വാഷിംഗ്ടൺ : രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള മോഹം അടക്കാനാവാതെ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പ്രകൃതി വിഭവങ്ങള്‍കയ്യടക്കി അതുവഴി അമേരിക്കയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റുക എന്ന ലക്ഷ്യവുമായി വെനസ്വേലയെ കീഴടക്കി അവിടുത്തെ എണ്ണ സമ്പത്തില്‍ കൈവെച്ച ട്രംപ് ഡെന്‍മാര്‍ക്കിന്റെ ഭാഗമായ ഗ്രീന്‍ലാന്‍ഡിനെയും കാനഡയുടെ ആല്‍ബെര്‍ട്ട പ്രവിശ്യയെയും കയ്യടക്കാനുള്ള നീക്കത്തിലാണ്. വെനസ്വേല കീഴടക്കിയത് എണ്ണയ്‌ക്കാണെങ്കില്‍ ഗ്രീന്‍ലാന്‍റിലെ അപൂര്‍വ്വ മൂലകങ്ങളിലാണ് കണ്ണ്. കാനഡയിലെ ആല്‍ബര്‍ട്ടയിലെ എണ്ണ സമ്പത്ത് തന്നെയാണ് ട്രംപിന്റെ ഉന്നം.
ഈ അജണ്ടയുടെ ഭാഗമായി വെനസ്വേല, ഗ്രീന്‍ലാന്‍റ്, കാനഡയുടെ ഒരു ഭാഗം എന്നിവ യുഎസിന്റെ ഭാഗമാക്കി പുതിയ ഭൂപടം ഇറക്കിയിരിക്കുകയാണ് ട്രംപ്. ഗ്രീൻലാൻഡിനെച്ചൊല്ലിയുള്ള യുഎസ്-യൂറോപ്പ് സംഘർഷങ്ങൾ വർദ്ധിക്കുന്നതിനിടയിലാണ് രൂപ മാറ്റം വരുത്തിയ പുതിയ ലോക ഭൂപടം പങ്കുവെച്ച് വീണ്ടും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്..
ഗ്രീൻലാൻഡ്, കാനഡ, വെനിസ്വേല എന്നീ രാജ്യങ്ങളെ യുഎസിന്റെ ഭാഗമാക്കി മാറ്റിയ ഭൂപടമാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഗ്രീൻലാൻഡിലെ പിറ്റുഫിക് ബഹിരാകാശ താവളത്തിൽ യുഎസ് ഒരു നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡ് (NORAD) വിമാനം വിന്യസിക്കാൻ ഒരുങ്ങുന്നതായുള്ള ചില റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപ് ഈ പുതിയ ഭൂപടം ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
















