ഇടുക്കി: 15 കൊല്ലം സിപിഎമ്മിന്റെ എംഎല്‍എ ആയിരുന്ന എസ്.രാജേന്ദ്രന്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നതുകൊണ്ട് പാര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന് എം.എം. മണി. രാജേന്ദ്രന്‍ ചെയ്തത് പിറപ്പുകേടാണെന്നും പുകഞ്ഞകൊള്ളിയാണ് പുറത്തുപോയതെന്നും എംഎം മണി.
നിങ്ങളെന്നെ ബിജെപിക്കാരനാക്കിയെന്ന് സിപിഎമ്മിനു നേരെ വിരല്‍ചൂണ്ടിക്കൊണ്ടാണ് എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ ഇടുക്കിയില്‍ കിരീടം വെയ്‌ക്കാത്ത രാജാവായി വാണ എം.എം. മണിയുടെ കോട്ടയ്‌ക്ക് വിള്ളല്‍ വീഴുകയാണ്. ഇനി മണിയെ ചോദ്യം ചെയ്യുന്ന ശക്തിയായി എസ്. രാജേന്ദ്രന്‍ അവിടെ കളം നിറയും. ഇടുക്കിയിലെ ദേവീകുളം മണ്ഡലത്തില്‍ നിന്നാണ് സിപിഎമ്മിന്റെ പേരില്‍ എസ് രാജേന്ദ്രന്‍ മൂന്ന് വട്ടം എംഎല്‍എ കുപ്പായം അണിഞ്ഞത്.
ദേവീകുളത്ത് സിപിഎം ടിക്കറ്റില്‍ മത്സരിച്ച രാജയ്‌ക്ക് എതിരെ രാജേന്ദ്രന്‍ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് 15 വര്‍ഷം എംഎല്‍എ ആയിരുന്ന വ്യക്തിയെ സിപിഎമ്മില്‍ നിന്നും ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തത്.
ഇതോടെ രാജേന്ദ്രന്‍ എംഎം മണിയ്‌ക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മൂന്നാര്‍ സര്‍വ്വീസ് സഹകരണബാങ്കിലെ സിപിഎം നേതാക്കളുടെ ഇടപാടുകള്‍ പരിശോധിക്കണമെന്ന ആവശ്യവുമായി രാജേന്ദ്രന്‍ രംഗത്ത് വന്നത് മണിയെ കൂടുതല്‍ ചൊടിപ്പിച്ചു. 2020ല്‍ മൂന്നാര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ പേരില്‍ 29.5 കോടി രൂപ മുടക്കി റിസോര്‍ട്ട് വാങ്ങിയെന്നും ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോഴായിരുന്നു ഈ സാമ്പത്തിക ഇടപാടെന്നും രാജേന്ദ്രന്‍ തുറന്നടിച്ചിരുന്നു. ഇതോടെ ജാതിയുടെ പേരില്‍ പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് മണിയുടെ നേതൃത്വത്തില്‍ രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
എന്നാല്‍ സസ്പെന്‍ഷന് ശേഷം രാജേന്ദ്രനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും രാജേന്ദ്രന്‍ കൂട്ടാക്കിയില്ല. മൂന്ന് തവണ എംഎല്‍എ ആയ രാജേന്ദ്രന്‍ നാലാം തവണയും സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയാത്തതിന്റെ പേരിലാണ് പാര്‍ട്ടിക്കെതിരെ നീങ്ങിയതെന്ന് എംഎം മണി കുറ്റപ്പെടുത്തിയിരുന്നു. ബ്രാഹ്മണന്‍ ആയതുകൊണ്ടല്ല, എസ് സി വിഭാഗക്കാരന്‍ ആയതുകൊണ്ടാണ് രാജേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് എംഎം മണി ജാതിയധിക്ഷേപം നടത്തിയിരുന്നു.
















