പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ടവർക്ക് ജയിൽവാസം അനുഭവിക്കേണ്ടി വരുമെന്ന് വർഷങ്ങൾക്ക് മുമ്പേ പ്രവചനം. 2014 ജൂൺ 18ന് ശബരിമലയിൽ നടന്ന ദേവപ്രശ്നത്തിലാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്ക് മാനഭംഗം, അപായം, ജയിൽവാസം എന്നിവക്ക് സാധ്യത എന്നായിരുന്നു പ്രവചനം. ക്ഷേത്രവുമായി ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും അന്നത്തെ ദേവപ്രശ്നത്തിൽ മുന്നറിയിപ്പുണ്ടായിരുന്നത്രെ. ദേവപ്രശ്നം നടത്തിയതിന്റെ രേഖകളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ശബരിമലയിൽ പുതിയ കൊടിമരം നിർമിക്കാൻ തീരുമാനമെടുത്തത് യുഡിഎഫ് കാലത്തെ എം.പി ഗോവിന്ദൻ നായരുടെ നേതൃത്വത്തിലുള്ള ബോർഡ്. പ്രയാർ ഗോപാലകൃഷ്ണന്റെ കാലത്തെ ഭരണസമിതിയാണ് തീരുമാനം നടപ്പാക്കിയത്. ദേവപ്രശ്ന വിധിപ്രകാരമാണ് കൊടിമരം മാറ്റിയത്. പെയിൻറ് അടിച്ചതും ജീർണതയും കൊടിമരം മാറ്റാൻ കാരണമായി.
2014ലാണ് പുതിയ കൊടിമരം സ്ഥാപിക്കാൻ തീരുമാനമെടുത്തത്. പുതിയ കൊടിമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രയാർ ഗോപാലകൃഷ്ണന്റെ സമിതിയാണ് സംശയത്തിന്റെ നിഴലിൽ നിന്നിരുന്നത്. എന്നാൽ രേഖകൾ പ്രകാരം യുഡിഎഫ് കാലത്തെ എം.വി ഗോവിന്ദൻ നായരുടെ ഭരണസമിതിയും സംശയത്തിന്റെ നിഴലിലാവുകയാണ്.
ശബരിമലയിലെ പഴയ കൊടിമരം മാറ്റി സ്ഥാപിക്കാൻ ഇടയാക്കിയത് കൊടിമരത്തിലെ അനധികൃതമായി പെയിൻറടിച്ചതും ജീർണതയും. ഇത് ദോഷമെന്ന് ദേവപ്രശ്നത്തിൽ കണ്ടതോടെയാണ് കൊടിമര പുനഃപ്രതിഷ്ഠയ്‌ക്ക് വഴിതുറന്നത്. കൊടിമരത്തിൻറെ മുകളിൽ ലേപനപ്രക്രീയ ചെയ്തിരിക്കുന്നത് ദോഷമാണ്. ജീർണത ലക്ഷണമുണ്ടെന്നുമാണ് ചാർത്തിൽ പറയുന്നത്. അതിനാൽ കോൺക്രീറ്റ് കൊടിമരം മാറ്റി തടികൊണ്ടുള്ള പുതിയ കൊടിമരം സ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തിൽ നിർദേശിക്കുകയായിരുന്നു.
ചെറുവള്ളി നാരായണൻ നമ്പൂതിരി, കൂറ്റനാട് രാവുണ്ണിപ്പണിക്കർ, തൃക്കുന്നപ്പുഴ ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദേവപ്രശ്നം. ദേവപ്രശ്നം നടന്നത് 2014 ജൂൺ 18നാണ്. യു.ഡി.എഫ് സർക്കാർ നിയോഗിച്ച എം.പി.ഗോവിന്ദൻ നായർ പ്രസിഡൻറായിട്ടുള്ള ബോർഡായിരുന്നു ആ സമയം. അതോടെ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻറും അജയ് തറയിലുമടങ്ങിയ ബോർഡാണ് കൊടിമര പുനപ്രതിഷ്ടക്ക് പിന്നിലെന്ന ആക്ഷേപത്തിന് മുനയൊടിയുകയാണ്.
അതേസമയം, ശബരിമല സ്വർണ കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. തന്ത്രിയെ കസ്റ്റഡിയിൽ വേണമെന്നാ വശ്യപ്പെട്ടു നേരത്തെ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർ പ്പിച്ചിരുന്നു. തന്ത്രിയുടെ ജാമ്യാപേക്ഷ നാളെ കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞത് ചൂണ്ടിക്കാട്ടി മുരാരി ബാബു സമർപ്പിച്ച ജാമ്യ ഹർജികളും വിജിലൻസ് കോടതിയുടെ പരിഗണനയിലുണ്ട്. ഇരു കേസുകളിലും ജാമ്യം ലഭിച്ചാൽ മുരാരി ബാബു ജയിൽ മോചിതനാകും. ഇത് എസ്ഐടിക്ക് വീണ്ടും തിരിച്ചടിയാണ്.
അതിനിടെ, ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു നൽകിയ ജാമ്യഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദിപാങ്കർ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് എൻ വാസുവിന്റെ ഹർജി പരിഗണിച്ചത്. കടുത്ത പരാമർശങ്ങളാണ് ജാമ്യഹർജി തള്ളിക്കൊണ്ട് കോടതി നടത്തിയത്.
















