ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, തൃശ്ശൂര്‍ കേരള വര്‍മ്മ കോളജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയായ എസ്എഫ്‌ഐ ജില്ലാ തൃശൂര്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ആകസ്മികമായാണ് 2001 ലെ പ്രയാഗ് രാജ് കുംഭമേളയിലെത്തുന്നത്. വിപ്ലവസ്വപ്‌നങ്ങള്‍ കത്തിനിന്ന യുവത്വം പുണ്യസ്‌നാനത്തില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ യഥാര്‍ത്ഥ ജ്ഞാനത്തിന്റെ ലഹരിയിലേക്കാണെത്തിയത്. മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്കുള്ള പരിണാമമായി അത്. 2010 ലെ ഹരിദ്വാര്‍ കുംഭമേളയില്‍ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ച് 2018 ലെ പ്രയാഗ് രാജ് അര്‍ദ്ധകുംഭമേളയില്‍ നിന്ന് പൂര്‍ണ്ണ ദീക്ഷയും സ്വീകരിച്ച് സ്വാമി ആനന്ദവനമായി. 2025 ലെ പ്രയാഗ് രാജ് മഹാകുംഭമേളയില്‍ ജുനഅഖാഡയുടെ മഹാമണ്ഡലേശ്വറായി പ്രഖ്യാപിക്കപ്പെട്ടു. തിരുനാവായ മഹാമാഘമഹോത്സവത്തിന്റെ സഭാപതിയായതോടെ മാഘമഹോത്സവം ലോകമൊട്ടാകെ അറിയപ്പെട്ടു. മാഘമഹോത്സവത്തിന്റെ പ്രസക്തിയെകുറിച്ച് മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി മഹാരാജ്, മാഗ്‌കോം ഡയറക്ടര്‍ എ.കെ. അനുരാജുമായി സംസാരിക്കുന്നു.
മഹാമാഘത്തിന്റെ പ്രസക്തി
കുംഭം, പുഷ്‌കരം, മാഘം എന്നീ പേരുകളിലാണ് ഭാരതത്തില്‍ ഹൈന്ദവ ധര്‍മ്മ സംഗമങ്ങളുണ്ടായത്. മുഗള്‍ കാലഘട്ടത്തിന് മുമ്പ് ധര്‍മ്മം അധികാരത്തെ നിയന്ത്രിക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്. ധാര്‍മ്മികമായ അടിത്തറയില്‍ സമാജത്തിന്റെയും ദേശത്തിന്റെയും ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ധാര്‍മ്മിക ആചാര്യ സംഗമമായിരുന്നു അത്. വിദ്വല്‍ സദസ്സുകള്‍ ഇതിന്റെ ഭാഗമായിരുന്നു. ദേവതാനുഷ്ഠാനങ്ങളോട് കൂടിയ ആദ്ധ്യാത്മിക സദസ്സുകളായിരുന്നു അത്. സാമാജിക കാഴ്ചപ്പാടോടുകൂടിയ സംഗമങ്ങളായിരുന്നു നടന്നത്.
മാഘമഹോത്സവം തുടക്കത്തില്‍ വിദ്വല്‍ സദസ്സുകളും ധാര്‍മ്മിക സദസ്സുകളും മാത്രമായിരുന്നു. ഗണിതത്തിലെയും ജ്യോതിശാസ്ത്രത്തിലെയും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളില്‍ ഇതിന്റെ സൂചനയുണ്ട്. ഇന്നാണ്ടില്‍ നടന്ന തിരുനാവായ മാഘ മഹോത്സവത്തില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചത് എന്ന അര്‍ത്ഥത്തിലാണ് അതിന്റെ പ്രാമാണികത വിവരിക്കുന്നത്. മൂന്നു വര്‍ഷത്തേക്കും പന്ത്രണ്ട് വര്‍ഷത്തേക്കും ഭരണാധികാരികളെ നിര്‍ണ്ണയിക്കുന്ന പതിവായിരുന്നു അക്കാലത്ത്. പെരുമാക്കന്മാരെ നിര്‍ണ്ണയിച്ചത് പന്ത്രണ്ട് വര്‍ഷത്തേക്കായിരുന്നു.
