തിരുവനന്തപുരം: മലപ്പുറത്തെയും കാസർകോട്ടെയും ജനപ്രതിനിധികളുടെ മതം തിരയണമെന്ന തരത്തിൽ നടത്തിയ പ്രസ്താവനയിൽ നിർവ്യാജം ഖേദം പ്രകടിപ്പിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. പ്രസ്താവന പിൻവലിച്ച് കൊണ്ടാണ് സജി ചെറിയാൻ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും സമ്മർദ്ദം ഏറിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഖേദം പ്രകടനം.
താൻ പറഞ്ഞത് വളച്ചൊടിച്ചു, അത് തന്നെ വല്ലാതെ വേദനിപ്പിച്ചു. തന്റെ മതനിരപേക്ഷ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ പ്രചാരണമെന്നും സംഭവത്തിൽ നിർവാജ്യം ഖേദം പ്രകടിപ്പിക്കുന്നുവെന്നും സജി ചെറിയാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജാതിമത വ്യത്യാസമില്ലാതെയാണ് ജനങ്ങളെ സ്‌നേഹിക്കുന്നത്. മതചിന്തകൾക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്‌നേഹിക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന തന്റെ പൊതുജീവിതത്തെ വർഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ലെന്നും സജി ചെറിയാൻ പറഞ്ഞു.
തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം തന്റെ സഹോദരങ്ങൾക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി താൻ മനസിലാക്കുന്നുവെന്നും താൻ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും തന്നെ തെറ്റിദ്ധരിച്ചുവെന്നും വേദനിപ്പിക്കുന്നതാണെന്നും പ്രസ്താവനയിൽ പറയുന്നു. പ്രസ്താവന ആർക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിർവാജ്യം ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രസ്താവന പിൻവലിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
















