ബെംഗളൂരു: കർണാടക നിയമസഭയിലും ഗവർണർ-സർക്കാർ പോര്. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ നിന്ന് ഒഴിവാക്കാൻ ലോക് ഭവൻ ആവശ്യപ്പെട്ട അസത്യങ്ങൾ നിറഞ്ഞ ഭാഗം സർക്കാർ ഒഴിവാക്കാതെ വന്നതോടെ ആ ഭാഗം വായിക്കാതെ ഗവർണർ താവർചന്ദ് ഗഹ്‌ലോട്. ഇതിൽ പ്രതിഷേധിച്ച് പ്രസംഗം കഴിഞ്ഞ് തിരിച്ചുപോയ ഗവർണർ താവർചന്ദ് ഗഹ്‌ലോട്ടിനെ കോൺഗ്രസ് എംഎൽഎമാർ തടയാൻ ശ്രമിച്ചത് നാടകീയതകൾക്കിടയാക്കി. ആമുഖത്തിലെ രണ്ട് വരി മാത്രം വായിച്ച് സഭയിൽനിന്ന് ഗവർണർ ഇറങ്ങിയപ്പോൾ മുദ്രവാക്യം വിളിച്ച് കോൺഗ്രസ് എംഎൽഎമാർ പിന്നാലെ കൂടുകയും ഘെരാവോ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. മാർഷലുകൾ ഇടപെട്ടാണ് ഗഹ്‌ലോതിനെ പുറത്തേക്കെത്തിച്ചത്.
‘സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക, ഭൗതിക വികസനം ഇരട്ടിയാക്കാൻ എന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജയ് ഹിന്ദ്, ജയ് കർണാടക’ എന്ന് ഹിന്ദിയിൽ പറഞ്ഞതിന് പിന്നാലെ ഗവർണർ നിയമസഭ വിടുകയായിരുന്നു. സർക്കാർ തയ്യാറാക്കിയ പ്രസംഗത്തിലെ ആകെ 11 ഖണ്ഡികകൾ കേന്ദ്ര സർക്കാരിന്റെയും നയങ്ങളെയും വിമർശനങ്ങളായിരുന്നു. അവ പിൻവലിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ അതിന് തയാറല്ലായിരുന്നു.
തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി നിയമസഭയിൽ പ്രസംഗിക്കാതെ ഇറങ്ങിപ്പോയതിന് ഒരു ദിവസത്തിന് ശേഷമാണ് കർണാടകയിലും ഗവർണറുടെ നീക്കം. ഇതിനുമുമ്പ്, കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും തന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഒഴിവാക്കിയിരുന്നു. താൻ നിർദ്ദേശിച്ച മാറ്റങ്ങൾ കരടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ലോക് ഭവൻ പിന്നീട് വിശദീകരിച്ചു.
ഗവർണർ ഭരണഘടനാ മര്യാദകൾ ലംഘിക്കുകയാണെന്നും കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്നുവെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. നിയമസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യേണ്ടത് ഗവർണറുടെ കടമയാണ്. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിന് പകരം സ്വന്തമായി തയ്യാറാക്കിയ പ്രസംഗമാണ് ഗവർണർ നടത്തിയത്. ഇത് ഭരണഘടനാ ലംഘനമാണെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതിയെ സമീപിക്കണോ വേണ്ടയോ എന്ന് ഞങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു.
















