ന്യൂദൽഹി: ഹിന്ദി ചലച്ചിത്രമേഖലയിലെ വർഗീയ പക്ഷപാതങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ വിശദീകരണം നൽകുന്നു. ഈ വിമർശനങ്ങൡ പറയുന്നതുപോലെയൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല. ഞാൻ ഭാരതീയനാണ്. സർഗ്ഗപരമായ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇവിടെ മികച്ച അവസരങ്ങളും സാധ്യതകളുമുണ്ട്, റഹ്മാൻ ഇൻസ്റ്റാഗ്രാമിലൂടെ വിശദീകരിക്കുന്നു.
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിന് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളായിരുന്നു.
‘ഭാരതം ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും എപ്പോഴും തുടരു’മെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള ഉദ്ദേശ്യമില്ലാതെ, ആരുടെ വികാരവും പ്രകടിപ്പിക്കുന്നതിനും ആരിലും എത്തിച്ചേരാനുമുള്ള പ്രധാന മാധ്യമമായി പാട്ടിനെ താൻ കണക്കാക്കുന്നുവെന്നും വീഡിയോയിൽ അദ്ദേഹം പറഞ്ഞു.
വീഡിയോയിൽ റഹ്മാൻ പറഞ്ഞത് ഇതാണ്. ആത്മാവിഷ്‌കാരത്തിനും മറ്റുള്ളവരുമായി സമ്പർക്കം നിലനിർത്താനുമുള്ള സംവിധാനമായ സംഗീതത്തെ വിശേഷിപ്പിക്കുമ്പോൾ, മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ താൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാക്കുകൾ ഇങ്ങനെ: ‘പ്രിയ സുഹൃത്തുക്കളേ, സംഗീതം എപ്പോഴും എനിക്ക് ഒരു സംസ്‌കാരത്തിലേക്ക് എത്തിച്ചേരാനും ആഘോഷിക്കാനും അഞ്ജലി അർപ്പിക്കാനുമുള്ള മാർഗമാണ്. ഭാരതത്തെ പ്രചോദനമായും, അധ്യാപകനായും, വീടായും ഞാൻ കാണുന്നു. ഏറ്റവും നല്ല ഉദ്ദേശ്യത്തോടെ പറയുന്നതിനെയും തെറ്റായി വ്യാഖ്യാനിക്കാനുള്ള സാധ്യത എപ്പോഴും ഉണ്ടെന്ന് എനിക്കറിയാം. പക്ഷേ എന്റെ ഉദ്ദേശ്യം എപ്പോഴും ഉന്നമനവും സമർപ്പണവും സംഗീതത്തിലൂടെ സേവനവുമാണ്. ഒരിക്കലും ആരേയും മുറിവേൽപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല,’ റഹ്മാൻ പറഞ്ഞു.
‘ഞാൻ ഒരു ഭാരതീയതിനായതിൽ ഞാൻ വളരെ ഭാഗ്യവാനാണ്, കാരണം സർഗ്ഗാത്മകതയുടെ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന വിശാലഇടം എനിക്ക് ഭാരതം നൽകുന്നു.’ അദ്ദേഹം തുടർന്നു പറഞ്ഞു.
‘പ്രധാനമന്ത്രിയുടെ മുന്നിൽ റൂഹി നൂറിന്റെ സാന്നിധ്യത്തിൽ വേവ് ഉച്ചകോടിയിൽ സംഗീതം അവതരിപ്പിക്കുന്നതും നാഗാലാൻഡിലെ യുവാക്കളുമായി ചേർന്ന് ഒരു സ്ട്രിംഗ് ഓർക്കസ്ട്ര രൂപീകരിക്കുന്നതും, സൺഷൈൻ മ്യൂസിക് അക്കാദമിയുടെ മെന്ററിംഗും ഭാരതത്തിലെ ആദ്യത്തെ സാംസ്‌കാരിക വെർച്വൽ ബാൻഡായ സീക്രട്ട് മൗണ്ടൻ രൂപീകരിക്കുന്നതും രാമായണത്തിനായി സ്‌കോറുകൾ രചിക്കുന്നതിനുള്ള വലിയ ബഹുമതിയും വരെ,അതിലുൾപ്പെടുന്നു,റഹ്മാൻ പറഞ്ഞു.
വീഡിയോയുടെ അവസാന പകുതിയിൽ, ഇന്ത്യയ്‌ക്ക് ലഭിച്ച പിന്തുണയ്‌ക്ക് റഹ്മാൻ നന്ദി പറയുകയും ‘ഭൂതകാലത്തെ ബഹുമാനിക്കുന്ന, വർത്തമാനകാലത്തെ ആഘോഷിക്കുന്ന, ഭാവിയെ പ്രചോദിപ്പിക്കുന്ന’ സംഗീതം താൻ എഴുതുമെന്ന് ആവർത്തിക്കുകയും ചെയ്തു.
പരേഷ് റാവൽ പ്രതികരിക്കുന്നു
ഇപ്പോൾ ബോളിവുഡ് നടൻ പരേഷ് റാവൽ റഹ്മാന്റെ വീഡിയോയോട് പ്രതികരിച്ചു. അദ്ദേഹം തന്റെ എക്‌സ് അക്കൗണ്ടിൽ എഴുതി, ‘ഞങ്ങൾ നിങ്ങളെ സ്‌നേഹിക്കുന്നു സർ. നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ്.’
















