Kerala

അച്ഛനമ്മമാരുടെ ഏക മകൻ, മനസ്സ് നൊന്ത് ദീപക് മടങ്ങിയത് ജന്മദിനത്തിന്റെ പിറ്റേന്ന്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: ബസിലെ വ്യാജ റീൽസിന്റെ ഇരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. നിരപരാധിയായ യുവാവിനെ യുവതി വ്യാജ ആരോപണം ഉന്നയിച്ചു കുടുക്കുകയായിരുന്നു എന്നാണ് നിഗമനം. ശനിയാഴ്ചയായിരുന്നു ദീപക്കിന്റെ 42-ാം ജന്മദിനം. എന്നാൽ, ഇത്തവണ ദുഃഖത്തിലാണ്ടുപോയ ആ ദിവസത്തിന് പിറ്റേന്നാണ് ദീപക് അപമാനഭാരത്താൽ ജീവനൊടുക്കിയത്.

അച്ഛനമ്മമാരുടെ ഏകമകനായ ദീപകിന്റെ വേർപാടോടെ ആകെ തകർന്നടിഞ്ഞാണ് മാതാപിതാക്കൾ കഴിയുന്നത്. വീട്ടുകാരുടെയും ബന്ധുക്കളുടെയുമെല്ലാം പ്രിയപ്പെട്ട ‘ചീക്കു’ എന്ന ദീപക് ഇനിയില്ലെന്ന് അവർക്കാർക്കും വിശ്വസിക്കാനാവുന്നില്ല. എന്താവശ്യത്തിനും സഹായത്തിനായി ഓടിയെത്തുന്ന ആളായിരുന്നു ദീപക് എന്നുപറഞ്ഞ് അവർ വിതുമ്പുന്നു. വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസികസംഘർഷത്തിലായിരുന്നെന്നും ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു.

യുവതിയുടെ രണ്ടാമത്തെ വിശദീകരണവീഡിയോകൂടി വന്നതോടെ ദീപക് വല്ലാതെ അസ്വസ്ഥനായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. 12 വർഷമായി കോഴിക്കോട് ഗോവിന്ദപുരത്ത് താമസിക്കുന്ന ദീപക്കിനെക്കുറിച്ച് അയൽവാസികളായ വീട്ടമ്മമാർക്കുൾപ്പെടെ നല്ലതുമാത്രമേ പറയാനുള്ളൂ. സത്‌സ്വഭാവിയായ ദീപക്കിന് ഇത്തരമൊരുകാര്യം ഒരിക്കലും ചെയ്യാൻസാധിക്കില്ലെന്ന് അയൽവാസിയായ സ്മിതാ ജോഷി പറഞ്ഞു.

Recent Posts