ദശാവതാരങ്ങളില്‍ രാഷ്‌ട്രീയ ചാരുത വ്യക്തമായി തെളിയുന്നത് പരശുരാമ സങ്കല്പത്തിലാകണം. സ്വാര്‍ത്ഥപ്രേരിതമല്ലാത്ത, ധാര്‍മ്മികമായ കര്‍മനിശ്ചയം ‘ചിരഞ്ജീവി’ എന്ന സങ്കല്‍പ്പത്തിലേക്ക് ഉയര്‍ത്തപ്പെട്ടതു തന്നെ രാഷ്‌ട്രീയമാണ്. രാജനീതി മറന്ന ഭരണാധികാരികളെ ഇരുപത്തിയൊന്ന് തവണ നിഗ്രഹിച്ചവനത്രെ പരശുരാമന്‍. ഭരണനീതിയെന്ന ജനകീയ സങ്കല്പത്തിന്റെ ശക്തിയാകാം ഈ കല്പനകള്‍ പ്രതീകവത്കരിക്കുന്നത്. പരശുരാമന്‍ നേടിയെടുത്തതാണ് കേരളഭൂമി എന്നാണ് മലയാളപഴമയുടെ ചിന്തകളിലുള്ളത്. രാഷ്‌ട്രീയ നേരിനോടുള്ള ഈ നാടിന്റെ പ്രതിബദ്ധതയാകാം അതിലുള്ളത്. ഏതായാലും സൃഷ്ടികഥ മുതല്‍ രാഷ്‌ട്രീയ അര്‍ത്ഥങ്ങളാല്‍ നിറഞ്ഞ ഭൂമിയാണ് കേരളം.
ഒന്നാം ഘട്ടം: മുന്നണി പരീക്ഷണവും കമ്യൂണിസ്റ്റ് ഭരണാനുഭവവും
സ്വതന്ത്ര ഭാരതത്തില്‍ ആദ്യമായി ‘തെരഞ്ഞെടുപ്പ് മുന്നണി’ എന്ന രാഷ്‌ട്രീയ പരീക്ഷണം നടന്നത് 1948-ല്‍ തിരുവിതാംകൂറിലാണ്. അന്ന് കേരളം സംസ്ഥാനമായി രൂപപ്പെട്ടിരുന്നില്ല. രാജ്യത്ത് ആദ്യ കോണ്‍ഗ്രസിതര സര്‍ക്കാര്‍ കേരളത്തിലാണ് രൂപപ്പെട്ടത്. അത് സംസ്ഥാന രൂപീകരണത്തിനുശേഷമായിരുന്നു. 1957-ല്‍ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തി. ഇതോടെ, കമ്യൂണിസ്റ്റുകള്‍ തനിച്ച് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ലോകത്തിലെ ആദ്യ പ്രദേശമായി കേരളം മാറി.
അധികാരത്തിലേറി രണ്ട് വര്‍ഷത്തിനകം, കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരായി അതിശക്തമായ രാഷ്‌ട്രീയരോഷം കേരളത്തിലാകെ അലയടിച്ചുയര്‍ന്നു. ഇത്തരമൊരു രാഷ്‌ട്രീയ പ്രക്ഷോഭം ഉയരുന്നതും ഭാരത ജനാധിപത്യ ചരിത്രത്തിലെ പുതിയ അനുഭവമായിരുന്നു.
തുടര്‍ന്ന്, 1959-ല്‍ ഇ.എം.എസ്. സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടപ്പോള്‍ ഭരണഘടനയിലെ വകുപ്പ് 356 രാഷ്‌ട്രീയ എതിരാളികളെ ലക്ഷ്യമാക്കി ഉപയോഗിക്കുന്നു എന്ന ആക്ഷേപം ആദ്യമായി ദേശീയതലത്തില്‍ ശക്തമായി ഉന്നയിക്കപ്പെട്ടു. (1951ല്‍ പഞ്ചാബില്‍ ഇതേ വകുപ്പ് പ്രയോഗിച്ചുവെങ്കിലും, അതിന് ഈ തോതിലുള്ള അര്‍ത്ഥവ്യാപ്തി ലഭിച്ചിരുന്നില്ല.)
