കണ്ണൂർ: ആലപ്പുഴയിലും കണ്ണൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ചത്. വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. കണ്ണൂർ ഇരിട്ടി എടക്കാനത്തും ആലപ്പുഴ മുഹമ്മ, കോടംതുരുത്ത് എന്നിവിടങ്ങളിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
നിലവിൽ പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. അതേ സമയം ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. ഇതിനു പുറമേ എറണാകുളം ജില്ലയിൽ ദേശാടനപ്പക്ഷികളിലും കോട്ടയം ജില്ലയിൽ കോഴികളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് സംസ്ഥാനത്ത് ആദ്യമായി കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ആലപ്പുഴയിൽ മുഹമ്മ പഞ്ചായത്ത് 13ാം വാർഡിലും കോടംതുരുത്ത് പഞ്ചായത്ത് 13ാം വാർഡിലുമായി പതിനാറോളം കാക്കകൾ ചത്തുവീണിരുന്നു. ഇതിനു പിന്നാലെ ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ നിർണയ ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ഇരിട്ടി എടക്കാനത്ത് ഒരു മാസം മുൻപ് കാക്കകൾ കൂട്ടത്തോടെ ചത്തതും പക്ഷപ്പനി മൂലമാണെന്ന കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.















