ഇസ്ലാമാബാദ്: സിന്ധു നദീജല കരാർ ഇന്ത്യ നിർത്തിവച്ചതിലുള്ള പാകിസ്ഥാന്റെ അമർഷം ശമിക്കുന്നില്ല. ഇപ്പോൾ പാകിസ്ഥാൻ വീണ്ടും സിന്ധു നദീജല കരാറിന്റെ വിഷയം ഉന്നയിച്ചിരിക്കുകയാണ്. കരാർ നിർത്തിവയ്‌ക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്ഥാന്റെ ജലസുരക്ഷയ്‌ക്കും പ്രാദേശിക സ്ഥിരതയ്‌ക്കും അഭൂതപൂർവമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്ന് ഇസ്ലാമാബാദ് പറഞ്ഞു. ഐക്യരാഷ്‌ട്രസഭയിലെ പാകിസ്ഥാന്റെ ആക്ടിംഗ് സ്ഥിരം പ്രതിനിധി ഉസ്മാൻ ജാദൂൺ ഗ്ലോബൽ വാട്ടർ ബാങ്ക്രപ്‌സി പോളിസി റൗണ്ട് ടേബിളിൽ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. കാനഡയിലെ പെർമനന്റ് മിഷനും യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റിയും ചേർന്നാണ് റൗണ്ട് ടേബിൾ സംഘടിപ്പിച്ചത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ ഇന്ത്യയുടെ തീരുമാനത്തെത്തുടർന്ന് കരാർ ലംഘിക്കപ്പെട്ടുവെന്ന് പാകിസ്ഥാൻ പ്രതിനിധി പ്രസ്താവിച്ചു. ഇന്ത്യ മനഃപൂർവ്വം ജലത്തെ ആയുധമായി ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സിന്ധു നദീജല ഉടമ്പടിയിൽ പാകിസ്ഥാന്റെ നിലപാട് തികച്ചും വ്യക്തമാണ്. കരാർ നിയമപരമായി ബാധകമാണ്, ഏകപക്ഷീയമായ സസ്പെൻഷനോ പരിഷ്കരണമോ അനുവദനീയമല്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഇതിനു പുറമെ ലോകത്തിലെ ഏറ്റവും വലിയ ജലസേചന സംവിധാനങ്ങളിലൊന്നായ സിന്ധു നദി പാകിസ്ഥാന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പാകിസ്ഥാന്റെ കാർഷിക ജല ആവശ്യങ്ങളുടെ 80% ത്തിലധികവും സിന്ധു നദീതടം നിറവേറ്റുകയും 240 ദശലക്ഷത്തിലധികം ആളുകളുടെ ജീവനാഡിയായി തുടരുകയും ചെയ്യുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിൽ പഹൽഗാമിൽ പാകിസ്ഥാൻ ബന്ധമുള്ള തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഇന്ത്യ കരാർ താൽക്കാലികമായി നിർത്തിവച്ചത്. അതേ അവസരത്തിൽ രക്തവും വെള്ളവും ഒരുമിച്ച് ഒഴുകാൻ കഴിയില്ലെന്ന് ഇന്ത്യ വ്യക്തമായി പ്രസ്താവിച്ചു. ഔദോഗിക കരാർ ആരംഭിച്ചതിനുശേഷം ഇതാദ്യമായിട്ടായിരുന്നു കരാർ താൽക്കാലികമായി നിർത്തിവച്ചത്. ഉടമ്പടി പ്രകാരം സിന്ധു നദീതടത്തിലെ കിഴക്കൻ നദികളായ സത്‌ലജ്, ബിയാസ്, രവി എന്നിവിടങ്ങളിലെ എല്ലാ വെള്ളവും ഇന്ത്യയ്‌ക്ക് അനിയന്ത്രിതമായി ഉപയോഗിക്കാൻ അനുവാദമുണ്ട്. അതേസമയം, പാകിസ്ഥാന് പടിഞ്ഞാറൻ നദികളായ സിന്ധു, ത്സലം, ചെനാബ് എന്നിവിടങ്ങളിലെ വെള്ളത്തിലേക്ക് പ്രവേശനമുണ്ട്.
