പന്ത്രണ്ട് വര്‍ഷക്കാലത്തിനിടയില്‍ മാഘം നടത്തുകയെന്നത് ഭരണാധികാരികളുടെ ചുമതലയായി. സമാജജീവിതത്തെ ധാര്‍മ്മിക വ്യവസ്ഥയില്‍ ചിട്ടപ്പെടുത്തുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അതാത് കാലത്തിനനുസരിച്ച് ഇത്തരം സംഗമങ്ങളില്‍ ചര്‍ച്ച ചെയ്തു. അവസാനത്തെ പെരുമാള്‍ കൈലാസാരോഹണം ചെയ്തതിന് ശേഷം പെരുമ്പെടുപ്പ് സ്വരൂപം, വള്ളുവക്കോനാതിരി, പിന്നീട് സാമൂതിരി എന്നിങ്ങനെയാണ് ഇത് തുടര്‍ന്ന് വന്നത്. ഹിന്ദു ധര്‍മ്മാധ്യക്ഷന്മാര്‍ കൂടിയിരുന്നാണ് ഭരണാധികാരികളെ നിശ്ചയിച്ചിരുന്നത്.
ഭാരതമെന്ന മഹാസങ്കല്‍പ്പം
ഉയര്‍ച്ചയ്‌ക്ക് താഴ്‌ച്ചയുമുണ്ടായി കൊളോണിയല്‍ കാലഘട്ടത്തില്‍ രാജനൈതിക വ്യവസ്ഥ അധാര്‍മ്മികമായിക്കൊണ്ടിരുന്നു. പരസ്പരം പൊരുതിക്കൊണ്ടിരുന്ന നാട്ടുരാജ്യങ്ങളായി ചിതറിക്കിടക്കുമ്പോഴും ഭാരതം സാംസ്‌കാരികമായി ഒന്നായി വര്‍ത്തിച്ചിരുന്നു. കേരളപ്പുഴയുടെ തീരത്തല്ല ഭാരതപ്പുഴയുടെ തീരത്താണ് നാമിരിക്കുന്നത്. ഏതോകാലത്താണ് ഇതിന് ഭാരതപ്പുഴയെന്ന് പേര് വന്നത്. ഭാരതം എന്ന തനിമ അന്ന് നിലനിന്നത് കൊണ്ടാണ് ഇതിന് ഭാരതപ്പുഴയെന്ന് പേരുവന്നത്. ആറാട്ട് പുഴ ക്ഷേത്ര ഉത്സവത്തിന് കാശി വിശ്വനാഥന്‍ പങ്കെടുക്കുന്നുവെന്നാണ് ഐതീഹ്യം.
ആറാട്ട്പുഴ പൂരദിവസം ഒരു മണിക്കൂര്‍ നേരം കാശിവിശ്വനാഥക്ഷേത്രം അടച്ചിടുന്നു. കാല്‍നൂറ്റാണ്ട് മുമ്പ് ആദ്യമായി കാശിവിശ്വനാഥക്ഷേത്ര ദര്‍ശനത്തിന് പോയപ്പോള്‍ അന്ന് ആറാട്ട്പുഴ പൂരമായിരുന്നു. അന്ന് ഒരു മണിക്കൂര്‍ നേരം ക്ഷേത്രം അടച്ചിട്ടത് ഓര്‍മ്മയുണ്ട്. ആചാരം ഇന്നും തുടര്‍ന്നുപോരുന്നു. ഭാരതത്തിലെ എല്ലാ രാജാക്കന്മാരും കാശി രാജാവിന്റെ സദസ്സിലെ അംഗങ്ങളായിരുന്നു. കാശി വിദ്വല്‍സദസ്സിന്റെ അദ്ധ്യക്ഷന്‍ കൂടിയാണ് കാശി രാജാവ്. തിരുവിതാംകൂറിനും കൊച്ചിക്കുമടക്കം കാശിയില്‍ കൊട്ടാരമുണ്ടായിരുന്നു. ഭാരതം എന്ന സാംസ്‌കാരിക അടിത്തറയുടെ പേരില്‍ ഒരു രാഷ്‌ട്ര സങ്കല്‍പ്പം ഇവിടെ നിലനിന്നിരുന്നു. കോളനി വാഴ്ചകളുടെ കാലത്ത് ഇതിന് തകര്‍ച്ചയുണ്ടായി. അധിനിവേശാനന്തരം ഇന്ത്യ എന്ന പേരില്‍ ഒരു രാജ്യം നിലവില്‍വന്നു. സാംസ്‌കാരിക ദേശീയതയെ, ഭാരതം എന്ന മഹാസങ്കല്‍പ്പത്തെ ഉറപ്പിച്ചുകൊണ്ട് അതില്‍ ധര്‍മ്മത്തിനുള്ള സ്ഥാനത്തെ ഉറപ്പിച്ചുകൊണ്ടാണ് മാഘമഹോത്സവം നടക്കുന്നത്. എന്തിനാണ് മാഘം നടത്തുന്നത് എന്ന് ചോദിച്ചാല്‍ ധര്‍മ്മത്തിനായി, ഭാരതത്തിനായി എന്നാണ് ഉത്തരം.
