ന്യൂദല്‍ഹി: ബ്ലോഗറായ കാര്‍ത്തിക എന്ന പെണ്‍കുട്ടി കശ്മീരി പണ്ഡിറ്റുകളുടെ ദയനീയമായ ജീവിത കഥ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചപ്പോള്‍ അത് വൈറലായി. സി.ആര്‍. വിനോജ് വിസ്മയ എഴുതിയ കുറിപ്പാണ് കാര്‍ത്തിക എന്ന കണ്ണൂര്‍ സ്വദേശനിയായ പെണ്‍കുട്ടി പങ്കുവെച്ചത്. ഭീകരവാദ ഭീഷണി മൂലം കശ്മീരില്‍ നിന്നും സ്വന്തം വീടും നാടും വിട്ട് ഓടിപ്പോകേണ്ടിവന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥ വായിച്ചാല്‍ ആരുടെയും കണ്ണ് നനഞ്ഞുപോകും. കശ്മീരില്‍ ഇസ്ലാമിക ഭീകരര്‍ നടത്തിയ വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നു ദയയ്‌ക്കും കാരുണ്യത്തിനും പേര് കേട്ട കശ്മീരി പണ്ഡിറ്റുകള്‍ക്ക് എല്ലാം നഷ്ടമായത്.
കാര്‍ത്തിക പങ്കുവെച്ച കുറിപ്പ് വായിക്കാം:
കാശ്മീരി പണ്ഡിറ്റുകളുടെ കണ്ണീരും അതിജീവനവും
കാശ്മീരിന്റെ മണ്ണിൽ വീണ കണ്ണുനീരിന്റെയും, ചോരയുടെയും, പറിച്ചെറിയപ്പെട്ട വേരുകളുടെയും അതിദാരുണമായ കഥയാണിത്.
മുറിവേറ്റ ഹൃദയത്തോടെ മാത്രം വായിച്ചുതീർക്കാൻ കഴിയുന്ന ആ ചരിത്രം പുതിയ തലമുറയ്‌ക്കായി ഇവിടെ കുറിക്കുന്നു.
1989-ലെ ഒരു മഞ്ഞുകാലം.
കാശ്മീർ വെള്ളപ്പുതപ്പ് പുതച്ചു കിടക്കുകയായിരുന്നു.
ശ്രീനഗറിലെ ആ പഴയ വീട്ടിൽ രാഹുൽ പണ്ഡിറ്റ് വലിയ സന്തോഷത്തിലായിരുന്നു. തന്റെ പ്രിയപ്പെട്ട വീട് പുതുക്കിപ്പണിയുകയാണ്. പുതിയതായി രണ്ടു മുറികൾ കൂടി ചേർക്കുമ്പോൾ ആ വീട് എത്ര സുന്ദരമാകുമെന്ന് അവൻ സ്വപ്നം കണ്ടു.
ആ സമയത്തു തന്നെ ആ വീടിന് പുറത്ത് മറ്റൊരു ലോകം രൂപപ്പെടുന്നുണ്ടായിരുന്നു എന്ന സത്യം അവൻ അറിഞ്ഞിരുന്നില്ല.
രാവിലെ പാലുമായി വന്ന ആദിൽ ഭായി അച്ഛനോട് ചോദിക്കുന്നത് അവൻ കേട്ടു “അരേ ഭായ്, നിങ്ങൾ എന്തിനാ വെറുതെ പൈസ ചിലവാക്കി ഈ വീട് പുതുക്കുന്നത്? ഇത് ഒടുവിൽ ഞങ്ങളുടേത് ആകാനുള്ളതല്ലേ?”
ഉച്ചയ്‌ക്ക് പലചരക്ക് സാധനങ്ങൾ വാങ്ങാൻ ചെന്നപ്പോൾ കടയുടമ ഹമീദ് ഭായിയും ഇതേ ചോദ്യം ആവർത്തിച്ചു.
