ന്യൂദൽഹി: ആഗോളസാഹചര്യങ്ങള്‍ പ്രതികൂലമാണെങ്കിലും ഇന്ത്യയിലെ ബാങ്കുകള്‍ 2025 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം സാമ്പത്തിക പാദത്തില്‍ സാമ്പത്തിക വളര്‍ച്ചയില്‍ കുതിയ്‌ക്കുന്നു. പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) 2025 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 5,100 കോടി രൂപ അറ്റാദായം നേടി. മുൻവർഷത്തെ ഇതേ കാലയളവിലെ 4,508 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ബാങ്കിന്റെ ലാഭത്തിൽ 13.1 ശതമാനം വർധനവാണിത്.
ബാങ്കുകള്‍ക്ക് നല്ല കാലം
നേരത്തെ ഫെഡറല്‍ ബാങ്ക്, എച്ച് ഡിഎഫ്സി, സൗത്തിന്ത്യന്‍ ബാങ്ക് എന്നിവ വന്‍കുതിപ്പ് മൂന്നാം സാമ്പത്തിക പാദത്തില്‍ രേഖപ്പെടുത്തിയിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ പ്രവർത്തന ലാഭം 13 ശതമാനം വർധിച്ച് 7,481 കോടി രൂപയായി ഉയർന്നു. മൊത്തം കിട്ടാക്കടം 4.09 ശതമാനത്തിൽ നിന്ന് 3.19 ശതമാനമായും, അറ്റ കിട്ടാക്കടം 0.32 ശതമാനമായും കുറഞ്ഞു.
ബാങ്കിന്റെ ആഗോള ബിസിനസ് 9.5 ശതമാനം വർധിച്ച് 28.92 ലക്ഷം കോടി രൂപയിലെത്തി. ആഗോള നിക്ഷേപം 16.6 ലക്ഷം കോടി രൂപയായും വായ്‌പകൾ 12.31 ലക്ഷം കോടി രൂപയായും ഉയർന്നു.
നിലവിൽ ബാങ്കിന് 10,261 ശാഖകളുണ്ട്. ഇതിൽ 63.3 ശതമാനവും ഗ്രാമീണ-അർദ്ധ നഗര മേഖലകളിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ 11,109 എടിഎമ്മുകളും ബാങ്കിനുണ്ട്.
കാർഷിക അടിസ്ഥാന സൗകര്യ നിധി (എഐഎഫ്) പദ്ധതിയിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചതിന് ബാങ്കിന് വിവിധ പുരസ്‌കാരങ്ങളും ലഭിച്ചു.
















