മൂന്നാര്‍: എസ്. രാജേന്ദ്രന്‍ ബിജെപിയില്‍ എത്തിയതോടെ മൂന്നാര്‍ സര്‍വ്വീസ് സഹകരണബാങ്കിലെ സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ടുള്ള അഴിമതികളില്‍ അന്വേഷണം വരുമോ എന്ന് എംഎം മണി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ അങ്കലാപ്പ്. അന്ന് എസ്.രാജേന്ദ്രനെ സിപിഎം ജാതിയുടെ പേരില്‍ പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന കുറ്റം ആരോപിച്ച് ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തപ്പോഴാണ് ഇടുക്കിയിലെ സിപിഎമ്മിനുള്ളില്‍ ചില പുഴുക്കുത്തുകള്‍ രാജേന്ദ്രന്‍ തുറന്നുപറഞ്ഞത്.
മൂന്നാര്‍ സര്‍വ്വീസ് സഹകരണബാങ്കിലെ സിപിഎം നേതാക്കളുടെ ഇടപാടുകള്‍ പരിശോധിക്കണമെന്ന ആവശ്യവുമായിരുന്നു രാജേന്ദ്രന്‍ പ്രധാനമായും ഉയര്‍ത്തിയത്. എം.എം. മണിയുടെ എതിര്‍വായില്ലാത്ത ഭരണമായിരുന്നു മൂന്നാര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്നത്.
2020ല്‍ മൂന്നാര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ പേരില്‍ 29.5 കോടി രൂപ മുടക്കി റിസോര്‍ട്ട് വാങ്ങി എന്ന ആരോപണം നിലനില്‍ക്കുകയാണ്. ഈ ഇടപാട് സിപിഎം നേതാക്കള്‍ നടത്തിയത് ഹൈക്കോടതിയില്‍ മൂന്നാര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ കേസ് നിലനില്‍ക്കുമ്പോഴായിരുന്നു എന്നും ആരോപണമുണ്ടായിരുന്നു. ഇത് നിയമവിരുദ്ധമായ ഇടപാടാണെന്നാണ് എസ് രാജേന്ദ്രന്‍ പറഞ്ഞത്. എന്തായാലും മൂന്നാര്‍ സര്‍വ്വീസ് സഹകരണബാങ്കുമായി ബന്ധപ്പെട്ട അഴിമതിയാരോപണം വീണ്ടും ഉയര്‍ന്നുവരുമെന്നാണ് അറിയുന്നത്. ഇത് ഇടുക്കിയില്‍ കിരീടം വെയ്‌ക്കാതെ രാജാവായുള്ള മണിയുടെ വിലസലിന് തടയിടുമെന്ന് കരുതപ്പെടുന്നു.
2022-23ല്‍ മൂന്നാര്‍ ബാങ്കിനെതിരായ ഓഡിറ്റ് റിപ്പോര്‍ട്ട്
സിപിഐഎം ഭരിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്ക് മാക്സി മൂന്നാർ എന്ന കമ്പനി രൂപീകരിച്ച് കോടികളുടെ ക്രമക്കേട് നടത്തിയതായി 2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ഗുരുതരമായ സാമ്പത്തിക പിഴവുകൾ ആണ് ഓഡിറ്റില്‍ കണ്ടെത്തിയത്.
1969 ലെ കേരള സഹകരണസംഘ നിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിക്കാതെയാണ് മാക്സി മൂന്നാർ എന്ന കമ്പനി രൂപീകരിച്ചത്. 97% ഓഹരിയും മൂന്നാർ സഹകരണ ബാങ്കിൻറെ പേരിലാണ്. യാതൊരു ഈടുമില്ലാതെ ഓവർട്രാഫ്റ്റായി മാക്സി മൂന്നാറിന് സഹകരണ ബാങ്ക് അനുവദിച്ചത് 12 കോടി 25 ലക്ഷം രൂപ. ബാങ്കിൻറെ പൊതു ഫണ്ട് ഉപയോഗിച്ച് വാങ്ങിയ നക്ഷത്ര ഹോട്ടൽ ഉൾപ്പെടെ ക്രമവിരുദ്ധമായി കരാർ ഉണ്ടാക്കി ഈ കമ്പനിക്ക് കൈമാറി. സഹകരണ സംഘം രജിസ്ട്രാറുടെ അനുമതി ലഭിക്കാതെയാണ് ഈ കൈമാറ്റം. ഈ കരാറിൽ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലൂടെ ഉണ്ടാകുന്ന ലാഭം ബാങ്കിന് നൽകണമെന്ന് വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടില്ല. ഇതിലൂടെ ബാങ്കിന് ലഭിക്കേണ്ട വരുമാനം ഇല്ലാതാകുമെന്നും ഓഡിറ്റ് റിപ്പോർട്ടിൽ ഉണ്ട്.
സഹകരണ നിയമം ഭേദഗതി പ്രകാരം അംഗീകാരം നഷ്ടമാകുമെന്ന കാരണത്താൽ മാക്സി മൂന്നാറിന്റെ പ്രവർത്തനം അവസാനിപ്പിച്ചുവെന്നാണ് പിന്നീട് ബാങ്ക് നല്‍കിയ വിശദീകരണം.
