രണ്ടാം ഘട്ടം: മുന്നണി ബന്ധങ്ങളില്‍ തിരിയുന്ന രാഷ്‌ട്രീയം
മുന്നണി രാഷ്‌ട്രീയത്തിന്റെ ഘട്ടം സംസ്ഥാനത്ത് ആരംഭിക്കുന്നത് 1960-ലെ രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പോടെയാണ്. കോണ്‍ഗ്രസ്, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, മുസ്ലിം ലീഗ് എന്നിവ ചേര്‍ന്നതായിരുന്നു ആദ്യ മുന്നണി. ഒറ്റയ്‌ക്ക് മത്സരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വലിയ പരാജയം ഏറ്റുവാങ്ങി. ജനവികാരത്തിന്റെ വ്യാപ്തിയും മുന്നണിബലത്തിന്റെ ശക്തിയും ഇതിന് കാരണമായി.
1967-ലെ മൂന്നാം തെരഞ്ഞെടുപ്പായപ്പോഴേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നിരുന്നു. പിളര്‍പ്പിലൂടെ രൂപംകൊണ്ട മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ് ഏഴ് പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന ‘മഴവില്‍ മുന്നണി’യെ നയിച്ചത്. കമ്യൂണിസ്റ്റുകള്‍ വിശാല മുന്നണിയുമായി രംഗത്തെത്തിയപ്പോള്‍, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ തോല്‍വി നേരിടേണ്ടിവന്നു. ഇതോടെയാണ് സംസ്ഥാനത്ത് മുന്നണിരാഷ്‌ട്രീയം ഉറച്ചത്.
ഒരുഭാഗത്ത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മറുഭാഗത്ത് കോണ്‍ഗ്രസും നേതൃത്വം നല്‍കിയിരുന്നുവെങ്കിലും, മുന്നണികളുടെ ഘടന തികച്ചും അസ്ഥിരമായിരുന്നു. ചെറുപാര്‍ട്ടികള്‍ സൗകര്യാനുസരണം ഇരുമുന്നണികള്‍ക്കുമിടയില്‍ ചാഞ്ചാടിക്കളിച്ചു. അധികാരം ലക്ഷ്യമിട്ട തെരഞ്ഞെടുപ്പ് കൂട്ടുകെട്ടുകളിലേക്ക് മുന്നണിബന്ധങ്ങള്‍ പരിമിതപ്പെട്ടുനിന്നു.
മൂന്നാം ഘട്ടം: മുന്നണിബന്ധങ്ങള്‍ ആശയസ്ഥിരത നേടുന്നു
മുന്നണിബന്ധങ്ങളില്‍ ആശയപരമായ ഒരു മാറ്റം ദേശീയ രാഷ്‌ട്രീയത്തിന്റെ സ്വാധീനത്തിലാണ് ഉണ്ടാകുന്നത്. രാജ്യമാകെ പ്രകടമായ അടിയന്തരാവസ്ഥാ വിരുദ്ധവികാരം ഉള്‍ക്കൊണ്ട സിപിഐ, കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു. ഇതോടെയാണ് കേരളത്തിലെ മുന്നണിരാഷ്‌ട്രീയം പ്രത്യയശാസ്ത്ര പ്രതലത്തിലേക്ക് മാറുന്നത്. ഒരു ഭാഗത്ത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍.ഡി.എഫ്), മറുഭാഗത്ത് കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്) എന്ന രാഷ്‌ട്രീയ സമവാക്യം 1980-ല്‍ രൂപപ്പെട്ടു.
