തിരുനാവായ: കേരളത്തിന്റെ സാംസ്‌കാരിക വീണ്ടെടുപ്പിന്റെ വിളംബരമായി ഭാരതപ്പുഴയുടെ തീരത്ത് മഹാമാഘമഹോത്സവത്തിന് തുടക്കം. 250 വര്‍ഷം മുമ്പ് നിലച്ചുപോയ സാംസ്‌കാരികോത്സവത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ധര്‍മ്മധ്വജം ഉയര്‍ത്തിയതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ഫെബ്രുവരി 3 വരെ നിളയുടെ തീരം ദേശഭക്തിസാന്ദ്രമാകും. നദീപൂജ, നിളാ ആരതി, ദേവതാവന്ദനം, പുണ്യസ്‌നാനം എന്നിവയില്‍ പങ്കെടുക്കാന്‍ ഭാരതപ്പുഴയുടെ തീരത്തേക്ക് ഭാരതത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് സംന്യാസിമാരടക്കമുള്ളവര്‍ എത്തും.
ഇന്നലെ രാവിലെ 11 മണിയോടെയാണ് മഹാമാഘമഹോത്സവത്തിന് സമാരംഭം കുറിച്ചത്. നാവാമുകുന്ദ ക്ഷേത്രദര്‍ശനത്തിന് ശേഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന്റെ സാന്നിധ്യത്തില്‍ ധര്‍മ്മധ്വജം ഉയര്‍ത്തി. നിളാ തീരത്ത് മാഘമഹോത്സവം പുനരാരാംഭിച്ചത് അയോദ്ധ്യയിലേക്ക് ശ്രീരാമന്‍ തിരിച്ചെത്തിയതിന് സമാനമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ധര്‍മ്മധ്വജം എന്നത് സനാതനധര്‍മ്മത്തിന്റെ പ്രതീകമാണ്. മഹാമാഘ മഹോത്സവം ആര്‍ക്കും എതിരല്ല. ഭാരതം ആരുടെയും ഭൂമി പിടിച്ചടക്കാന്‍ പോയിട്ടില്ല. നമ്മള്‍ പോയത് ഹൃദയം കീഴടക്കാനാണ്. നമ്മുടെ രാഷ്‌ട്രത്തിന്റെയും സംസ്‌കാരത്തിന്റെയും സവിശേഷതയാണത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ കവിതാശകലം ഓര്‍മിപ്പിച്ച് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
സനാതന പാരമ്പര്യത്തിന്റെ പ്രതീകമായ മഹാമാഘ ഉത്സവം കൊളോണിയല്‍ ഭരണത്തിന്റെ അധിനിവേശത്താല്‍ നിന്ന് പോയതാണ്. നമ്മുടെ സംസ്‌കൃതി നശിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. എന്നാല്‍ ഈ സംസ്‌കാരം തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. നമ്മുടെ തുടര്‍ച്ചക്കും, ധാര്‍മ്മിക ശക്തിക്കും, കൂട്ടായ ഭാവിക്കും വേണ്ടിയാണ് സനാതനധര്‍മ്മം. ഇതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. സനാതന ധര്‍മ്മത്തെ ശക്തമാക്കുമ്പോഴാണ് ഭാരതത്തിന് വിശ്വഗുരുസ്ഥാനം നേടാന്‍ കഴിയുക. സനാതന ധര്‍മ്മം മതാചാരമോ പൂജകളോ മാത്രമല്ല. അത് സത്യത്തിന്റെ പ്രതീകമാണ്. ഈ പാരമ്പര്യമാണ് കേരളത്തിലെ സംന്യാസിവര്യന്മാര്‍ അനുവര്‍ത്തിച്ചത്. നമ്മുടെ കുടുംബങ്ങളില്‍ സനാതന ധര്‍മ്മത്തിന്റെ ആചരണം നടക്കണം. അത് അടുത്ത തലമുറയിലേക്ക് പടരണം. പൗരാണികം എന്ന് പറഞ്ഞ് എല്ലാറ്റിനെയും തള്ളിക്കളയേണ്ടതല്ല. ഗവര്‍ണര്‍ പറഞ്ഞു.
