ന്യൂദല്‍ഹി: ഇന്ത്യയുടെ രണ്ട് പിഎസ് എല്‍ വി ദൗത്യങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെ ചൈനയുടെ രണ്ട് റോക്കറ്റ് വിക്ഷേപണങ്ങള്‍ പരാജയപ്പെട്ടതോടെ പകരത്തിന് പകരം വീട്ടിയോ എന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നു. ഇന്ത്യയുടെ രണ്ട് പിഎസ് എല്‍വി ദൗത്യങ്ങള്‍ തുടര്‍ച്ചയായി പരാജയമായതിന് പിന്നില്‍ ചൈനയുടെ അട്ടിമറിയാണെന്ന് പരാതിയുയര്‍ന്നതിന് പിന്നാലെയാണ് ചൈനയുടെ രണ്ട് റോക്കറ്റ് വിക്ഷേപണങ്ങള്‍ പരാജയമായത്. ഇതോടെ ചൈനയുടെ റോക്കറ്റ് വിക്ഷേപണങ്ങള്‍ പരാജയപ്പെടുത്തിയത് ഇന്ത്യയാണെന്ന തരത്തില്‍ ചില ചൈനീസ് വെബ്സൈറ്റുകളില്‍ വിമര്‍ശനം ഉയരുകയാണ്.
ജനുവരി 12ന് ഇന്ത്യയുടെ പിഎസ് എല്‍വി റോക്കറ്റ് പ്രതിരോധവകുപ്പിന്‍റേതടക്കം അതീവപ്രാധാന്യമുള്ള 16 ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടാണ് ബഹിരാകാശത്തേക്ക് കുതിച്ചത്. രണ്ട് ഘട്ടങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചെങ്കിലും ഇതിന്റെ മൂന്നാം ഘട്ടം കൃത്യമായി പ്രവര്‍ത്തിക്കാതിരുന്നതിനെത്തുടര്‍ന്ന് റോക്കറ്റ് ദിശമാറിപ്പോവുകയായിരുന്നു. പിഎസ് എല്‍വിയുടെ വിക്ഷേപണം തകര്‍ന്നതോടെ ഇതിനൊപ്പമുണ്ടായിരുന്ന 16 ഉപഗ്രഹങ്ങളും നഷ്ടമായി. ഭൗമോപരിതലത്തിന്റെ ചിത്രങ്ങള്‍ വ്യക്തതയോടെ പകര്‍ത്താന്‍ ശേഷിയുള്ള പ്രതിരോധവകുപ്പിന് വേണ്ടിയുള്ള ഉപഗ്രഹങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഇത് ഇന്ത്യയുടെ പ്രതിരോധരംഗത്തെ കുതിപ്പിനാണ് തിരിച്ചടിയായത്.
ഇന്ത്യയുടെ 61ാം പിഎസ് എല്‍വി ദൗത്യവും പരാജയമായിരുന്നു. 2025 മെയ് മാസത്തിലായിരുന്നു ഈ വിക്ഷേപണം നടന്നത്. പ്രതിരോധവകുപ്പിന്റെ നിര്‍ണ്ണായകമായ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടാണ് പിഎസ് എല്‍വിയും കുതിച്ചുയര്‍ന്നത്. ഇന്ത്യന്‍ പ്രതിരോധവകുപ്പിന്റെ അതീവപ്രാധാന്യമുള്ള ഉപഗ്രഹങ്ങളെയും വഹിച്ച് ബഹിരാകാശത്തേക്ക് പറന്ന 61ാമത്തെയും 62ാമത്തെയും പിഎസ്എല്‍വി റോക്കറ്റുകളുടെ വിക്ഷപണം പരാജയപ്പെട്ടതിന് പിന്നില്‍ ചൈന നടത്തിയ അട്ടിമറിയാണെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. കാരണം ഐഎസ് ആര്‍ഒ എന്ന ഇന്ത്യയുടെ ബഹിരാകാശഗവേഷണകേന്ദ്രം വികസിപ്പിച്ച വിശ്വസ്തതയുള്ള റോക്കറ്റാണ് പിഎസ് എല്‍വി.ഇന്ത്യയുടെ പ്രതിരോധസാറ്റലൈറ്റുകള്‍ ഭ്രമണപഥത്തില്‍ എത്താതിരിക്കാന്‍ ചൈനയാണ് ഈ രണ്ട് പിഎസ് എല്‍വി ദൗത്യങ്ങള്‍ പരാജയപ്പെടുത്തിയതെന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. കാരണം ഇന്ത്യയുടെ പ്രതിരോധമേഖലയ്‌ക്ക് കുതിപ്പുപകരുന്ന ഭൗമനിരീക്ഷണ ഉപഗ്രഹങ്ങള്‍ ഈ രണ്ട് പിഎസ്എല്‍വികളിലും ഉണ്ടായിരുന്നു. എന്തുകൊണ്ട് രണ്ട് പിഎസ് എല്‍വി വിക്ഷേപണങ്ങള്‍ പരാജയപ്പെട്ടു എന്നതിനെക്കുറിച്ച് ഐഎസ്ആര്‍ഒ ഉള്‍പ്പെടെ അന്വേഷണം തുടങ്ങിയിരിക്കുകയാണ്.
