അബുദാബി: സ്ത്രീയെ വാക്കുകൊണ്ട് അപമാനിച്ചതിന് മറ്റൊരു സ്ത്രീക്ക് 10,000 ദിർഹം പിഴ (ഏകദേശം രണ്ടരലക്ഷം ഇന്ത്യൻ രൂപ) ചുമത്തി അബുദാബി കോടതി. അധിക്ഷേപ വാക്കുകൾ പരാതിക്കാരിക്ക് മാനസിക വിഷമമുണ്ടാക്കിയെന്ന് കണ്ടെത്തിയതാണ് അബുദാബി കോടതി പ്രതിയായ സ്ത്രീക്ക് പിഴ വിധിച്ചത്. പ്രതിയുടെ പെരുമാറ്റം പരാതിക്കാരിയുടെ അന്തസിനെ ബാധിച്ചുവെന്നും അവരെ വൈകാരികമായി തളർത്തിയെന്നും അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി കണ്ടെത്തി.
കോടതി രേഖകൾ പ്രകാരം പരാതിക്കാരി 25,000 ദിർഹം നഷ്ടപരിഹാരവും നിയമപരമായ ചെലവുകളും ആവശ്യപ്പെട്ടാണ് സിവിൽ കേസ് ഫയൽ ചെയ്തത്. അപകീർത്തികരമായ പരാമർശങ്ങൾ മൂലം തനിക്കുണ്ടായ അപമാനത്തിന് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തത്.
അധിക്ഷേപ പരാമർശ കേസിൽ പ്രതിയെ ക്രിമിനൽ കേസിൽ ശിക്ഷിച്ചിരുന്നു. ആ വിധി പ്രകാരം 3000 ദിർഹം പിഴ ചുമത്തിയിരുന്നു എന്നും ഇത് സംബന്ധിച്ച് റിപ്പോർട്ടിൽ പറയുന്നു. തന്റെ വാദത്തെ പിന്തുണയ്‌ക്കുന്നതിനായി, പരാതിക്കാരി ക്രിമിനൽ കോടതി വിധികളുടെ പകർപ്പുകൾ അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയിൽ സമർപ്പിച്ചു. കൂടാതെ വിധിന്യായങ്ങൾ അന്തിമമാണെന്നും ഇനി അപ്പീലിന് വിധേയമല്ലെന്നും സ്ഥിരീകരിക്കുന്ന ഒരു സർട്ടിഫിക്കറ്റും സമർപ്പിച്ചു. മറുപടിയായി, പ്രതി സിവിൽ കേസ് തള്ളണമെന്ന് അഭ്യർത്ഥിച്ച് അപേക്ഷ ഫയൽ ചെയ്തു. എന്നാൽ, കോടതി ആ അപേക്ഷ പരിഗണിച്ചില്ല.
