മോഹന്‍ജി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആചാര്യന്‍ മോഹന്‍ജി, മഹാമാഘ മഹോത്സവം സംഘാടക സമിതി അധ്യക്ഷന്‍ അരിക്കര സുധീര്‍ നമ്പൂതിരി, വര്‍ക്കിങ് ചെയര്‍മാന്‍ കെ. ദാമോദരന്‍, ചീഫ് കോഓര്‍ഡിനേറ്റര്‍ കെ. കേശവദാസ്, സാമൂതിരി കുടുംബാംഗമായ കെ.സി. ദിലീപ് രാജ, കെ.എന്‍. ശിവദാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ദക്ഷിണേന്ത്യയുടെ കുംഭമേള എന്നറിയപ്പെടുന്ന 17 ദിവസം നീളുന്ന മഹാ മാഘ മഹോത്സവത്തിന് നിളാ തീരത്ത് തുടക്കമായതോടെ സപ്‌തനദികളുടെ സാന്നിദ്ധ്യം ഭാരതപ്പുഴയില്‍ വരുന്ന മാഘമാസത്തില്‍ ഏത് ദിവസം നിളാസ്‌നാനം ചെയ്യുന്നതും പവിത്രമാണെന്നാണ് കരുതപ്പെടുന്നത്.
വൈദിക വിധി പ്രകാരം മാഘ മഹോത്സവ കാലത്ത് നിത്യവും രാവിലെ വേദഘോഷത്തോടെ പുണ്യ സ്‌നാനത്തിന് കാര്‍മ്മികത്വം വഹിക്കുക ഗായത്രി ഗുരുകുലം ആചാര്യന്‍ അരുണ്‍ പ്രഭാകറിന്റെ നേതൃത്വത്തിലുള്ള വൈദികരാണ്. ബ്രഹ്മ വിഷ്‌ണു മഹേശ്വരന്മാരുടെ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്ന തിരുനാവായയില്‍ നിളയിലെ പ്രത്യേകം തയാറാക്കിയ കുളിക്കടവുകളില്‍ 22 മുതല്‍ പുണ്യസ്‌നാനത്തിന് സൗകര്യമുണ്ട്.
ഫെബ്രുവരി മൂന്നിന് മാഘ മാസത്തിലെ മകം നാളില്‍ നടക്കുന്ന അമൃത സ്‌നാനത്തോടെ മാഘ മഹോത്സവം സമാപിക്കും. സമാപനത്തോടനുബന്ധിച്ച് യതി പൂജയും നടക്കും. വിവിധ മഠങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ തിരുനാവായയില്‍ എത്തിത്തുടങ്ങി. വരും ദിവസങ്ങളില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള സന്യാസിമാരും കൂട്ടമായെത്തും.
കല്‍പ്പാത്തിയില്‍ നിന്നാണ് ഇനി രഥയാത്ര ആരംഭിക്കുക. തമിഴ്‌നാട്ടില്‍ പൊള്ളാച്ചി, എട്ടിമട, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലടക്കം 30 കേന്ദ്രങ്ങളിലായിരുന്നു ഇന്നും നാളെയുമായി രഥയാത്രക്ക് സ്വീകരണം ആസൂത്രണം ചെയ്‌തത്.
ജനുവരി 21 മുതല്‍ 22 വരെ പാലക്കാട് തൃശൂര്‍ മലപ്പുറം ജില്ലകളിലൂടെയാണ് രഥയാത്രയുടെ പ്രയാണം. കല്‍പ്പാത്തിയില്‍ നിന്ന് 21 ന് രാവിലെ പുറപ്പെടുന്ന മഹാമേരു രഥയാത്ര 22 ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തിരുനാവായയിലെ കുംഭമേള നഗരിയിലെത്തും.
















