മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ശ്രീദേവി എന്ന കഥാപാത്രം മാത്രം മതി മലയാളികൾക്ക് വിനയ പ്രസാദ് എന്ന നടിയെ ഓർക്കാൻ. ഡബ്ബിംഗ് ആർട്ടിസ്റ്റും കന്നഡക്കാരിയുമായ വിനയ അവിചാരിതമായിട്ടാണ് മണിച്ചിത്രത്താഴിലേക്ക് എത്തുന്നത്. എന്നാൽ ആ ഒരൊറ്റ ചിത്രം മലയാളത്തിലെ അവരുടെ കരിയറിനെ പൊളിച്ചെഴുതുന്നതായിരുന്നു. സിനിമയിൽ നല്ല അവസരങ്ങൾ ലഭിക്കുകയും കലാപരമായി മികച്ച് നിൽക്കുകയും ചെയ്തെങ്കിലും നടിയ ജീവിതത്തിൽ വലിയ ദുരന്തങ്ങളിലൂടെയാണ് കടന്ന് പോയത്. അവരുടെ ജീവിതത്തെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകൾ ഇങ്ങനെ
ലാളിത്യമാർന്ന സുന്ദരമായ മുഖത്തിൽ വശ്യതയാർന്ന വിടർന്ന കണ്ണുകളും സദാ ചെറുപുഞ്ചിരിയും പേറി പേരിനെ അന്വർത്ഥമാക്കും വിധം വിനയവുമുള്ള നടിയാണ് വിനയ പ്രസാദ് . കർണാടകയിലെ ഉടുപ്പി സ്വദേശിനിയായ വിനയഭട്ട് എഡിറ്ററായ പ്രസാദിനെ കല്യാണം കഴിച്ച ശേഷമാണ് വിനയപ്രസാദ് ആയി മാറിയത്. ശരിക്കും ആദ്യം അവർ ഒരു ശബ്ദകലാകാരിയായിരുന്നു. ആൾ ഇന്ത്യ റേഡിയോയിലെ നാടകത്തിലും മറ്റു പരിപാടികളിലും അവർ സ്ഥിരം സാന്നിധ്യമായിരുന്നു. നാടക വർക് ഷോപ്പിനോട് അതീവ താല്പര്യമുള്ള പെൺകുട്ടി, ബികോം ബിരുദ്ധധാരിയായ ഇവർ കർണാട്ടിക് സംഗീതം കുറച്ചൊക്കെ പഠിച്ചിട്ടുണ്ട്. ആൾ ഇന്ത്യ റേഡിയോയിൽ അവരോടൊപ്പം ഉണ്ടായിരുന്ന അബ്ദുൽ റഹ്മാൻ പാഷ എന്നയാൾ ദൂരദർശനിലേക്ക് മാറിയപ്പോൾ അദ്ദേഹമാണ് കന്നഡ ദൂരദർശൻ സംരേക്ഷണം ചെയ്യുന്ന 13 എപ്പിസോഡ് ഉള്ള ഒരു സീരിയലിലേക്ക് ഇവരെ കൈപിടിച്ചു കൊണ്ടുവരുന്നത്.
ആദ്യ സീരിയലിൽ തന്നെ അവർക്ക് പേരും പ്രശസ്തിയും ലഭിച്ചു .അത് അവരുടെ സിനിമയിലേക്കുള്ള ചവിട്ടുപടിയായി മാറുകയായിരുന്നു. ആദ്യ ചിത്രത്തിൽ തന്നെ കന്നഡയിൽ താരമൂല്യമുള്ള ആനന്ദനാഗിന്റെ നായികയാകാൻ ഭാഗ്യം ലഭിച്ചു. പടം സൂപ്പർ ഹിറ്റ് ആയിരുന്നു. മലയാളത്തിൽ അവർ ആദ്യമായി അഭിനയിച്ചത് തോപ്പിൽ ഭാസിയുടെ മകൻ അജയൻ സംവിധാനം ചെയ്ത പെരുന്തച്ചൻ എന്ന ചിത്രത്തിലായിരുന്നു. പെരുന്തച്ചനിലെ ഭാർഗവി തമ്പുരാട്ടി എന്ന കഥാപാത്രമായി അഭിനയിക്കാൻ എത്തുമ്പോൾ അവർക്ക് മലയാളം ഒരു വാക്ക് പോലും ഉച്ചരിക്കാൻ അറിയില്ലായിരുന്നു. മലയാളം ഡയലോഗുകൾ കന്നഡഭാഷയിൽ എഴുതിയെടുത്ത് കാണാപാഠം പഠിച്ചാണ് അവതരിപ്പിച്ചത്.