ചന്ദ്രയാന്‍, ആദിത്യ എല്‍1 എന്നീ ഉപഗ്രഹങ്ങള്‍ കൂടി ചേര്‍ത്താല്‍ ആകെ 64 തവണ പിഎസ് എല്‍വി റോക്കറ്റുകള്‍ ഇന്ത്യ വിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ 59 ദൗത്യങ്ങള്‍ വിജയിച്ചപ്പോള്‍ അഞ്ചെണ്ണം പരാജയത്തിന്റെ ചൂടറിഞ്ഞു. നാല് ദൗത്യങ്ങള്‍പൂര്‍ണ്ണമായും പരാജയപ്പെട്ടപ്പോള്‍ ഒരെണ്ണം ഭാഗികമായി പരാജയപ്പെട്ടു. പക്ഷെ 61ാമത്തെയും 62ാമത്തെയും പിഎസ് എല്‍വി ദൗത്യങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയുടെ പ്രതിരോധവകുപ്പിന്റെ നിര്‍ണ്ണായകമായ ഉപഗ്രഹങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇവയെ അട്ടിമറിച്ചതായിരിക്കാമെന്നാണ് ചില നിരീക്ഷണങ്ങള്‍ പുറത്തുവരുന്നത്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം ചൈനയുടെ രണ്ട് റോക്കറ്റ് വിക്ഷേപണങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയായിരുന്നു. ഷീ ജിയാന്‍ 32 എന്ന പ്രധാന ഉപഗ്രഹത്തെയും വഹിച്ചാണ് ലോംഗ് മാര്‍ച്ച് 3 ബി (Long March 3B)റോക്കറ്റ് കുതിച്ചുയര്‍ന്നത്. അത് പരാജയമായി. അതിന് തൊട്ട് പിന്നാലെ സെറസ്-2 (Ceres-2) റോക്കറ്റ് വിക്ഷേപണവും പരാജയമായി. ഇതോടെ ചൈനയുടെ രണ്ട് റോക്കറ്റ് വിക്ഷേപണങ്ങളും പരാജയമായി. ചൈന തന്നെ ഈ രണ്ട് റോക്കറ്റുകളുടെ വിക്ഷേപണം പരാജയപ്പെട്ടുവെന്ന് പ്രഖ്യാപിച്ചിരുന്നു. ചൈനയുടെ ലോംഗ് മാര്‍ച്ച് 3 ബി (Long March 3B) റോക്കറ്റ് ഒന്നും രണ്ടും ഘട്ടങ്ങളില്‍ കൃത്യമായി കത്തി കുതിച്ചുയര്‍ന്നെങ്കിലും മൂന്നാം ഘട്ടം പരാജയമായതോടെ തലകുത്തി വീഴുകയായിരുന്നു. ഇതിനൊപ്പമുണ്ടായിരുന്ന ഉപഗ്രഹങ്ങളും കത്തിയമര്‍ന്നു. സെറസ് 2 സ്വകാര്യ കമ്പനിയുടെ റോക്കറ്റായിരുന്നു. ഇത് കുതിച്ചുയര്‍ന്ന ഉടന്‍ കത്തി താഴേക്ക് വീണു ചിതറുകയായിരുന്നു. ഇതിനൊപ്പമുണ്ടായിരുന്ന ഉപഗ്രഹങ്ങളും കത്തിയമര്‍ന്നു. 2025ല്‍ 92 റോക്കറ്റ് വിക്ഷേപണങ്ങള്‍ വിജയകരമായി നടത്തിയ രാജ്യമാണ് ചൈന. അതിനിടെ രണ്ട് റോക്കറ്റുകളുടെ പരാജയം എങ്ങിനെ സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവാതെ വലയുകയാണ് ചൈനയിലെ ബഹിരാകാശശാസ്ത്രജ്ഞര്‍.
