ഇതിനുശേഷം രാഷ്‌ട്രീയ സഖ്യങ്ങള്‍ക്ക് ഏതാണ്ടൊരു സ്ഥിരസ്വഭാവം ലഭിച്ചു. എങ്കില്‍ത്തന്നെയും, ഭരണ നേട്ടങ്ങളെക്കാള്‍, തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമാകുന്നത് മുന്നണി ക്രമീകരണങ്ങളും അതിന്റെ തന്ത്രപരമായ നടത്തിപ്പുമാണെന്ന വിശ്വാസത്തിലൂടെയാണ് കേരളത്തിലെ രാഷ്‌ട്രീയം വികസിച്ച് പോന്നത്. മിക്കവാറും തുല്യത പുലര്‍ത്തിയിരുന്ന മുന്നണി ബലതന്ത്രം ഭരണവിരുദ്ധ വികാരങ്ങളുമായി ചേരുമ്പോള്‍ അധികാരമാറ്റങ്ങളെ സാധാരണമാക്കിയ ഒരു രാഷ്‌ട്രീയസംസ്‌കാരം കേരളത്തില്‍ രൂപപ്പെട്ടു.
ചില കണക്കുകള്‍, രാഷ്‌ട്രീയ യാഥാര്‍ഥ്യങ്ങള്‍
എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ രൂപപ്പെട്ടതിനുശേഷം ആദ്യമായി അധികാര തുടര്‍ച്ചയുണ്ടാകുന്നത് 2021-ലാണ്; എല്‍.ഡി.എഫിനാണ് അത് സാധിച്ചത്. ഈ അധികാര തുടര്‍ച്ചയുടെ സ്വഭാവം മനസ്സിലാക്കാന്‍ ഏറ്റവും ലളിതമായ മാര്‍ഗം അതിനുശേഷം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളെ പരിശോധിക്കുന്നതാകും. 2021-നുശേഷം അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ നടന്നു. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, നിലമ്പൂര്‍ എന്നീ നാല് മണ്ഡലങ്ങളില്‍ യുഡിഎഫ് ജയിച്ചു; ശരാശരി ഭൂരിപക്ഷം 18 ശതമാനത്തിന് മുകളിലായിരുന്നു.
എല്‍ഡിഎഫിന്റെ ഏക വിജയം ചേലക്കര മണ്ഡലത്തിലായിരുന്നു. അവിടെപ്പോലും മുന്‍തവണത്തേക്കാള്‍ ഏകദേശം പത്ത് ശതമാനം വോട്ടുകള്‍ ആ മുന്നണിക്ക് കുറഞ്ഞു. രാഷ്‌ട്രീയ ശ്രദ്ധയും സംഘടനാ സംവിധാനങ്ങളും പ്രത്യേക മണ്ഡലങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന സന്ദര്‍ഭങ്ങളാണ് ഉപതെരഞ്ഞെടുപ്പുകള്‍. സ്വാഭാവികമായും സംഘടനാശേഷി കൂടുതലുള്ള ഇടതുപക്ഷത്തിന് അതില്‍ മേല്‍ക്കൈ ലഭിക്കേണ്ടതാണ്. എന്നാല്‍ 2021-ന് ശേഷമുള്ള അനുഭവങ്ങളെല്ലാം മറിച്ചാണ്. 2024 ഏപ്രില്‍ മാസത്തില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് നേടാനായത് ഇരുപതില്‍ ഒരു സീറ്റ് മാത്രം. മുന്‍ തവണത്തെ 35 ശതമാനത്തില്‍ നിന്ന് വോട്ടുവിഹിതം 34 ശതമാനത്തിലേക്ക് താഴ്ന്നു.
സംഘടനാ സാമര്‍ഥ്യത്താല്‍ ഇടതുപക്ഷം പരമ്പരാഗതമായി ആധിപത്യം ഉറപ്പിക്കാറുള്ളതാണ് തദ്ദേശ തെരഞ്ഞെടുപ്പുകള്‍. 2025 ഡിസംബറില്‍ നടന്ന ആ തെരഞ്ഞെടുപ്പില്‍ പോലും വോട്ടുവിഹിതം വീണ്ടും ഇടിഞ്ഞ് 33 ശതമാനത്തിലെത്തി.