ഒരു ചിരിയോടെയാണ് ഹമീദ് ഭായി അത് ചോദിച്ചത് “എന്തിനാ മോനേ അച്ഛൻ വെറുതെ പൈസ കളയുന്നത്? ഇന്ന് അല്ലെങ്കിൽ നാളെ ഇത് ഞങ്ങൾക്ക് കിട്ടാനുള്ളതല്ലേ?”
രാഹുലിന് അന്ന് അതിൽ അസ്വാഭാവികത ഒന്നും തോന്നിയില്ല. തന്റെ അയൽക്കാരുടെ ഒരു തമാശയായാണ് അവൻ അതിനെ കണ്ടത്.
എന്നാൽ മാസങ്ങൾക്ക് ശേഷം, സ്വന്തം വീടിന് മുന്നിൽ അച്ഛൻ വെടിയേറ്റു വീണപ്പോൾ, ഭീകരർ സഹോദരിയെ വലിച്ചിഴച്ച് കൊണ്ടുപോയപ്പോൾ, എല്ലാം ഉപേക്ഷിച്ച് അമ്മയുടെ കൈപിടിച്ച് ജീവനും കൊണ്ട് താഴ്വരയിൽ നിന്ന് ഓടി രക്ഷപ്പെട്ടപ്പോൾ അവന് മനസ്സിലായി, ആ ചിരികൾക്ക് പിന്നിൽ മാസങ്ങൾ നീണ്ട ഗൂഢാലോചന ഉണ്ടായിരുന്നു എന്ന്.
ഇത് രാഹുലിന്റെ മാത്രം കഥയല്ല, ജീവിതസമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെട്ട ലക്ഷക്കണക്കിന് പണ്ഡിറ്റുകളുടെ നേർചിത്രമാണ്.
കാശ്മീരിലെ തദ്ദേശീയരായ ബ്രാഹ്മണ ഹിന്ദുക്കളെയാണ് കാശ്മീരി പണ്ഡിറ്റുകൾ എന്ന് വിളിക്കുന്നത്. എൺപതുകളുടെ തുടക്കത്തിൽ തന്നെ പാക് ഭീകരരുടെ ഒത്താശയോടെ തദ്ദേശീയരായ തീവ്രവാദികൾ ഇവർക്ക് നേരെ ഭീഷണി ഉയർത്തിയിരുന്നു. അന്ന് കാശ്മീർ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ളയുടെ നിലപാടുകളും പലപ്പോഴും തീവ്രവാദികളെ സഹായിക്കുന്ന രീതിയിലായിരുന്നു എന്ന് പണ്ഡിറ്റുകൾ ഇന്നും വേദനയോടെ ഓർക്കുന്നു.
1989 സെപ്റ്റംബർ 14.
ബിജെപി നേതാവ് പണ്ഡിറ്റ് ടിക്ക ലാൽ തപ്ലു തന്റെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ കണ്ടത് മുറ്റത്ത് നിന്ന് കരയുന്ന ഒരു കൊച്ചു പെൺകുട്ടിയെയാണ്. തന്റെ മുസ്ലീം അയൽവാസിയുടെ ആ കുഞ്ഞിനെ കൈകളിലെടുത്ത് അദ്ദേഹം ആശ്വസിപ്പിച്ചു. കുട്ടിയുടെ പഠനസാമഗ്രികൾ വാങ്ങാൻ പണമില്ലെന്നറിഞ്ഞപ്പോൾ, തന്റെ പോക്കറ്റിൽ നിന്ന് ഒരു അഞ്ച് രൂപയുടെ നോട്ട് ആ അമ്മയ്‌ക്ക് നൽകി.
എന്നിട്ട് അദ്ദേഹം പറഞ്ഞു “എന്റെ കുട്ടീ, നീ സ്കൂളിൽ പോയി നന്നായി പഠിക്കണം”
അറിവിനെ സ്നേഹിച്ച ആ മനുഷ്യൻ മുന്നോട്ട് നടന്നു.
