ഇസ്ലാമാബാദ് : പാക് സർക്കാരിനെ വിമർശിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കിട്ട പ്രമുഖ അഭിഭാഷക ഇമാൻ സൈനബ് മസാരിയെയും ഭർത്താവ് ഹാദി അലി ചട്ടയെയും ശിക്ഷിച്ച നടപടി പാകിസ്ഥാനിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. ഇസ്ലാമാബാദ് ഹൈക്കോടതിയിൽ അഭിഭാഷകരും മനുഷ്യാവകാശ സംഘടനകളും ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു. പാകിസ്ഥാന് പുറത്തും ഈ കേസ് ശ്രദ്ധ ആകർഷിക്കുന്നു. ശിക്ഷ വിധിക്കുന്നതിന് അടിസ്ഥാനമായി സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉപയോഗിക്കുന്നത് ലോകമെമ്പാടും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇമാനും ഹാദിയും ആകെ 17 വർഷം തടവിന് ശിക്ഷിക്കപ്പെട്ടു.
പാകിസ്ഥാൻ സർക്കാരിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടതിനാണ് ഇമാനും ഭർത്താവും ജയിലിലടയ്‌ക്കപ്പെട്ടത്. ഒരു പ്രമുഖ കുടുംബത്തിൽ നിന്നുള്ള ഇമാൻ മസാരി ഒരു മനുഷ്യാവകാശ അഭിഭാഷകയാണ്, കൂടാതെ ഭർത്താവും അഭിഭാഷകനാണ്. രാജ്യത്ത് ഫാസിസം അതിന്റെ ഉച്ചസ്ഥായിയിലാണെന്ന് അറസ്റ്റുകൾ തെളിയിക്കുന്നുവെന്ന് ഇമാന്റെ അമ്മ ഷിരീൻ മസാരി പറഞ്ഞു.
ആരാണ് ഇമാൻ മസാരി ?
ഇമാൻ മസാരി 32 വയസ്സുള്ള മനുഷ്യാവകാശ അഭിഭാഷകയാണ്. അവരുടെ അമ്മ ഡോ. ഷിറീൻ , രാഷ്‌ട്രീയത്തിലെ അറിയപ്പെടുന്ന വ്യക്തിയാണ്. ഇമ്രാൻ ഖാന്റെ സർക്കാരിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചു. അവരുടെ പിതാവ് രാജ്യത്തെ ഒരു പ്രമുഖ ശിശുരോഗവിദഗ്‌ദ്ധനായിരുന്നു. അതേ സമയം യുകെയിലെ എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ഇമാൻ നിയമം പഠിച്ചത്. 2023 ൽ ഇമാൻ, ഹാദി അലി ചട്ടയെ വിവാഹം കഴിച്ചു.
പൗരാവകാശങ്ങൾക്കും രാഷ്‌ട്രീയ അവകാശങ്ങൾക്കും വേണ്ടിയുള്ള സമർപ്പണത്തിന് പേരുകേട്ടയാളാണ് ഇമാൻ. ബലൂച് ജനതയുടെ നിർബന്ധിത തിരോധാനവുമായി ബന്ധപ്പെട്ട കേസുകൾ അവർ ഏറ്റെടുത്തിട്ടുണ്ട്. ബലൂച് ആക്ടിവിസ്റ്റ് മെഹ്രാങ് ബലൂച്ചിനുവേണ്ടി അവർ വാദിച്ചു. പത്രപ്രവർത്തകർ, ന്യൂനപക്ഷങ്ങൾ, ദൈവനിന്ദ ആരോപിക്കപ്പെട്ടവർ, അധികാരികളുടെ നടപടി നേരിടുന്ന അഫ്ഗാനികൾ എന്നിവർക്കുവേണ്ടിയും അവർ വാദിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇസ്ലാമാബാദ് പോലീസ് ഇമാനെയും ഹാദിയെയും അറസ്റ്റ് ചെയ്തത്. 2025 ഓഗസ്റ്റിൽ എക്സിൽ നടത്തിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യ പരാതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് റിപ്പോർട്ട്. പാകിസ്ഥാൻ ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ തടയൽ നിയമം പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. ഒരു ദിവസത്തിനുശേഷം ശനിയാഴ്ച, പാകിസ്ഥാനെ തീവ്രവാദ രാഷ്‌ട്രമെന്ന് വിളിച്ച് പോസ്റ്റ് ചെയ്തതിന് ദമ്പതികൾക്ക് 10 വർഷം തടവ് ശിക്ഷയാണ് വിധിച്ചത്. ഇതിനു പുറമെ മൂന്ന് കുറ്റങ്ങൾ ചുമത്തി കോടതി ദമ്പതികളെ 10, 5, 2 വർഷം തടവിന് ശിക്ഷിച്ചു, ആകെ 17 വർഷം ഇവർ ജയിലിൽ കിടക്കേണ്ടിവരും.
















