മലയാള നോവലിന്റെ ശിശിരകാലം വല്ലാതെ നീണ്ടുപോയിരിക്കുന്നു. ഋതുഭേദങ്ങള്‍ക്കായി കാത്തുനിന്നവര്‍ക്ക് നിരാശയായിരുന്നു. ക്ലാസിക്-കാല്പനിക കാലഘട്ടങ്ങളും റിയലിസവും കടന്ന് ആധുനികതയുടെ വരവും പോക്കും ഏതോ വിദൂര ഭൂതകാലത്ത് സംഭവിച്ച പോലെ. മലയാള സാഹിത്യത്തില്‍ ഉത്തരാധുനികത സംഭവിച്ചതായി ചില എഴുത്തുകാരും നിരൂപകരും ആവേശം കൊള്ളുകയും അഭിമാനിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇതിവൃത്തത്തിലും രൂപഘടനയിലും ദിശാ വ്യതിയാനം സൃഷ്ടിക്കുന്ന രചനകളൊന്നും ഉണ്ടാകുന്നില്ല. അവകാശവാദങ്ങളുടെ അകമ്പടിയോടെ എത്തുന്ന കൃതികള്‍ വിവാദത്തിനും വില്‍പ്പനയ്‌ക്കും ശേഷം പിന്‍വാങ്ങുകയോ അകാലചരമമടയുകയോ ചെയ്യുന്നു. പ്രതീക്ഷകള്‍ പിന്നെയും ബാക്കിയാവും. ഈയൊരു കാലത്താണ് പുതുതലമുറയിലെ പാര്‍വണ (ശാരിക ടി.എസ്.) എന്ന എഴുത്തുകാരിയുടെ കടന്നുവരവ്. ‘ദശായനം’ എന്ന നോവല്‍ ഒരു പുതുപ്പിറവിയാണ്.
ദശായനം ഒരു ബൃഹദാഖ്യാനമാണ്. കഥ സംഭവിക്കുന്നത് വിശാലമായ ഒരു കാന്‍വാസില്‍. കേരളം, കൊല്‍ക്കത്ത, മുംബൈ, ഗോവ, ലക്ഷദ്വീപ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളാണ് പശ്ചാത്തലം. ഓരോയിടത്തെയും പ്രകൃതി, കാലാവസ്ഥ, മനുഷ്യര്‍, ജീവിതരീതികള്‍ തുടങ്ങിയവയൊക്കെ എഴുത്തിന്റെ ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്തിരിക്കുന്നു. ശരിക്കും ഒരു പാന്‍ ഇന്ത്യന്‍ നോവല്‍. അറുപതിലേറെ കഥാപാത്രങ്ങളിലൂടെ നിര്‍വഹിക്കപ്പെട്ടിരിക്കുന്ന ഈ ആഖ്യാനത്തില്‍ ചരിത്രവും പുരാവൃത്തങ്ങളും ഭൂമിശാസ്ത്രവും നരവംശശാസ്ത്രവും പൗരാണികശാസ്ത്രവും ആചാരവിശ്വാസങ്ങളും ആത്മീയതയുമൊക്കെ നിറയുന്നു. കേട്ടുതഴമ്പിച്ചതും പഠിച്ചുറപ്പിച്ചതുമായ പാഠങ്ങള്‍ക്കപ്പുറം ചരിത്രത്തിന് മറുപുറമുണ്ടെന്ന് നോവലിസ്റ്റ് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. ഇതിഹാസത്തില്‍ രാവണന്റെ പത്ത് തലകള്‍ അഹങ്കാരത്തിന്റേതാണെങ്കില്‍, ദശായനത്തില്‍ അത് നാലു വേദങ്ങളും ആറ് ശാസ്ത്രങ്ങളും അറിയുന്നതിന്റെ പ്രതീകമാണ്. രാമനും സീതയുമൊക്കെ അദൃശ്യ കഥാപാത്രങ്ങളായി കടന്നുവരുന്നത് പരിചിതമായ മുഖങ്ങളുമായല്ല.
