭീകരവിരുദ്ധ പോലീസും നടത്തിയ ഏകോപിത ഓപ്പറേഷനുകളെ തുടർന്നാണ് അറസ്റ്റ്.
ഈ ആറ് ചാരന്മാരെയും ഇസ്താംബൂളിലെ ഒരു ജഡ്ജിയുടെ മുമ്പാകെ ഹാജരാക്കി. രാഷ്‌ട്രീയ, സൈനിക ചാരവൃത്തി ആരോപിച്ച് അവരെ വിചാരണയ്‌ക്ക് മുമ്പായി തടങ്കലിൽ പാർപ്പിക്കാൻ ജഡ്ജി ഉത്തരവിട്ടു. അങ്കാറയിലെ ഇറാനിയൻ എംബസിയിൽ നിന്ന് ഉടനടി ഒരു പ്രതികരണവും ഉണ്ടായില്ല.
