അതായത്, 2021 നിയമസഭാ തെരഞ്ഞെടുപ്പിനെ ഒഴിവാക്കിയാല്‍, 2019 ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ നടന്നിട്ടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷ വോട്ടുകള്‍ തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുന്നു. ഈ പ്രവണതയെ രാഷ്‌ട്രീയമായി വിലയിരുത്തണമെങ്കില്‍, 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി സംസ്ഥാനത്തെ ആകെ ബാധിച്ച പ്രധാന രാഷ്‌ട്രീയ വിഷയം എന്തായിരുന്നു എന്ന് തിരിച്ചറിയേണ്ടിവരും. അത് ശബരിമലയിലെ ആചാരലംഘനമായിരുന്നു. എന്തുകൊണ്ടാണ് ശബരിമല ആചാരലംഘനം ഇത്രമേല്‍ ശക്തമായ ഇടതു വിരുദ്ധവികാരം സൃഷ്ടിച്ചത് എന്നതാണ് ഈ സന്ദര്‍ഭത്തില്‍ സ്വാഭാവികമായി ഉയരുന്ന രാഷ്‌ട്രീയചോദ്യം.
വിശ്വാസത്തിന്റെ പ്രഭാവവും ഇടതുപക്ഷ രാഷ്‌ട്രീയവും
ഒന്നാമതായി പരിശോധിക്കേണ്ടത് ശബരിമല വിധിയുടെ സാഹചര്യമാണ്: ശബരിമലയിലെ സ്ത്രീപ്രവേശനം നേരിട്ട് സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ചതല്ല; അത് സുപ്രീംകോടതി വിധിയുടെ ഒരു തുടര്‍ച്ചയായിരുന്നു. എന്നാല്‍, അത്തരം ഒരു കോടതിവിധിയിലേക്കുള്ള വഴിയൊരുങ്ങിയത് എങ്ങനെയെന്ന ചോദ്യം പ്രസക്തമാണ്. വിധിയിലേക്കെത്തിയതില്‍ ഇടതുപക്ഷ സര്‍ക്കാരുകളുടെ നിലപാടുകള്‍ക്കും, കോടതിയില്‍ രേഖാമൂലം സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലങ്ങള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വികാരം കോടതി വായിച്ചെടുക്കുന്നത് സര്‍ക്കാരിന്റെ നിലപാടുകളിലൂടെയാണ്. ഇത് തിരിച്ചറിഞ്ഞതോടെയാണ് ജനങ്ങളില്‍ ശബരിമല വിഷയം രാഷ്‌ട്രീയമായി ഇടതുപക്ഷ വിരുദ്ധമായി മാറിത്തുടങ്ങിയത്. ഇതിന് സാഹചര്യമൊരുക്കിയത് ഇടതു നേതാക്കളുടെ ഒഴിവാക്കാമായിരുന്ന പരാമര്‍ശങ്ങളും സന്ദര്‍ഭബന്ധമില്ലാത്ത പ്രസംഗങ്ങളും തന്നെയായിരുന്നു.
രണ്ടാമത് പരിശോധിക്കേണ്ട സാഹചര്യം വിധി നടപ്പാക്കലിനെ സംബന്ധിച്ചാണ്: 2018 സെപ്തംബര്‍ മാസത്തിലാണ് യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി ഉണ്ടായത്. പ്രത്യേകമായോ പൊതുവായോ ഏതെങ്കിലും അധികാരകേന്ദ്രങ്ങളോട് നിര്‍ദ്ദേശസ്വഭാവത്തില്‍ നടപടികള്‍ ആവശ്യപ്പെടുന്ന ഒരു വിധിയല്ല അത്. യുവതികള്‍ക്കും പ്രവേശനാവകാശമുണ്ടെന്ന് വ്യക്തമാക്കുന്ന പ്രഖ്യാപനസ്വഭാവം മാത്രമാണ് അതിനുണ്ടായിരുന്നത്. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ഭക്തജനങ്ങളുടെ താല്പര്യത്തിന് പരിഗണന ലഭിച്ചിരുന്നെങ്കില്‍, കോടതി ഉള്‍പ്പെടെയുള്ള പല മാര്‍ഗങ്ങളും സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ ആചാരസംരക്ഷണത്തിനായി ഉയര്‍ന്നത് കേരളം കണ്ടതില്‍ ഏറ്റവും ജനപങ്കാളിത്തമുള്ള പ്രതിരോധമായിരുന്നു.