പൗരാണികമായൊരു നിധി കണ്ടുപിടിക്കുന്നതിന്റെ കഥയാണിതെന്ന് ഒറ്റ വാചകത്തില്‍ പറയാം. പക്ഷേ കഥ സംഭവിക്കുന്ന ആധുനിക കാലത്തിന്റെ, തലമുറയുടെ വികാരവിചാരങ്ങളും അഭിരുചികളും വളരെ അടുത്തുനിന്ന് തിരിച്ചറിയുന്നു. പ്രണയവും സൗഹൃദവും പ്രതികാരവും ചതിയും സാഹസികതയും, ഇതിനെയെല്ലാം മറികടന്ന് മനസ്സിന്റെ ആഴങ്ങളില്‍ തൊടുന്ന സ്‌നേഹത്തിന്റെ അപ്രതിരോധ്യമായ ശക്തിയും അതിഭാവുകത്വമില്ലാതെയും അതേസമയം അത്യന്തം ചാരുതയോടെയും സൂക്ഷ്മതയോടെയും ചിത്രീകരിച്ചിരിക്കുന്നു. വൈകാരികമായ മുഹൂര്‍ത്തങ്ങളെ ആവിഷ്‌കരിക്കുമ്പോള്‍ വിസ്മയിപ്പിക്കുന്ന കയ്യടക്കമാണ് നോവലിസ്റ്റ് പ്രകടിപ്പിച്ചിട്ടുള്ളത്. നോവലിലുടനീളം കാണുന്ന ജീവിത നിരീക്ഷണങ്ങളും ജീവിത വീക്ഷണവും നര്‍മബോധവും വായനക്കാരെ ആഹ്ലാദിപ്പിക്കുന്നു. ഗോസിപ്പികള്‍, നീലാഴി, മഴക്കാലമാനം, ലോഹത്തണുപ്പ് തുടങ്ങിയ പുതിയ വാക്കുകളും സമ്മാനിക്കുന്നുണ്ട്. ഇവയൊക്കെ എഴുത്തിന് ദാര്‍ശനിക മാനം നല്‍കുന്നു.
മാതാപിതാക്കളുടെ സ്‌നേഹപരിലാളനയില്‍ കരുതലോടെ വളര്‍ന്ന നാട്ടുമ്പുറത്തുകാരി അഥീന്‍ സിയ കൊല്‍ക്കത്തയില്‍ പുരാവസ്തുക്കളുടെ വില്‍പ്പന നടത്തുന്ന ഡിവോണ്‍ഷിയര്‍ കമ്പനിയില്‍ ജോലിക്കെത്തുന്നു. ഈ കമ്പനിയിലെ ജീവനക്കാരി ധരണി അഗ്‌നിഹോത്രി കൂട്ടുകാരിയാവുന്നു. ബ്രിട്ടീഷ് പ്രഭുകുടുംബത്തില്‍പ്പെട്ട ഒരാള്‍ക്ക് ഇന്ത്യക്കാരിയായ സ്ത്രീയില്‍ പിറന്ന ഈഥന്‍ ഡി. അലക്‌സാണ്ടറാണ് കമ്പനിയുടമ. ജോലിക്കു ചേര്‍ന്നു കഴിഞ്ഞപ്പോഴാണ് അതൊരു നിധി വേട്ടക്കാരുടെ കമ്പനിയാണെന്ന് സിയ അറിയുന്നത്. ദശമുഖ് എന്നു വിളിപ്പേരുള്ള ഈഥനെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ എന്തിനും തയ്യാറുള്ള ആറേഴ് യുവാക്കളുടെ ഒരു സംഘവുമുണ്ട്. നിധിയുടെ രഹസ്യം കണ്ടെത്താന്‍ മുന്‍പേ പറക്കുന്ന പക്ഷിയാണ് ധരണി.
അമൂല്യമായ നിധിയിരിക്കുന്ന ദക്ഷിണേന്ത്യയിലെ പണ്ടെങ്ങോ നശിച്ചുപോയ ഒരു പൗരാണിക ക്ഷേത്രം കണ്ടുപിടിക്കാന്‍ ശ്രമം നടത്തുന്ന ധരയെ ഈ രംഗത്തെ എതിരാളികള്‍ തട്ടിക്കൊണ്ടു പോകുന്നതിന്റെയും, ധരയെ രക്ഷപ്പെടുത്താനും നിധി കണ്ടെടുക്കാനും ഈഥനും സംഘവും നടത്തുന്ന അതിസാഹസികമായ യാത്രയുടെയും വിജയത്തിന്റെയും കഥയാണ് ദശായനം. ധരക്കുവേണ്ടി എന്തു കഷ്ടപ്പാടും സഹിക്കാന്‍ തയ്യാറാവുന്ന സിയയും ഈ യാത്രയില്‍ ചേരുന്നു. ധരയുടെ ആത്മസുഹൃത്തായിത്തീര്‍ന്ന സിയക്ക് ഈഥനോട് ഇഷ്ടം തോന്നുന്നു. ഒടുവില്‍ അവര്‍ ഒന്നുചേരുന്നു. വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പം കുടുംബം എന്ന സ്ഥാപനത്തിന്റെ അതിരുകള്‍ക്കപ്പുറത്തും സാര്‍ത്ഥമാകുന്നതിന്റെ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും നോവലിസ്റ്റ് വരച്ചിടുന്നുണ്ട്.