എളുപ്പമല്ല എന്നാല്‍ സാദ്ധ്യമാണ്
മാഘത്തിന്റെ സന്ദേശം ജനാധിപത്യ വ്യവസ്ഥയില്‍ സാദ്ധ്യമാകുമോ എന്ന ചോദ്യമുയരാം.ജനാധിപത്യ സങ്കല്‍പ്പം തന്നെ ഉണ്ടായത് മാഘത്തില്‍ നിന്നാണ്. പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ ഭരണാധികാരിയെ നിര്‍ണ്ണയിക്കാനുള്ള അവകാശം മാഘത്തിനുണ്ട്. കേരളത്തിന്റെ ചക്രവര്‍ത്തിയെ തെരഞ്ഞെടുത്തത് ജനാധിപത്യ രീതിയില്‍ മാഘസംഗമത്തിലാണ്. ഭരണാധികാരികളെ ധാര്‍മ്മിക മാര്‍ഗ്ഗത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുക എന്നതാണ് മാഘത്തിന്റെ ഇന്നത്തെ ദൗത്യം. ജനങ്ങള്‍ക്കിടയില്‍ ധര്‍മ്മം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഭരണാധികാരികള്‍ ഉണ്ടാകണം. ഇത് എളുപ്പമല്ല. എന്നാല്‍ സാധ്യമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബംഗാളിലെ അഖാഡകളില്‍ നിന്ന് സംന്യാസിമാര്‍ ആരംഭിച്ച വിപ്ലവത്തില്‍ നിന്നാണ് സ്വാതന്ത്ര്യസമരം ഉണ്ടായത്. രാഷ്‌ട്രത്തിന്റെ സുദീര്‍ഘമായ പ്രവാഹത്തില്‍ പതിറ്റാണ്ടുകള്‍ എന്ന് പറയുന്നത് മനുഷ്യജീവിതത്തില്‍ഒരു ദിവസം പോലെയാണ്.

കാലം മാറുകയാണ്, മലയാളിയും
തിരുനാവായ മഹാമാഘം എന്തുമാറ്റമാണ് വരുത്തുകയെന്ന ചോദ്യമുയരാം. പ്രയാഗ്രാജിലെ കുംഭമേളയുടെ അനുഭവം നമ്മുടെ മുമ്പിലുണ്ട്. മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും സാമൂഹ്യ സാഹചര്യങ്ങളുടെയും ഇടയില്‍തന്നെയാണ് പ്രയാഗ് രാജ് കുംഭമേള മഹാസംഭവമായി മാറിയത്. 2001 മുതലുള്ള കുംഭമേളയില്‍പങ്കെടുക്കാറുണ്ട്. അന്നൊന്നും ഇത്രയധികം മലയാളികള്‍ അതില്‍ പങ്കെടുക്കാറില്ല. ഇത്തവണ പ്രയാഗ് രാജ് കുംഭമേളയില്‍ പങ്കെടുത്ത മലയാളികള്‍ ലക്ഷങ്ങളാണ്. കേരളത്തിന്റെ ഓരോ ഗ്രാമത്തില്‍ നിന്നും പ്രയാഗ് രാജ് കുംഭമേളയില്‍ പങ്കെടുക്കാന്‍ നിരവധിപേരെത്തി. നെറ്റിയിലെ ചന്ദനകുറിമായ്ച്ചിരുന്ന മലയാളി പ്രയാഗ് രാജ് കുംഭമേളയില്‍ പങ്കെടുത്ത് സ്നാനം ചെയ്ത്, സംന്യാസിമാരെ പ്രണമിച്ച് അതിന്റെ ചിത്രം അവരവരുടെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുന്നു. മലയാളിയും മാറുകയാണെന്നാണ് ഇതിന്റെ സൂചന. ഞാന്‍ ഹിന്ദുവാണെന്നും ഈ ധര്‍മ്മത്തില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും മലയാളി ലോകത്തോട് പ്രഖ്യാപിക്കുന്നു.
