ന്യൂദല്‍ഹി: അമേരിക്ക എന്ത് പ്രശ്നത്തില്‍ ഇടപെടുമ്പോഴും അവിടെ ജെയേഡ് കുഷ്നര്‍ എന്ന യുവാവും ഉണ്ട്. അത് യുദ്ധമാകട്ടെ, സമാധാനചര്‍ച്ചയാകട്ടെ, ബിസിനസാകട്ടെ എന്തിലും….ആരാണ് ഈ ജെയേഡ് കുഷ്നര്‍? ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപിനെ വിവാഹം കഴിച്ച സാക്ഷാല്‍ മരുമകന്‍. റഷ്യ-ഉക്രൈന്‍ സമാധാനക്കരാറുണ്ടാക്കാനും ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കാനും അമേരിക്കയെ പ്രതിനിധീകരിച്ച് ജെയേഡ് കുഷ്നര്‍ ഉണ്ട്. ഇപ്പോള്‍ ഗാസയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ട്രംപ് സൃഷ്ടിച്ച സമാധാനബോര്‍ഡിലും ജെയേഡ് കുഷ്നര്‍ക്ക് മുഖ്യസ്ഥാനമുണ്ട്.
അമേരിക്കയിലെ ന്യൂജേഴ്സിയിലെ ഒരു സമ്പന്ന ജൂതകുടുംബത്തില്‍ ജനിച്ചയാളാണ് ജെയേഡ് കുഷ്നര്‍. അമേരിക്കയിലെ ഒരു വന്‍ റിയല്‍ എസ്റ്റേറ്റ് കുടുംബമാണ് കുഷ്നറുടേത്. ലോകത്തിന്റെ പല ഭാഗങ്ങളിലും രാഷ്‌ട്രതന്ത്രനീക്കങ്ങള്‍ക്കൊപ്പം വന്‍ലാഭം കൊയ്യുന്ന ബിസിനസ് ഡീലുകളും ജെയേഡ് കുഷ്നര്‍ നടപ്പാക്കുന്നു. പാകിസ്ഥാന്റെ അസിം മുനീര്‍ ട്രംപിന്റെ ബിസിനസ് താല്‍പര്യങ്ങള്‍ക്ക് സമ്മതം മൂളിയതോടെയാണ് പാകിസ്ഥാന്‍ ട്രംപിന്റെ നല്ല പങ്കാളിയായി മാറിയത്. പാകിസ്ഥാനില്‍ കോടികളുടെ വരുമാനമുണ്ടാക്കാന്‍ കഴിയുന്ന ക്രിപ്റ്റോ കറന്‍സി വിപണി ആരംഭിക്കാന്‍ വേള്‍ഡ് ലിബര്‍ട്ടി ഫൈനാന്‍ഷ്യല്‍ എന്ന കമ്പനിയുടെ 60 ശതമാനം പങ്കാളിത്തം ജെയേഡ് കുഷ്നര്‍ക്കാണ്. പല രാജ്യങ്ങളിലും ഇലോണ്‍ മസ്കിന്റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിന് അനുമതി വാങ്ങിക്കൊടുക്കുന്നതും ജെയേഡ് കുഷ്നറാണ്. ബംഗ്ലാദേശിലും പാകിസ്ഥാനിലും സ്റ്റാര്‍ലിങ്കുണ്ട്. ഈ ഡീലിലും ജെയേഡ് കുഷ്നര്‍ക്ക് പങ്കാളിത്തമുണ്ട്. സൗദി അറേബ്യയിലെ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനും ട്രംപും തമ്മില്‍ അടുത്ത ബന്ധമാണ്. ജെയേഡ് കുഷ്നര്‍ ട്രംപിന്റെ മുതിര്‍ന്ന ഉപദേശകനായി ചുമതലയേറ്റതിന് പിന്നാലെ അഫിനിറ്റി പാര്‍ട്നേഴ്സ് എന്ന വെല്‍ത്ത് ഫണ്ട് നിലവില്‍ വന്നു. സൗദിയാണ് ഈ പണത്തില്‍ ഭൂരിപക്ഷവും നല്‍കിയത്. ഇതിന്റെ ഉടമസ്ഥരില്‍ പ്രധാനി ജെയേഡ് കുഷ്നറാണ്. പിന്നില്‍ നിന്നാണ് സൗദി കളിക്കുന്നത്.