ഒരര്‍ത്ഥത്തില്‍, വിശ്വാസികള്‍ തങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന രാജനീതിക്കായുള്ള അഭ്യര്‍ത്ഥന കൂടിയായിരുന്നു അത്. എന്നിട്ടും, 2019 ജനുവരി ആദ്യവാരത്തില്‍ രണ്ട് യുവതികള്‍ ശബരിമല പൂങ്കാവനത്തിലെത്തി; സര്‍ക്കാര്‍ സംവിധാനങ്ങളുടെ പൂര്‍ണ്ണസംരക്ഷണത്തോടെ. ശബരിമല വിഷയത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന വിശ്വാസപരമായ വൈകാരിക സാന്ദ്രതയുടെ വ്യാപ്തി മനസിലാക്കുന്നവരാരും, ഈ സാഹചര്യങ്ങള്‍ രൂപംകൊടുത്ത ഇടതുപക്ഷ നിരാകരണം ഒരു തെരഞ്ഞെടുപ്പ് കാലംകൊണ്ട് അവസാനിക്കുമെന്നു കരുതാന്‍ സാധ്യതയില്ല.
എന്നിട്ടും, 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, തൊട്ടുമുന്‍പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ അതിശക്തമായ എതിര്‍വികാരങ്ങളെ മറികടക്കാന്‍ എങ്ങിനെയായി? ഇതാണ് ഇനി പരിശോധിക്കേണ്ടത്. അതിലാകും വര്‍ത്തമാനകാല രാഷ്‌ട്രീയത്തിന്റെ പ്രമേയവും പ്രസക്തിയും കണ്ടെത്താനാവുക.
തുടര്‍ഭരണത്തിന്റെ രാഷ്‌ട്രീയ-സാമൂഹ്യ പശ്ചാത്തലം
കേരള രാഷ്‌ട്രീയത്തിന്റെ വികാസപ്രക്രിയയെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, 2019 മുതല്‍ തുടര്‍ച്ചയായി പ്രകടമായ ഇടതു മുന്നണിയുടെ രാഷ്‌ട്രീയ അടിത്തറയുടെ ക്ഷയമാണ് സമകാലീന കേരള രാഷ്‌ട്രീയത്തിന്റെ മര്‍മ്മം എന്ന് വ്യക്തമാകും. എന്നാല്‍, ഈ നിഗമനത്തിന്റെ രാഷ്‌ട്രീയയുക്തിക്ക് വിരുദ്ധമായി 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ വിജയം നിലകൊള്ളുന്നു. പ്രത്യേകിച്ച്, സംസ്ഥാനത്ത് പതിവല്ലാതിരുന്ന ഒരു തുടര്‍ഭരണം അതിലൂടെ സൃഷ്ടിക്കപ്പെട്ട സാഹചര്യത്തില്‍.
അതിനാല്‍, സംസ്ഥാന ഭരണത്തെ നേരിട്ട് ബാധിക്കുന്ന ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നോ എന്ന പരിശോധന അനിവാര്യമാകുന്നു. അത്തരം സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. 2021-ലെ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വോട്ടര്‍മാര്‍ക്ക് ചില അസാധാരണ പശ്ചാത്തലങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് തീരുമാനമെടുക്കേണ്ടിവന്നത്.
2018 ആഗസ്തിലാണ് കേരളത്തില്‍ മഹാപ്രളയം ഉണ്ടാകുന്നത്. 2019-ലും ഏതാണ്ട് സമാന സ്വഭാവത്തോടെ അത് ആവര്‍ത്തിച്ചു. 2020 ജനുവരി മാസത്തില്‍ രാജ്യത്തെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും കേരളത്തിലാണ്; തുടര്‍ന്ന് അതിവേഗത്തിലായിരുന്നു വ്യാപനം.