മുന്നിലെ എഴുപത് പടികൾ ഇറങ്ങിയപ്പോഴേക്കും മരണം മുഖംമൂടിയണിഞ്ഞ് മുന്നിലെത്തി.
“നീയാണോ ബിജെപി നേതാവ്?” എന്ന ആക്രോശത്തോടെ ഭീകരർ തൊടുത്ത വെടിയുണ്ടകൾ അദ്ദേഹത്തിന്റെ നെഞ്ച് പിളർത്തി.
ടിക്ക ലാൽ രക്തത്തിൽ കുളിച്ചു വീഴുമ്പോൾ, ആ മൃതദേഹത്തിനരികെ ഏറ്റവും ഉച്ചത്തിൽ കരഞ്ഞത് നിമിഷങ്ങൾക്ക് മുൻപ് അദ്ദേഹം സഹായിച്ച ആ പെൺകുട്ടിയുടെ അമ്മയായിരുന്നു.
മൂന്നാഴ്ചകൾക്ക് ശേഷം, വിരമിച്ച ജഡ്ജി നീലകാന്ത് ഗഞ്ചുവും സമാനമായ രീതിയിൽ തെരുവിൽ വെടിയേറ്റു വീണു. ഭീകരവാദി മഖ്ബൂൾ ഭട്ടിന് വധശിക്ഷ വിധിച്ചതായിരുന്നു അദ്ദേഹം ചെയ്ത ‘കുറ്റം’.
പകൽവെളിച്ചത്തിൽ നടന്ന ഈ കൊലപാതകങ്ങൾ പണ്ഡിറ്റ് സമൂഹത്തിന്റെ ഹൃദയത്തിൽ ഭയത്തിന്റെ മരവിപ്പ് പടർത്തി.
“ഇനി നിങ്ങളുടെ ഊഴമാണ്” എന്നെഴുതിയ പോസ്റ്ററുകൾ പണ്ഡിറ്റ് വീടുകളുടെ ചുവരുകളിൽ പ്രത്യക്ഷപ്പെട്ടു.
1987-ലെ തിരഞ്ഞെടുപ്പിൽ നടന്ന ക്രമക്കേടുകൾ താഴ്വരയിലെ യുവാക്കളെ ആയുധമെടുക്കാൻ പ്രേരിപ്പിച്ചു. മുസ്ലീം യുണൈറ്റഡ് ഫ്രണ്ടിന്റെ (MUF) അമർഷം പാകിസ്ഥാന്റെ ഐഎസ്ഐ (ISI) മുതലെടുത്തു. ‘ഓപ്പറേഷൻ ടോപാക്’ എന്ന പേരിൽ അവർ ഒരുക്കിയ കെണിയിൽ കാശ്മീരിലെ യുവാക്കൾ വീണു. അവർക്ക് കലാഷ്‌നിക്കോവുകളും വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രവും നൽകി.
മൂന്നു ശതമാനം മാത്രം വരുന്ന നിസ്സഹായരായ പണ്ഡിറ്റുകളെ ‘ഇന്ത്യൻ ചാരന്മാർ’ എന്ന് മുദ്രകുത്തി അവർ ബലിയാടുകളാക്കി.
1990 ജനുവരി 19
അന്ന് പകൽ മരവിപ്പിക്കുന്ന തണുപ്പായിരുന്നു. രാത്രി ഒൻപത് മണിയോടെ താഴ്വരയിലെ പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ അലറിത്തുടങ്ങി. അത് പ്രാർത്ഥനയായിരുന്നില്ല, മറിച്ച് ഒരു ജനതയ്‌ക്ക് നേരെയുള്ള മരണവാറണ്ടായിരുന്നു.
“റളീവ്, ചളീവ് യാ ഗളീവ്!” (ഒന്നുകിൽ മതം മാറൂ, അല്ലെങ്കിൽ നാടുവിടൂ, അല്ലെങ്കിൽ മരിക്കൂ).