ധര്‍മ്മത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് അവരെ ഭയപ്പെടുത്തുന്നു
രാക്ഷസന്മാര്‍ പോലും ഞങ്ങള്‍ അധര്‍മ്മികളാണെന്ന് പറയാറില്ല. ഞങ്ങള്‍ ധര്‍മ്മത്തിന്റെ പക്ഷത്താണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ധര്‍മ്മം നശിക്കണമെന്നാണ് ദക്ഷിണഭാരതത്തിലെ ഭരണാധികാരികള്‍ ആവശ്യപ്പെടുന്നത്. ധര്‍മ്മത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ അവര്‍ ഭയക്കുന്നു. ആ ഭയം അവരെക്കൊണ്ട് ചിലത് ചെയ്യിക്കുന്നു.കുംഭമേളകള്‍ ഉത്തരഭാരതത്തില്‍ ആചാരപരമായി നടക്കുന്ന ചടങ്ങുകളാണെന്ന് അവര്‍ പറയുന്നു. ഉത്തരഭാരതത്തിലെ ചടങ്ങുകള്‍ ഇങ്ങോട്ട് കൊണ്ടുവരണമോയെന്നാണ് അവരുടെ തര്‍ക്കം. കേരളീയ പാരമ്പര്യത്തെ ഉയര്‍ത്തിയെടുക്കണമെന്നത് അവര്‍ അംഗീകരിക്കുന്നു.
കേരളീയ പാരമ്പര്യമാണ് മാഘം. ഇതേ സമയത്ത് പ്രയാഗ് രാജില്‍ മാഘം നടക്കുന്നു. ജനുവരി 3 മുതല്‍ ഫെബ്രുവരി 18 വരെ – പൗഷ പൗര്‍ണ്ണമി മുതല്‍ ശിവരാത്രി വരെ- നടക്കുന്നു. ഏക ശരീരത്തിന്റെ ഭിന്ന അവയവങ്ങള്‍ പോലെയാണ് ഓരോ പ്രദേശമെന്നുമുള്ള ചിന്ത പൂര്‍വ്വീകര്‍ക്കുണ്ടായിരുന്നു. ജാതിഭേദമില്ലാതെ പ്രദേശഭേദമില്ലാതെ രാമനെന്നും കൃഷ്ണനെന്നും കാളിയെന്നും പേര് വന്നത് അങ്ങനെയാണ്. ഇന്നാണ് ഭേദചിന്ത വരുന്നത്. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഇത് ഒന്നാണെന്ന് പറയുമ്പോള്‍ ഭയം ഉണ്ടാകുന്നു. ആ ഭയത്തില്‍ നിന്ന് അതനുസരിച്ചുള്ള പ്രതികരണങ്ങളുമുണ്ടാകുന്നു.
സ്വാതന്ത്ര്യനിഷേധത്തിന് ആയുസ്സില്ല
ഓരോ ജീവിയും സ്വാതന്ത്ര്യമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ സെമിറ്റിക് മതവിചാരം സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു. സ്വാതന്ത്ര്യത്തെ അത് അടിച്ചമര്‍ത്തുന്നു. അതിനുള്ളില്‍ തന്നെ ഇപ്പോള്‍ വൈരുദ്ധ്യങ്ങളുണ്ടാകുന്നു. സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന ആശയങ്ങള്‍ക്ക് അധികകാലം നിലനില്‍പ്പില്ല.
തെരഞ്ഞെടുപ്പിനെകുറിച്ചല്ല അടുത്ത തലമുറകളെകുറിച്ച്
മാഘം കാലത്തിന്റെ തീരുമാനമാണ്. അതിന് തെരഞ്ഞെടുപ്പുകളുമായി ബന്ധമില്ല. അത് അടുത്ത തലമുറകളെക്കുറിച്ച് കൂടി ചിന്തിക്കുന്ന പദ്ധതിയാണ്. ഹ്രസ്വകാലത്തേക്കായിരുന്നില്ല ഭാരതീയ ആചാര്യന്മാരുടെ ചിന്തയും പ്രവൃത്തിയും. അവര്‍ പ്രപഞ്ചത്തിന്റെ സുസ്ഥിതിയെകുറിച്ചാണ് ചിന്തിച്ചത്. അത് ദീര്‍ഘകാലത്തേക്കുള്ളതാണ്. അടുത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ മാറ്റത്തെക്കുറിച്ചല്ല മാഘം ചിന്തിക്കുന്നത്.
ധര്‍മ്മവ്യതിയാനം സംഭവിച്ച ജനതയെ ധാര്‍മ്മികതയിലേക്ക് പുനരാനയിക്കുക എന്നതാണ് മാഘത്തിന്റെ മര്‍മ്മം. ആ ചിന്തയിലാണ് മാഘമഹോത്സവം ഉറപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് മാത്രമേ സമൂഹത്തിന് ശരിയായ ദിശയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. തെരഞ്ഞെടുപ്പിനെകുറിച്ച് ചിന്തിച്ചിട്ടല്ല അത്. ഓരോരുത്തരുടെയും ആന്തരിക ഉണര്‍വിനെ ലക്ഷ്യം വെച്ചാണ് മാഘം. ആ മാറ്റം ഓരോരുത്തരിലും സ്വാഭാവികമായും ഉണ്ടാകും. നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് രാംലല്ല ജന്മസ്ഥാനത്ത് നിലവില്‍വന്നത് എന്ന് ഓര്‍മ്മയുണ്ടാകണം.