എന്നാൽ ഇന്ന് വിനയ് പ്രസാദിന്റെ മലയാളഭാഷയുടെ ഉച്ചാരണശുദ്ധി ലളിതവും മനോഹരവുമാണ്. മണിച്ചിത്രത്താഴിൽ അഭിനയിക്കാൻ വരുമ്പോൾ വിനയപ്രസാദിന് അവിടെ ആരെയും പരിചയം ഉണ്ടായിരുന്നില്ല. എന്നാൽ ശോഭനയുടെ സ്നേഹപൂർവ്വം ഉള്ള പെരുമാറ്റമാണ് അവർക്ക് ആശ്വാസമായതെന്നും അവർ പറയുന്നുണ്ട്. അങ്ങനെ മണിച്ചിത്രത്താഴിലെ ശ്രീദേവി എന്ന അവരുടെ കഥാപാത്രം ജീവിതത്തിലെ ഒരു വലിയ അടയാളപ്പെടുത്തലായി മാറി. അതുപോലെ തന്നെയായിരുന്നു സ്ത്രീ എന്ന ടെലിവിഷൻ പരമ്പരയിലെ ഇന്ദു എന്ന അവരുടെ കഥാപാത്രം. മലയാള ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ അവർക്ക് ചിരപ്രതിഷ്ഠ നേടികൊടുത്ത ഒന്നായിരുന്നു അത് .
സ്ത്രീജന്മം പുണ്യജന്മം എന്നൊക്കെ പറയുമ്പോഴും വിനയപ്രസാദിന്റെ ജീവിതവഴികളിൽ ചില ട്രാജഡികൾ വന്നു ഭവിച്ചിട്ടുണ്ട്. ഏഴു വർഷക്കാലം സന്തോഷപ്രദമായി നീണ്ടുനിന്ന വിനയപ്രസാദിന്റെ ദാമ്പത്യ ജീവിതത്തിനൊടുവിൽ അവരേയും മകളേയും തനിച്ചാക്കി തന്റെ പ്രാണേശ്വരൻ അകാലത്തിൽ പൊലിഞ്ഞുപോയി. അദ്ദേഹത്തിന് 35 വയസ്സായിരുന്നു പ്രായം. വിനയപ്രസാദിന് ആകട്ടെ അന്ന് 28. അവർ അതിൽ തളർന്നില്ല നാലാമത്തെ ദിവസം തന്നെ ഷൂട്ടിങ്ങിനായി പോയി തുടങ്ങി. സ്ത്രീകൾ പലരും അതിനെ വിമർശിക്കുന്നുണ്ടായിരുന്നു. എന്നാൽ അത് അവർ കാര്യമാക്കിയില്ല. കരഞ്ഞിരിക്കാൻ തയ്യാറായില്ല, തകർന്നടിഞ്ഞിരുന്നാൽ എന്ത് കിട്ടുമെന്ന് അവർ ചോദിക്കുന്നുണ്ട്.
അവരുടെ മകൾക്ക് 14 വയസ്സുള്ളപ്പോഴാണ് അവർ മറ്റൊരു വിവാഹത്തിൽ ഏർപ്പെടുന്നത്. ഭാര്യ മരണപ്പെട്ട ഒരു ആൺകുട്ടിയുടെ പിതാവായ ജ്യോതി പ്രകാശ് ആണ് അവരെ വീണ്ടും വിവാഹം കഴിച്ചത്. മകൾക്ക് ആദ്യം ആ വിവാഹം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല, ആ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കേണ്ടി വന്നു. എന്നാൽ ജ്യോതി പ്രകാശ് നല്ലൊരു മനസ്സിൻറെ ഉടമയാണ് എന്നുള്ളതിന്റെ തെളിവാണ് വിനയപ്രസാദ് എന്ന പേര് മാറ്റി വിനയപ്രകാശ് എന്ന പേര് വയ്‌ക്കാത്തത്. ഇപ്പോൾ വളരെ സന്തോഷപ്രദമായ ഒരു കുടുംബജീവിതമാണ് അവർ നയിക്കുന്നത്. 60 വയസ്സ് പിന്നിട്ടിട്ടും അവരുടെ സൗന്ദര്യത്തിനോ കണ്ണിന്റെ അഴകിനോ ഒന്നും ഒരു കോട്ടവും തട്ടാതെ നിത്യസുന്ദരിയായി അവർ ശോഭിക്കുന്നു. ഇന്നവർ ഒരു അമ്മുമ്മ കൂടിയാണ്. ശരിക്കും പറഞ്ഞാൽ ഇപ്പോഴാണ് സ്ത്രീജന്മം പുണ്യജന്മമായി മാറിയത്.
