വെനസ്വേലയിലെ എണ്ണ ശുദ്ധീകരിച്ച് വില്‍ക്കുന്ന പല കമ്പനികളിലും ജെയേഡ് കുഷ്നര്‍ക്ക് പങ്കാളിത്തമുണ്ട്. ട്രംപ് സര്‍ക്കാരിന്റെ വിദേശനയത്തില്‍ ബിസിനസും കൂടിക്കലര്‍ന്നിട്ടുണ്ട്. മുമ്പത്തേതിനേക്കാള്‍ ആക്രമണോത്സുകമായി വെനസ്വേലയെ കീഴടക്കിയതിലും കാനഡയെയും ഗ്രീന്‍ലാന്‍ഡിനേയും അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രഖ്യാപനത്തിലും പിന്നില്‍ ജെയേഡ് കുഷ്നറുടെ ബിസിനസ് താല്പര്യം ഒളിഞ്ഞിരിക്കുന്നു. അമേരിക്കയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റാനും ഡോളര്‍ മൂല്യം കൂട്ടാനും ഏതറ്റവും വരെ പോകാന്‍ ട്രംപ് തയ്യാറാകുന്നതും മരുമകന് വേണ്ടിയാണെന്ന് വിമര്‍ശനമുണ്ട്. സര്‍ക്കാര്‍ ചട്ടക്കൂടുകളെ തൃണവല്‍ഗണിച്ച്, സ്വന്തം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു എന്ന പരാതി ജെയേഡ് കുഷ്നറെക്കുറിച്ച് ഉണ്ട്.
ട്രംപിന്റെ മുതിര്‍ന്ന ഉപദേശകനാകാന്‍ ജെയേഡ് കുഷ്നര്‍ക്ക് യോഗ്യതയില്ലെന്ന് പല സീനിയര്‍ രാഷ്‌ട്രീയനേതാക്കളും വിമര്‍ശനം ഉയര്‍ത്തിയതാണ്. രാഷ്‌ട്രീയം, നയതന്ത്രം, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ജെയേഡ് കുഷ്നര്‍ക്ക് മുന്‍പരിചയം ഇല്ലെന്നത് എല്ലാവര്‍ക്കുമറിയാം. പരിചയക്കാരെയും ബന്ധുക്കളേയും സര്‍ക്കാരില്‍ തിരുകിക്കയറ്റുന്നത് തടയാന്‍ പ്രത്യേക നിയമം അമേരിക്കയില്‍ നിലവിലുണ്ട്. എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തിയാണ് വലിയൊരു തുക ശമ്പളമായും മറ്റാനുകൂല്യങ്ങളായും ലഭിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റിന്റെ സീനിയര്‍ ഉപദേശകന്‍ എന്ന പദവി ജെയേഡ് കുഷ്നര്‍ക്ക് നല്‍കിയത്. അതുകൊണ്ട് തന്നെയാണ് ജെയേഡ് കുഷ്നറെ നെപോകിഡെന്ന് (യോഗ്യതയില്ലെങ്കിലും പിടിപാടിലൂടെ വലിയ പദവികള്‍ കയ്യാളുന്നവര്‍) പ്രതിപക്ഷനേതാക്കള്‍ വിമര്‍ശിക്കുന്നത്. വൈറ്റ് ഹൗസിലേക്ക് വ്യക്തിഗത ബിസിനസ് താല്‍പര്യങ്ങള്‍ കൊണ്ടുവന്നത് ജെയേഡ് കുഷ്നറാണെന്ന വിമര്‍ശനവും ശക്തമാണ്.
