അമൃതകാലത്തേക്കുള്ള പ്രയാണം
ദക്ഷിണഗയ എന്ന് അറിയപ്പെടുന്ന തിരുനാവായയിലാണ് മാഘം നടക്കുന്നത്. ഇവിടെ തുടര്‍ന്ന് വരുന്ന ബലിതര്‍പ്പണ ചടങ്ങുകളുടെ അവസാനം സമസ്തപ്രപഞ്ചത്തിലെയും കോടിക്കണക്കിന് കുലങ്ങളിലുള്ള എല്ലാ പ്രാണികള്‍ക്കും ഉദകം ചെയ്യുന്നുവെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. അതെല്ലാം അക്ഷയമായിരിക്കട്ടെയെന്നുമാണ് പ്രാര്‍ത്ഥന.
ഈ സങ്കല്‍പ്പം ഒരാളുടെ ഉള്ളില്‍ ഒരോര്‍മ്മപ്പെടുത്തലായി വരാന്‍വേണ്ടിയിട്ടാണ് ഈ ആചാരം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇത് ഏതെങ്കിലും ഒരു മതസ്ഥന് വേണ്ടി മാത്രമല്ല. ഇത് പ്രകൃതിയുടെ നിയമത്തിനനുസരിച്ച് ജീവിക്കാന്‍ നമ്മെ ശീലിപ്പിക്കുകയാണ്. അങ്ങനെ ഒരു ശീലമുണ്ടായാല്‍ അവനവന്റെ ജീവിതത്തില്‍ മാനസിക ശാരീരിക ആരോഗ്യമുണ്ടാക്കി അവനവനില്‍ ഉണര്‍വ്വ് സൃഷ്ടിക്കുന്നു. അത് വ്യക്തിജീവിതത്തെ ശ്രേയസ്‌ക്കരമാക്കുന്നു. അമൃതുമായി വന്ന ശാസ്താവ് ഉയര്‍ന്നുവന്നുവെന്നതാണ് ഇവിടുത്തെ സങ്കല്‍പ്പം. ആ അമൃത് അകത്തും പുറത്തുമുള്ള എല്ലാ വിഷങ്ങളെയും ഇല്ലാതാക്കുന്നുവെന്നാണ് സങ്കല്‍പ്പം.
എല്ലാവര്‍ക്കും വരാം; പുണ്യ സ്‌നാനത്തിന്
മാഘത്തിന്റെ പ്രധാന ചടങ്ങ് സ്നാനമാണ്. ആചാര്യന്മാര്‍ കണ്ടെത്തിയ ശാസ്ത്രപദ്ധതിയനുസരിച്ച് ശരീരത്തിന് പ്രധാനപ്പെട്ടത് പ്രാണനാണ് എന്നത് പോലെ പ്രകൃതിക്ക് പ്രധാനപ്പെട്ടതാണ് തീര്‍ത്ഥം. തീര്‍ത്ഥത്തിലാണ് ദേവത. പ്രപഞ്ചത്തിലും, ശരീരത്തിലും, ഏറെയുള്ളത് ജലമാണ്. ജീവന്‍ ഉത്ഭവിച്ചത് ജലത്തിലാണ്.ജീവന്‍ നിലനില്‍ക്കുന്നത് ജലത്തിലാണ്.
പ്രകൃതിയില്‍ ചില പ്രത്യേക സ്ഥലങ്ങളില്‍, പ്രത്യേക സമയങ്ങളില്‍ നമ്മെ പ്രചോദിപ്പിക്കുന്ന ശക്തിവിശേഷങ്ങളുണ്ട്. മാഘത്തിലെ സ്നാനത്തിലെ സവിശേഷത അതാണ്. മൗന അമാവാസി മുതല്‍ മാഘ പൂര്‍ണ്ണിമ, മകം നക്ഷത്രം വരെയുള്ള (ഫെബ്രുവരി 3) ദിവസങ്ങളിലെ സ്നാനത്തിന് വിശേഷതയുണ്ട്. ഇവിടെ നടക്കുന്ന അര്‍ച്ചനകളിലും പൂജകളിലും ആര്‍ക്കുംപങ്കെടുക്കാം
















