ആധുനിക ഭാരതം എന്ന സ്വതന്ത്ര പരമാധികാര രാഷ്‌ട്രം പിറന്നിട്ട് എഴുപത്തിയേഴ് വര്‍ഷം ആയിരിക്കുന്നു. ഐക്യ കേരളം നിലവില്‍ വന്നിട്ട് ഏഴ് പതിറ്റാണ്ടും. ഇത്രയും നീണ്ട കാലത്തിനിടെ കേരളീയ ജനത ഇത്രമേല്‍ അഭിമാനിച്ച നിമിഷങ്ങള്‍ അപൂര്‍വ്വമാണ്. ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം/ കേരളമെന്ന് കേട്ടാലോ തിളയ്‌ക്കണം ചോര നമുക്ക് ഞരമ്പുകളില്‍ എന്നു മലയാളി പാടാന്‍ തുടങ്ങിയിട്ടും നാളേറെയായി. ഈ കവിത പകര്‍ന്നു നല്‍കുന്ന വികാരവിചാരങ്ങള്‍ സാര്‍ത്ഥകമായ ദിനമാണിതെന്ന് നിസ്സംശയം പറയാം.
എഴുപത്തിയേഴാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ കേരളത്തിന്റെ മണ്ണും വിണ്ണും മനസ്സുകളും അഭിമാനം കൊണ്ട് നിറഞ്ഞിരിക്കുന്നു. വിവിധ മേഖലകളില്‍ നല്‍കിയ സമാനതകളില്ലാത്ത സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പ്രമുഖ വ്യക്തിത്വങ്ങളെ പത്മ പുരസ്‌കാരം നല്‍കി രാജ്യം ആദരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായും, ജന്മഭൂമി ദിനപത്രത്തിന്റെ സഹസ്ഥാപകനും മുന്‍ മുഖ്യ പത്രാധിപരുമായ പി. നാരായണനും നീതിബോധത്തിന്റെ നിസ്തുല പ്രതീകമായ സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കെ.ടി. തോമസിനും, രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന പൗരബഹുമതിയായ പത്മവിഭൂഷണ്‍ ലഭിച്ചിരിക്കുന്നു. മലയാള സിനിമയുടെ മുഖശ്രീയും ഇന്ത്യന്‍ സിനിമയിലെ മെഗാസ്റ്റാറില്‍ ഒരാളുമായ മമ്മൂട്ടിക്കും, കേരളത്തിന്റെ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ചാലകശക്തികളിലൊന്നായ എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായി. കലയുടെ മേഖലയില്‍ കലാമണ്ഡലം വിമല മേനോനും, പരിസ്ഥിതി പ്രവര്‍ത്തനത്തിന് കൊല്ലക്കല്‍ ദേവകിയമ്മയക്കും പത്മശ്രീ പുരസ്‌കാരവും ലഭിച്ചിരിക്കുന്നു. മൂന്ന് പത്മവിഭൂഷണടക്കം ഇത്രയേറെ പത്മ പുരസ്‌കാരങ്ങള്‍ കേരളത്തിന് ഒരുമിച്ച് ലഭിക്കുന്നത് ഇതാദ്യമാണ്. അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയടക്കം രാജ്യത്തെ അഞ്ചുപേര്‍ക്കാണ് പത്മവിഭൂഷണ്‍ നല്‍കിയിരിക്കുന്നത്. ഇതിലാണ് മൂന്ന് മലയാളികള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍നിന്നുതന്നെ കേരളത്തിന് ലഭിച്ച പരിഗണനയുടെ വലിപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. പതിമൂന്നു പേര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും. നടന്‍ മാധവന്‍ തുടങ്ങി 113 പേര്‍ക്ക് പത്മശ്രീ നല്‍കി ആദരിക്കും.
പി.നാരായണന്‍ മറ്റ് പത്മ പുരസ്‌കാരങ്ങള്‍ ലഭിക്കാതെ നേരിട്ട് ഈ ആദരവിന് അര്‍ഹനായിരിക്കുന്നത് വലിയ ബഹുമതി തന്നെയാണ്. മാധ്യമ രംഗത്തും രാഷ്‌ട്രീയ, സാംസ്‌കാരിക രംഗത്തും പതിറ്റാണ്ടുകള്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചതിന്റെ സ്വാഭാവികമായ അംഗീകാരമാണിത്. നാരായണ്‍ജി എന്ന പേരില്‍ അറിയപ്പെടുന്ന ഈ അക്ഷരപുരുഷന്‍ ആര്‍എസ്എസ് പ്രചാരകന്‍, പത്രാധിപര്‍, പ്രഭാഷകന്‍, വിവര്‍ത്തകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ സുപരിചിതനാണ്. എഴുത്തിന്റെ മേഖലയില്‍ ഏഴ് പതിറ്റാണ്ട് നിരന്തരമായി പ്രവര്‍ത്തിച്ചതിന്റെ സംഭാവനകള്‍ അതുല്യമാണ്. ഭാരതീയ ജനസംഘത്തിലും ബിജെപിയിലും പ്രമുഖ ചുമതലകള്‍ വഹിച്ച ശേഷം തുടക്കം മുതല്‍ തന്നെ ജന്മഭൂമി പത്രത്തിന്റെ പ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെടുകയായിരുന്നു. അതിനാല്‍,ജന്മഭൂമിക്കു ലഭിക്കുന്ന അംഗീകാരം കൂടിയാണിത്. ജന്മഭൂമിയിലെ പ്രവര്‍ത്തകര്‍ക്കും പത്രത്തെ സ്‌നേഹിക്കുന്നവര്‍ക്കും ഇത് ഇരട്ടിമധുരം.
ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തില്‍ അഭിമാനിക്കുന്ന കേന്ദ്ര സര്‍ക്കാരാണ് ഒരു പതിറ്റാണ്ടിലേറെയായി രാജ്യം ഭരിക്കുന്നത്. ഭാരതത്തിലെ ജനതയെ ഒന്നായിക്കാണുന്ന പാര്‍ട്ടിയും പ്രധാനമന്ത്രിയുമാണ് സര്‍ക്കാരിനെ നയിക്കുന്നത്. എന്നാല്‍ കക്ഷിരാഷ്‌ട്രീയത്തിന്റെ കണ്ണിലൂടെ മാത്രം കണ്ട് ദേശീയ രാഷ്‌ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്ന് കേരളത്തെ അകറ്റാന്‍ ശ്രമിക്കുന്നവര്‍ ഇവിടെ സജീവമാണ്. ഈ ശക്തികള്‍ പല പ്രചാരവേലകളും ഇതിനായി നടത്തുന്നു. വി.എസ്. അച്യുതാനന്ദനെയും കെ.ടി. തോമസിനെയും മമ്മൂട്ടിയെയും പോലുള്ളവരെ രാഷ്‌ട്രം കലവറയില്ലാതെ ആദരിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളലിന്റെ ഉദാത്തമായ മാതൃകതന്നെയാണ്.
