നോവലിസ്റ്റിന്റെ ഏറ്റവും മിഴിവുള്ളതും കുറ്റമറ്റതുമായ പാത്രസൃഷ്ടിയാണ് ധരണി. വീടുപേക്ഷിച്ച് പോരേണ്ടിവന്നതിന്റെയും, പ്രണയത്താല്‍ വഞ്ചിക്കപ്പെട്ടതിന്റെയും വേദനയിലും നിരാശയിലും ജീവിതം തള്ളിനീക്കാതെ ചുറ്റുപാടുകളോട് പ്രതികരിക്കുകയും, വെല്ലുവിളികളെ ധീരമായി അഭിമുഖീകരിക്കുകയും ചെയ്യുന്ന ധര ശരിക്കും ഒരു ഭൂമിപ്പെണ്ണുതന്നെ. ‘പെണ്ണായാല്‍ ഇങ്ങനെ വേണം’ എന്നു പറയിപ്പിക്കുന്ന കഥാപാത്രം. സിയയും ധരയും തമ്മിലെ സ്‌നേഹബന്ധം പെണ്‍സൗഹൃദത്തിന്റെ മുന്‍വിധികളെയെല്ലാം തകര്‍ക്കുന്നു. കംഫര്‍ട്ട് സോണിലെ പരിമിതികളില്‍ കുടുങ്ങിപ്പോകാതെ ജീവിതത്തിന്റെ തുറസ്സുകളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന സ്ത്രീത്വത്തിന് ഒരു മാതൃകയാണ് ധരണി അഗ്‌നിഹോത്രി.
എഴുത്തിന്റെ സാങ്കേതിക വിദ്യ നോവലിസ്റ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ആഖ്യാനം അത് സാക്ഷ്യപ്പെടുത്തുന്നു. നീണ്ടുനീണ്ടുപോകുന്ന വിവരണങ്ങളില്‍ കഥാതന്തു മുറിയുന്നില്ല. ചിലയിടങ്ങള്‍ തിരക്കഥ പോലെയും ചിലയിടങ്ങള്‍ യാത്രാവിവരണം പോലെയും വായനക്കാര്‍ക്ക് അനുഭവപ്പെടും. ഈഥന്റെ കമ്പനി രഹസ്യ വിവരങ്ങള്‍ സൂക്ഷിക്കുന്ന നിലവറയെക്കുറിച്ചും, ഈഥനൊപ്പമുള്ള സിയയുടെ കടല്‍യാത്രയെക്കുറിച്ചുമുള്ള ഭാഗങ്ങള്‍ ഉദ്വേഗജനകമാണ്. ഇവിടെയൊക്കെ അതിശയിപ്പിക്കുന്ന അറിവുകള്‍ എല്ലാ വിശദാംശങ്ങളോടെയും അവതരിപ്പിച്ചിരിക്കുന്നു. ഇതിനിടയിലും ആഖ്യാനഘടന ഭദ്രമാണ്.
ആധുനികതയുടെ കാലത്ത് നോവലില്‍ വഴിത്തിരിവുകള്‍ സൃഷ്ടിച്ച എഴുത്തുകാരില്‍ നിന്ന് ഉജ്വലമായ തുടര്‍ച്ചകള്‍ സംഭവിച്ചില്ല. പക്ഷേ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ ഇവരില്‍ പലരുടെയും പില്‍ക്കാല രചനകളും ആഘോഷിക്കപ്പെടുകയായിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ ദശായനം പുതിയൊരു വായനാനുഭവമാണ്. ഈ എഴുത്തുകാരി ഒരു വാഗ്ദാനവും.
ദശായനം (നോവല്‍)
പാര്‍വണ
ബുധസംഗമം ബുക്‌സ്
പേജ്- 454
വില- 690
മൊബൈല്‍: 9744949834
















