ഇസ്ലാമാബാദ്: ഗാസ സമാധാന ബോർഡിൽ ചേരാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം പാകിസ്ഥാൻ സ്വീകരിച്ചു. പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറാണ് ഇക്കാര്യം അറിയിച്ചത്. UNSC പ്രമേയം 2803 പ്രകാരം ഗാസ സമാധാന പദ്ധതിയെ പിന്തുണച്ച് പാകിസ്ഥാൻ സമാധാന ബോർഡിൽ ചേരാനുള്ള തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
കൂടാതെ സ്ഥിരമായ വെടിനിർത്തൽ, മാനുഷിക സഹായം, ഗാസയുടെ പുനർനിർമ്മാണം, അൽ-ഖുദ്‌സ് അൽ-ഷെരീഫ് തലസ്ഥാനമായുള്ള ഒരു സ്വതന്ത്ര പലസ്തീൻ രാഷ്‌ട്രം എന്നിവയിലേക്കുള്ള നീതിയുക്തവും സമയബന്ധിതവുമായ പാതയോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു എന്ന് ഇഷാഖ് ദാർ എക്‌സിൽ എഴുതി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ് പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫിന് നൽകിയ ക്ഷണത്തിന് മറുപടിയായി യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2803 ന്റെ ചട്ടക്കൂടിന് കീഴിലും ഗാസ സമാധാന പദ്ധതി നടപ്പിലാക്കുന്നതിനെ പിന്തുണയ്‌ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായും സമാധാന ബോർഡിൽ ചേരാനുള്ള തീരുമാനം പാകിസ്ഥാൻ സന്തോഷത്തോടെ പ്രഖ്യാപിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
യുദ്ധാനന്തര ഗാസയിലെ ഭരണത്തിനും പുനർനിർമ്മാണത്തിനും മേൽനോട്ടം വഹിക്കുന്ന ബോർഡിലും അനുബന്ധ സ്ഥാപനങ്ങളിലും ചേരാൻ ലോകമെമ്പാടുമുള്ള വ്യക്തികളെ ട്രംപ് ഭരണകൂടം സമീപിച്ചതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച പാകിസ്ഥാനിലേക്കും ക്ഷണം അയച്ചത്.
















