തിരുവനന്തപുരം: അമൃത് ഒന്ന്, രണ്ട് പദ്ധതികള്‍ പ്രകാരം 2046 പദ്ധതികളുടെ നിര്‍വഹണത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത് 2525.8 കോടി രൂപയെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയില്‍ പറഞ്ഞു. ഇതില്‍ 732 പദ്ധതികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കൂടാതെ 16 പദ്ധികള്‍ക്ക് ഭരണാനുമതി പോലും നല്‍കിയിട്ടില്ലെന്നും സഭയില്‍ മന്ത്രി വ്യക്തമാക്കി.
അമൃത് ഒന്നാംഘട്ടത്തില്‍ 1372 കോടിയായിരുന്നു കേന്ദ്രവിഹിതം. പദ്ധതി വിഹിതത്തിന്റെ 50 ശതമാനമാണ് കേന്ദ്രം നല്‍കുന്നത്. ഒന്നാം ഘട്ടത്തില്‍ 1106 പദ്ധതികളില്‍ 1066 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 40 എണ്ണം നടന്നുവരികയാണ്. തൃശൂര്‍ ആകാശപ്പാത പോലുള്ള വിസ്മയങ്ങള്‍ അമൃത് ഒന്നാംഘട്ടത്തിന്റെ ഭാഗമായി നിര്‍മിച്ചതാണ്.
അമൃത് രണ്ടാംഘട്ടത്തിന്റെ കേന്ദ്രവിഹിതം 1372 കോടിയാണ്. 940 പദ്ധതികളാണ് പൂര്‍ത്തിയാക്കേണ്ടത്. ഇതില്‍ 248 എണ്ണം പൂര്‍ത്തിയായി. 692 പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുണ്ട്. ഇവ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കൂടാതെ 16 എണ്ണത്തിന് ഭരണാനുമതി നല്‍കേണ്ടതായിട്ടുമുണ്ട്. അദ്ദേഹം വ്യക്തമാക്കി.
8285 കോടി വിതരണം ചെയ്തു
2016-25 കാലയളവില്‍ 5715.92 കോടി രൂപയും 2021-26 ല്‍ 2569.15 കോടിയും ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സാ ധനസാഹയമുള്‍പ്പെടെ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. 2016-21 ല്‍ ചികിത്സാ ധനസഹായമായി 918.95 കോടിയും 2021 മെയ് 21 മുതല്‍ 2025 ഡിസംബര്‍ 31 വരെ 917.13 കോടിയും നേരിട്ട് അനുവദിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജനുവരി 19 വരെ 3360 വായ്‌പകള്‍ അനുവദിച്ചതിലൂടെ 2963 സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ 87440 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 1374 വനിതാസംരംഭകര്‍ ഉണ്ട്.
തടവുകാരുടെ ശമ്പള വിഹിതം നഷ്ടപരിഹാര നിധിയിലേക്ക്
തടവുകാര്‍ക്ക് നല്‍കുന്ന വേതനം പൂര്‍ണമായും നേരിട്ട് നല്‍കുന്നതല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇതില്‍ ഒരു വിഹിതം ഇരകള്‍ക്കുള്ള നഷ്ടപരിഹാര നിധിയിലേക്ക് മാറ്റും. ഇത് ഇരകളുടെ ക്ഷേമത്തിനും തടവുകാരുടെ പുനരധിവാസത്തിനുമുള്ള സംവിധാനമാണ്. പരിഷ്‌കരിച്ച വേതനം പൂര്‍ണമായും തടവുകാരന് ലഭിക്കില്ല.
വേതനത്തിന്റെ 50 ശതമാനം കുടുംബ വിഹിതമായും 25 ശതമാനം കാന്റീന്‍ വിഹിതമായും 25 ശതമാനം മോചന വിഹിതവുമായാണ് കണക്കാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐടി കയറ്റുമതി 26765 കോടി
സംസ്ഥാനത്ത് ഐടി കയറ്റുമതി വരുമാനത്തില്‍ വന്‍ വര്‍ദ്ധനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. 2024-25 കാലയളവില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി കയറ്റുമതി 14,575 കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 13255 കോടിയായിരുന്നു. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ 2024-25 കാലയളവില്‍ നടന്നത് 12060 കോടിയുടെ കയറ്റുമതിയാണ്. മുന്‍ വര്‍ഷം ഇത് 11417 കോടിയായിരുന്നു. കോഴിക്കോട് സൈബര്‍പാര്‍ക്കിലും കയറ്റുമതി വര്‍ദ്ധനയുണ്ടായി. ഇവിടെ 130 കോടിയാണ് കയറ്റുമതി വരുമാനം. മുന്‍വര്‍ഷം ഇത് 121 കോടിയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന ഐടി പാര്‍ക്ക് തിരുവനന്തപുരം ടെക്‌നോപാര്‍ക്കാണ്. 80,000 പേരാണ് ഇവിടെ തൊഴില്‍ ചെയ്യുന്നത്.
