വീടിനുള്ളിൽ ശ്വാസമടക്കിപ്പിടിച്ചിരുന്ന പണ്ഡിറ്റുകൾ കേട്ടത് തെരുവിലെ മുസ്ലീം ജനക്കൂട്ടത്തിന്റെ ആക്രോശമായിരുന്നു. അവർ ടയറുകൾ കത്തിച്ചു നൃത്തം ചെയ്തു.
“ഹിന്ദു പുരുഷന്മാരില്ലാത്ത, സ്ത്രീകളുള്ള കശ്മീർ ഞങ്ങൾക്ക് വേണം” എന്ന അശ്ലീല മുദ്രാവാക്യങ്ങൾ പണ്ഡിറ്റ് സ്ത്രീകളുടെ നെഞ്ചിൽ തീകോരിയിട്ടു.
സ്വന്തം അയൽക്കാർ പോലും ശത്രുക്കളായി മാറിയ ആ രാത്രിയിൽ, ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യമുള്ള ആ ജനത സ്വന്തം മണ്ണിൽ അന്യരായി.
ഭയചകിതരായ ലക്ഷക്കണക്കിന് പണ്ഡിറ്റുകൾ കയ്യിൽ കിട്ടിയ പൊതികളുമായി നാടുവിട്ടു. എന്നാൽ അവിടെ തുടരാൻ തീരുമാനിച്ചവരുടെ വിധി അതിദാരുണമായിരുന്നു. പുരുഷന്മാരിൽ അധികവും കൊല ചെയ്യപ്പെട്ടു. സ്ത്രീകളെ പിടിച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തി.
അതോടെ അവശേഷിച്ച പണ്ഡിറ്റുകളും കയ്യിൽ കിട്ടിയതുമായി പലായനം ചെയ്തു.
അവർ പോയതിന് പിന്നാലെ അവരുടെ വീടുകൾ കൊള്ളയടിക്കപ്പെട്ടു. ഫർണിച്ചറുകളും വാതിലുകളും ജനാലകളും വരെ അക്രമികൾ എടുത്തു കൊണ്ടുപോയി. ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു. പണ്ഡിറ്റുകളുടെ സ്വത്തുക്കൾ ‘ഔഖാഫ്’ സ്വത്തായി റവന്യൂ രേഖകളിൽ മാറ്റപ്പെട്ടു.
ജെകെഎൽഎഫ് തലവൻ അമാനുല്ല ഖാൻ പിന്നീട് സമ്മതിച്ചതുപോലെ, “ആൺകുട്ടികൾ നിയന്ത്രണം വിട്ടുപോയിരുന്നു.”
പക്ഷേ മതത്തിന്റെ പേരിലുള്ള ആ ‘നിയന്ത്രണം വിടൽ’ ഒരു ജനതയെ മുഴുവൻ അനാഥരാക്കി.
സ്വന്തം നാട്ടിൽ നിന്ന് പുറത്താക്കപ്പെട്ട ആ ജനത ജമ്മുവിലെയും ഡൽഹിയിലെയും പൊള്ളുന്ന വെയിലിൽ പ്ലാസ്റ്റിക് ഷീറ്റുകൾക്ക് കീഴിൽ അഭയാർത്ഥി ക്യാമ്പുകളിൽ വർഷങ്ങളോളം കഴിഞ്ഞു. അഴിമതിയും രാഷ്‌ട്രീയ വടംവലികളും നിറഞ്ഞ താഴ്വരയിൽ നിന്ന് അവർക്ക് നീതി ലഭിച്ചില്ല.
ഖിലാഫത്ത് സമരം ചെയ്തവർ, പാലസ്തീനു വേണ്ടി മുറവിളി കൂട്ടിയവർ, ക്യൂബക്കുവേണ്ടി കരഞ്ഞവർ ആരും തന്നെ കാശ്മീരി പണ്ഡിറ്റുകളുടെ കണ്ണുനീർ കണ്ടില്ല.
