കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിത മുസ്‌തഫയ്‌ക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. രാജ്യം വിട്ടേക്കുമെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
മരിച്ച ഗോവിന്ദപുരം,കൊളങ്ങരകണ്ടി, ഉള്ളാട്ട്തൊടിദീപക്കിന്റെ അമ്മയുടെ പരാതിയിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷിംജിത നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്നു. ഷിംജിത സംസ്ഥാനം വിട്ടെന്നും മംഗലാപുരം ഭാഗത്തേയ്‌ക്ക് പോയെന്നും പൊലീസിന് കഴിഞ്ഞദിവസം വിവരം ലഭിച്ചിരുന്നു. പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിഡിയോയുടെ പൂർണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും. ഇതിനായി യുവതിയുടെ ഫോൺ കണ്ടെത്താനാണു പൊലീസിന്റെ ശ്രമം. സംഭവത്തിൽ കൂടുതൽ ആളുകളുടെ മൊഴിയെടുക്കാനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്.
പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വഴി സർവീസ് നടത്തുന്ന അൽ അമീൻ എന്ന സ്വകാര്യ ബസിലാണു യുവതി വിഡിയോ ചിത്രീകരിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ വീഡിയോ വൈറലായതിന് ശേഷമാണ് തങ്ങള്‍ ഇക്കാര്യം അറിഞ്ഞതെന്നാണ് ബസിലെ ജീവനക്കാര്‍ പറയുന്നത്. യുവതി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
















