റാഞ്ചി: ജാർഖണ്ഡിൽ മാവോവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 15-ഓളം മാവോവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജാർഖണ്ഡിലെ വെസ്റ്റ് സിങ്ഭും ജില്ലയിലെ സാരന്ദ വനമേഖലയിലാണ് സുരക്ഷാസേനയും മാവോവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. മുതിർന്ന മാവോവാദി നേതാവും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) സെൻട്രൽ കമ്മിറ്റി അംഗവുമായ പതിറാം മാജി എന്ന അനൽ ദായും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടതായാണ് റിപ്പോർട്ട്. തലയ്‌ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച മുതിർന്ന മാവോവാദി നേതാവാണ് പഥിറാം മാഞ്ചി.
സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ പ്രധാന ആസൂത്രകനായിരുന്ന ഇയാള്‍ക്കായി സുരക്ഷാ ഏജൻസികള്‍ ദീര്‍ഘകാലമായി തിരച്ചില്‍ നടത്തിവരികയായിരുന്നു.
ഏറ്റുമുട്ടലിന് ശേഷം വനമേഖലയില്‍ സുരക്ഷാസേനയുടെ നേതൃത്വത്തില്‍ വ്യാപകമായ തിരച്ചില്‍ തുടരുകയാണ്. 500-ഓളം സിആർപിഎഫ് അംഗങ്ങൾ വിവിധസംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തിയിരുന്നത്. ഇതിനിടെയാണ് വ്യാഴാഴ്ച രാവിലെ ആറരയോടെ കിരിബുരു മേഖലയിൽ ഏറ്റുമുട്ടലുണ്ടായതെന്നാണ് വിവരം. വ്യാഴാഴ്ച ഉച്ചവരെയുള്ള പരിശോധനയിലാണ് 15-ഓളം മാവോവാദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.
സാരന്ദയാണ് ഝാര്‍ഖണ്ഡിലെ നക്‌സല്‍ കേന്ദ്രം. ഇവിടെ നക്‌സല്‍ മുക്തമാക്കുക എന്നത് വലിയ തലവേദന തന്നെയാണ്. പൊലീസ് തലയ്‌ക്ക് ഒരു കോടി രൂപ വിലയിട്ടിരിക്കുന്ന മിസിര്‍ ബെസ്രയാണ് ഇവിടുത്തെ നക്‌സലുകളുടെ തലവന്‍. അറുപതോളം നക്‌സലുകള്‍ ഇദ്ദേഹത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഝാര്‍ഖണ്ഡ് ബിഹാര്‍ സ്‌പെഷ്യല്‍ ഏര്യ കമ്മിറ്റി അംഗം സുശാന്ത് അടക്കമുള്ളവരുണ്ട്. കൊല്‍ഹാന്‍ മേഖലയിലാണ് ഇവര്‍ താവളമുറപ്പിച്ചിട്ടുള്ളത്. നക്‌സല്‍ കമാന്‍ഡര്‍ അജയ് മഹതോയുടെ കീഴില്‍ 25 പേരടങ്ങിയ ഒരു സംഘവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പശ്ചിമ സിങ്ഭുവിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
