പക്ഷേ, അവർ തോറ്റുകൊടുത്തില്ല. ഏഴ് നൂറ്റാണ്ടുകളായി തങ്ങളെ തളച്ചിരുന്ന ചങ്ങലകൾ തകർന്നുവെന്ന് അവർ തിരിച്ചറിഞ്ഞു. പ്രവാസത്തിന്റെ വേദനയിൽ നിന്ന് അവർ പുതിയ നാഗരികതകൾ കെട്ടിപ്പടുത്തു. വിദ്യാഭ്യാസത്തെയും സംസ്കാരത്തെയും ആയുധമാക്കി അവർ ലോകം കീഴടക്കി. ഇന്ന് അവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ നിലകളിൽ എത്തിയെങ്കിലും, ഓരോ പണ്ഡിറ്റിന്റെയും ഉള്ളിൽ ഇന്നും ആ പഴയ വീടിന്റെ താക്കോലുണ്ട്. ആ ലിഡർ നദിയുടെ സംഗീതമുണ്ട്.
കാശ്മീർ പണ്ഡിറ്റുകളുടെ കഥ അതിജീവനത്തിന്റേതാണ്. മാതൃഭൂമി നഷ്ടപ്പെട്ടെങ്കിലും, സ്വന്തം സ്വത്വത്തെയും വിശ്വാസത്തെയും നെഞ്ചോട് ചേർത്ത് അവർ ഇന്നും പ്രതീക്ഷയോടെ കഴിയുന്നു, എന്നെങ്കിലും ആ താഴ്വരയിൽ ഭയമില്ലാത്ത ഒരു വസന്തം വിരിയുമെന്ന്.
ഈ ചരിത്രം വരുംതലമുറകൾക്ക് വലിയൊരു പാഠമാണ്.
(ഈ സംഭവം വിവരിക്കുമ്പോൾ ആദ്യം പറഞ്ഞ രാഹുൽ പണ്ഡിറ്റ് ഒരു സാങ്കല്പിക കഥാപാത്രം അല്ല. അദ്ദേഹത്തിന്റെ ജീവിതത്തിൽ അനുഭവിച്ച കഥയാണ് അത്.
കാശ്മീരി പണ്ഡിറ്റുകളുടെ ദുരന്തവും പലായനവും ലോകത്തിന് മുന്നിൽ എത്തിച്ച ഏറ്റവും പ്രമുഖനായ എഴുത്തുകാരനും പത്രപ്രവർത്തകനുമാണ് രാഹുൽ പണ്ഡിറ്റ് (Rahul Pandita). സ്വന്തം ജീവിതാനുഭവങ്ങളെ ചരിത്രവുമായി കോർത്തിണക്കി അദ്ദേഹം രചിച്ച കൃതികൾ കശ്മീർ ഫയലുകൾ പോലെ ഇന്നും ചർച്ച ചെയ്യപ്പെടുന്നു.
ശ്രീനഗറിൽ ജനിച്ചു വളർന്ന രാഹുൽ പണ്ഡിറ്റിന് 1990 ജനുവരിയിലെ ആ ഭീകരമായ രാത്രിയിൽ, പതിനാലാം വയസ്സിലാണ് തന്റെ വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നത്. തന്റെ വീട് പുതുക്കിപ്പണിയുന്നതിനിടയിൽ അയൽക്കാരിൽ നിന്നും വ്യാപാരികളിൽ നിന്നും ഉണ്ടായ അസ്വാഭാവികമായ പ്രതികരണങ്ങളും പിന്നീട് നടന്ന അക്രമങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു.
‘Our Moon Has Blood Clots’ (നമ്മുടെ ചന്ദ്രനിൽ രക്തക്കറകളുണ്ട്)
രാഹുൽ പണ്ഡിറ്റിന്റെ ഏറ്റവും പ്രശസ്തമായ കൃതിയാണിത്. 2013-ൽ പുറത്തിറങ്ങിയ ഈ പുസ്തകം കാശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കുറിച്ചുള്ള ഏറ്റവും വിശ്വസനീയമായ രേഖകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു)
















