തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കേരളം കർണാടക, തമിഴ്‌നാട് എന്നീ മൂന്നു സംസ്ഥാനങ്ങളിലെ 21 സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. കേസിൽ പ്രതികളായവരുടെ വീട്ടിലുൾപ്പെടെയാണ് റെയ്ഡ്. കേസിലെ പ്രധാന പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ വീട്. ഉണ്ണികൃഷ്ണൻ പോറ്റി, എൻ. വാസു എന്നിവരുടെ വീടുകളിലുൾപ്പെടെയാണ് റെയ്ഡ് നടക്കുന്നത്.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ ഉടമ പങ്കജ് ഭണ്ഡാരിയുടെ വീട്, സ്ഥാപനം, കർണ്ണാടകത്തിലെ ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധന്റെ വീട് എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള ഉദ്യോഗസ്ഥരെ എത്തിച്ച് വിപുലമായ റെയ്ഡാണ് നടക്കുന്നത്.
റെയ്ഡിന്റെ ഭാഗമായി സ്വത്തുക്കൾ അടക്കം ഇഡിക്ക് കണ്ടുകെട്ടാം. കൂടുതൽ പേരുടെ വീട്ടിലേക്കും റെയ്ഡ് നടന്നേക്കാമെന്നാണ് സൂചനകൾ. കള്ളപ്പണ ഇടപാടുകൾ, പ്രതികളുടെ സാമ്പത്തിക കൈമാറ്റ വിവരങ്ങൾ എന്നവയാണ് പരിശോധിക്കുന്നത്. തിരുവനന്തപുരത്തെ ദേവസ്വം ബോർഡിന്റെ ഓഫീസിലും റെയ്ഡ് ഉണ്ടാകും. ഇത്തരം സന്ദർഭങ്ങളിൽ ഇഡി ഔദ്യോഗികമായി റെയ്ഡ് വിവരങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്.
