ചുരുക്കത്തില്‍, 2018-ല്‍ ആരംഭിച്ച മൂന്ന് വര്‍ഷങ്ങള്‍ സാമൂഹ്യജീവിതത്തെ തുടര്‍ച്ചയായി ആശങ്കയിലാക്കിയ കാലഘട്ടമായിരുന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോഴും സംസ്ഥാനത്ത് കോവിഡ് ഭീതി ഒഴിഞ്ഞിരുന്നില്ല; പ്രളയാനന്തര പുനര്‍നിര്‍മ്മാണം അതിന്റെ ആരംഭത്തിലായിരുന്നു.
ഈ ഘട്ടത്തില്‍ സംസ്ഥാനത്തിന് ആവശ്യമായത്, അതിജീവനത്തിന്റെ മാര്‍ഗങ്ങള്‍ തടസമില്ലാതെ ഉറപ്പിക്കാനാകുന്ന ഒരു രാഷ്‌ട്രീയ തീരുമാനമായിരുന്നു. പ്രതിസന്ധികാലം മുറിച്ചുകടക്കാന്‍ ഭരണപദ്ധതികളുടെ ആവിഷ്‌കാരവും തടസമില്ലാത്ത നിര്‍വ്വഹണവും അനിവാര്യമാണ്. ഇടതുപക്ഷം പ്രതിപക്ഷത്താണെങ്കില്‍, പദ്ധതികളും ഭരണനടത്തിപ്പ് പ്രക്രിയയും തടസ്സപ്പെടുമെന്ന വിലയിരുത്തലിലേക്കാണ് പൊതുജനം എത്തിയത്. ട്രാക്ടര്‍കാലം മുതല്‍ കമ്പ്യൂട്ടര്‍കാലം വരെയുള്ള ഇടത് നിലപാടുകളുടെ ചരിത്രവും, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് മുതല്‍ ഗെയില്‍ പൈപ്പ്‌ലൈന്‍ വരെയുള്ള തടസ്സസമരങ്ങളുടെ സന്ദര്‍ഭങ്ങളും അതിന് മുന്നിലുണ്ടായിരുന്നു.
2021: പുനര്‍വായനയുടേയും തിരിച്ചറിയലിന്റെയും ഘട്ടം
മലയാളി 1956 മുതലുള്ള രാഷ്‌ട്രീയാനുഭവങ്ങളെ ക്രോഡീകരിച്ചെടുത്ത സന്ദര്‍ഭമായിരുന്നു 2021. പ്രകൃതിയുടെ അനുഗ്രഹം സമൃദ്ധമായി ലഭിച്ച നാടാണ് കേരളം. ഗണമായെടുത്താലും ഗുണമായെടുത്താലും നവോത്ഥാന നായകര്‍ മുന്നില്‍ നിന്ന നാട്. വിശ്വാസങ്ങളും വിശ്വാസികള്‍ക്കും തുല്യം അവിശ്വാസികളും എപ്പോഴും ചേര്‍ന്ന് നിന്ന ഈ ദേശത്തിന് മറ്റൊരു നവോത്ഥാനവും വേണ്ടിയിരുന്നില്ല.
വിദ്യാഭ്യാസം, ആരോഗ്യം പോലുള്ള അടിസ്ഥാന മേഖലകളില്‍ ആദ്യകുതിപ്പ് ഉറപ്പാക്കിയ പ്രദേശം, പിന്നീടെപ്പോഴോ വിദ്യാര്‍ത്ഥികള്‍ ഉപേക്ഷിച്ച് പോകുന്ന കലാലയങ്ങളുടെ നാടായി മാറിപ്പോയെന്ന ബോധ്യത്തിലേക്ക് മലയാളികള്‍ എത്തിച്ചേര്‍ന്ന കാലഘട്ടം കൂടിയായിരുന്നു 2021-ന് മുന്‍പുള്ള ഏതാനും വര്‍ഷങ്ങള്‍.
ആ തിരിച്ചറിവിന്റെ ഭാഗമായിത്തന്നെയാണ് ഹര്‍ത്താല്‍, പണിമുടക്ക്, വഴിതടയല്‍ പോലുള്ള സമരരൂപങ്ങളോടുള്ള വിപ്രതിപത്തി ഒരു സാമൂഹ്യശക്തിയായി മാറിത്തുടങ്ങിയത്. 1980-നുശേഷം കേരള രാഷ്‌ട്രീയത്തില്‍ രൂപപ്പെട്ട ഏറ്റവും പക്വമായ നിശ്ചയം ഇതായിരുന്നു: മൂര്‍ത്തമായ സാമൂഹ്യ ആവശ്യങ്ങളെയാണ് രാഷ്‌ട്രീയം മുന്‍നിര്‍ത്തേണ്ടത്. ആ നിശ്ചയത്തിന്റെ ഭാഗമായാണ് ഇടത് മുന്നണിക്ക് 2021-ല്‍ തുടര്‍ഭരണം ലഭിച്ചത്. അതേ നിശ്ചയത്തിന്റെ തന്നെ തുടര്‍ച്ചയിലാണ് ഉപതെരഞ്ഞെടുപ്പുകളില്‍ ഇടത് മുന്നണി കനത്ത തിരിച്ചടികള്‍ ഏറ്റുവാങ്ങിയതും, ലോക്്സഭയിലും തദ്ദേശത്തിലും അത് ആവര്‍ത്തിക്കപ്പെട്ടതും.
2026 നിയമസഭാ തെരഞ്ഞെടുപ്പ്
ഇതില്‍ വോട്ടര്‍മാര്‍ എങ്ങനെ പെരുമാറുമെന്നത് തികച്ചും അനിശ്ചിതമാണ്. കാരണം, 2019 ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പ് വരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളും ഒന്നുതന്നെ സൂചിപ്പിക്കുന്നു: വോട്ടര്‍മാരുടെ ഒരു ബൃഹത്തായ വിഭാഗം ഇനി രാഷ്‌ട്രീയ പാര്‍ട്ടികളുടെയൊന്നും നിയന്ത്രണത്തിലല്ല. അതേസമയം, അവര്‍ രാഷ്‌ട്രീയബോധം നഷ്ടപ്പെട്ടവരുമല്ല; പ്രതീക്ഷകള്‍ വെടിഞ്ഞവരുമല്ല. മറിച്ച്, പാര്‍ട്ടിയേതരമായ രീതിയില്‍ രാഷ്‌ട്രീയമായി കൂടുതല്‍ സജീവമായ, ലക്ഷ്യബോധമുള്ള രാഷ്‌ട്രീയത്തില്‍ നിശ്ചയദാര്‍ഢ്യമുള്ള വോട്ടര്‍മാരാണ്.
അതിനാല്‍, 1960 മുതല്‍ കേരള രാഷ്‌ട്രീയത്തെ നിയന്ത്രിച്ചിരുന്ന മുന്നണി സംവിധാനങ്ങള്‍ ആന്തരികമായി ഇതിനകം തന്നെ തകര്‍ന്നുകഴിഞ്ഞുവെന്ന് വിലയിരുത്താം. ബാഹ്യരൂപത്തിലുള്ള അവയുടെ നിലനില്‍പ്പിനും ഇനി ഒരു കൈയ്യകലത്തിന്റെ ദൂരം മാത്രമാണ് ശേഷിക്കുന്നത്.
വോട്ടര്‍ ആ കൈ നീട്ടുന്ന നിമിഷത്തോടെയാണ്, പുതിയ കാലത്തിനൊത്ത രാഷ്‌ട്രീയത്തിലേക്ക് കേരളം കടന്നുവരുക. അവസാന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-യും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ളത് ഒന്‍പത് ശതമാനം വോട്ടു വ്യത്യാസത്തിന്റെ ദൂരം മാത്രമാണെന്നത്, സമകാലീന രാഷ്‌ട്രീയ കേരളത്തിന്റെ ദര്‍പ്പണമായി മാത്രം കാണേണ്ടതാണ്.
(അവസാനിച്ചു)
















